ധാക്ക: ബംഗ്ലാദേശിൽ മാരകമായ അഞ്ചാംപനി പടരുന്നു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 250-ലധികം മരണങ്ങളാണ് രാജ്യത്ത് സംഭവിച്ചിട്ടുള്ളത്. രാജ്യത്തെ 64 ജില്ലകളിൽ 58 എണ്ണത്തിലും രോഗം റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗം ബാധിച്ചവരിൽ 91 ശതമാനവും ഒന്നിനും 14-നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്.
മാർച്ച് 15 മുതൽ 7,500 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് ബംഗ്ലാദേശ് ഞായറാഴ്ച അടിയന്തര വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു.
മുൻ സർക്കാരിന്റെ കാലത്ത് പ്രതിരോധ വാക്‌സിനേഷൻ നൽകുന്നതിൽ സംഭവിച്ച കുറവാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോപിച്ച് ആരോഗ്യ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. 2017-2023 കാലയളവിൽ 89 ശതമാനം മുതൽ 93 ശതമാനം വരെയായിരുന്ന വാക്‌സിനേഷൻ നിരക്ക് 2025-ൽ 59.6 ശതമാനമായി കുത്തനെ ഇടിഞ്ഞിരുന്നു. രാജ്യത്തുണ്ടായ രാഷ്‌ട്രീയ അസ്ഥിരതയും കോവിഡ് മഹാമാരിയും വാക്‌സിനേഷൻ നടപടികൾ തടസ്സപ്പെടാൻ കാരണമായതായി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടി.
പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അഭിഭാഷകനായ എം. അഷ്റഫുൾ ഇസ്ലാം, ബംഗ്ലാദേശ് മുൻ മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസിനും അദ്ദേഹത്തിന്റെ ഇടക്കാല സർക്കാരിലെ മറ്റ് അംഗങ്ങൾക്കും എതിരെ യാത്രാവിലക്ക് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്ന വാക്സിനേഷന്‍ പദ്ധതി സ്വകാര്യ മേഖലയിലേക്ക് മാറ്റാനുള്ള നീക്കം ദുരൂഹവും നിയമവിരുദ്ധവുമാണ്, വാക്സിനേഷന്‍ നിരക്ക് കുറഞ്ഞതിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം എന്നിങ്ങനെയാണ് ഹര്‍ജിയിലെ പ്രധാന ആരോപണങ്ങള്‍.
2024-ലെ രാഷ്‌ട്രീയ അശാന്തിയും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ എടുത്ത തീരുമാനങ്ങളുമാണ് ബംഗ്ലാദേശിൽ അഞ്ചാംപനി ബാധിച്ച് 250-ലധികം പേർ, കൂടുതലും കുട്ടികൾ, മരിച്ചതിന് കാരണമെന്ന് ആരോപിക്കപ്പെടുന്നു.
















