മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ‍്സ‌്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അനില്‍ അംബാനി ഗ്രൂപ്പിന്റെ (ആര്‍എഎജി) 3,034 കോടിയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി. റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർസിഒഎം), റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ആർ-ഇൻഫ്ര) എന്നീ കമ്പനികളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. മുംബൈയിലെ ഒരു ഫ്ലാറ്റ്, കണ്ട്‌ലയിലെ ഫാംഹൗസ്, ഒരു ഹിൽ സ്റ്റേഷൻ, സാനന്ദിലെ (അഹമ്മദാബാദ്) ചില സ്ഥലങ്ങൾ, ആർ-ഇൻഫ്രയുടെ 7.71 കോടി ഓഹരികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരം (പിഎംഎൽഎ) കേന്ദ്ര ഏജൻസി താൽക്കാലിക കണ്ടുകെട്ടല്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരായ കേസുകളിൽ ആകെ കണ്ടുകെട്ടിയ സ്വത്തുക്കളുടെ മൂല്യം 19,344 കോടിയാണെന്ന് അധികൃതര്‍ പറയുന്നു.
ബാങ്ക് തട്ടിപ്പ്, ഫണ്ട് വകമാറ്റൽ എന്നീ കുറ്റങ്ങൾ ചുമത്തി ഗ്രൂപ്പിനെതിരെ ഇഡി അന്വേഷണം നടത്തിവരികയാണ്. ഗ്രൂപ്പിന്റെ കമ്പനികളെക്കുറിച്ച് സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. ഏപ്രിൽ 20ന്, റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ രണ്ട് മുതിർന്ന എക്സിക്യൂട്ടീവുകളായ അനിൽ കല്യ, ഡി വിശ്വനാഥ് എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. ആർഎച്ച്‌എഫ്‌എല്ലും ആർസിഎഫ്‌എല്ലും ഉൾപ്പെട്ട 11,000 കോടിയുടെ ബാങ്ക് വായ്‌പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്.
ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഷെൽ കമ്പനികൾക്ക് വായ്‌പാ ഫണ്ട് വകമാറ്റിയതിൽ ഇരുവരുടെയും പങ്ക് ഇമെയിൽ അധിഷ്ഠിത ഡിജിറ്റൽ തെളിവുകൾ സൂചിപ്പിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പലപ്പോഴും ഫണ്ടുകൾ വിതരണം ചെയ്യുകയും അതേ ദിവസം തന്നെ നിഷ്ക്രിയ ആസ്തി (എന്‍പിഎ) ആക്കുകയും ചെയ്തു.
എന്നാല്‍ രണ്ട് മുൻ എക്സിക്യൂട്ടീവുകൾക്കും 2019 മുതൽ ഗ്രൂപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് റിലയൻസ് പവറും റിലയൻസ് ഇൻഫ്രാസ്ട്രക്ചറും വ്യക്തമാക്കി. ഏപ്രിൽ 16ന്, അനിൽ അംബാനിയുടെ മൂന്ന് വ്യത്യസ്ത ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു. ബാങ്കുകൾ ആരംഭിച്ച നടപടികൾ തുടരാൻ അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജികളാണ് തള്ളിയത്.
















