ഗുജറാത്തിലെ വൻ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. നല്ല ഭരണത്തിനും സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ജനം വോട്ട് ചെയ്തതെന്ന് മോദി പറഞ്ഞു. ‘വര്‍ഷങ്ങളായുള്ള ബിജെപിയുടെ കഠിനപ്രയത്‌നത്തെ ജനം സമ്മതിച്ചു. വരും കാലങ്ങളിൽ ഞങ്ങള്‍ കൂടുതല്‍ കഠിനധ്വാനം ചെയ്യുമെന്നും ഗുജറാത്തിനെ പുതിയ പുരോഗതിയിലേക്ക് കൊണ്ടുപോകുമെന്നും ജനങ്ങളോട് ഉറപ്പ് നല്‍കുന്നു’, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ 15 മുനിസിപ്പൽ കോർപ്പറേഷനുകൾ, 84 മുനിസിപ്പാലിറ്റികൾ, 34 ജില്ലാ പഞ്ചായത്തുകൾ, 260 താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഞായറാഴ്ച നടന്നു.നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ വൻ വിജയമാണ് ബിജെപി നേടിയിരിക്കുന്നത്. ചൊവ്വാഴ്ച പുറത്തുവന്ന ഫലങ്ങളിൽ 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി തൂത്തുവാരി. 84 നഗരസഭകളിൽ 78 എണ്ണം സ്വന്തമാക്കി. നഗരങ്ങളിലും ഗ്രാമങ്ങളിലും പാർട്ടിയുടെ ശക്തമായ ആധിപത്യമാണ് ഈ ഫലത്തിലൂടെ തെളിയുന്നത്.
ഗ്രാമപ്രദേശങ്ങളിലും ബിജെപി മുന്നേറ്റം തുടരുകയാണ്. 34 ജില്ലാപഞ്ചായത്തുകളിൽ 33 എണ്ണവും ബിജെപി നേടി, 260 താലൂക്ക് പഞ്ചായത്തുകളിൽ 220 ഇടങ്ങളിലും വിജയം കൈവരിച്ചു. നർമദ ജില്ലാപഞ്ചായത്ത് ആംആദ്മി പാർട്ടി സ്വന്തമാക്കിയപ്പോൾ, അഹമ്മദാബാദിലെ ഖാഡിയ സീറ്റ് കോൺഗ്രസും നേടി.അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്, ജാംനഗർ, ഭാവ്നഗർ എന്നിവ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ബിജെപി വൻ വിജയം നേടി. നവസാരി, ഗാന്ധിധാം, മോർബി, വാപ്പി, ആനന്ദ്, നാദിയാദ്, മെഹ്സാന, പോർബന്ദർ, സുരേന്ദ്രനഗർ എന്നിവ ഉൾപ്പെടെ പുതിയതായി രൂപീകരിച്ച ഒമ്പത് മുനിസിപ്പൽ കോർപ്പറേഷനുകളിലും പാർട്ടി മുന്നേറ്റം രേഖപ്പെടുത്തി.
















