Kerala

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍:അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ മരണത്തില്‍ ഒന്നാം പ്രതി ഡോ. എം കെ റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.ഇതര സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഡോ. റാം ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

നിതിനുമായി മുന്‍ വൈരാഗ്യമില്ലെന്ന് ഡോ. റാം ജാമ്യാപേക്ഷയില്‍ പറയുന്നു.നിതിന്റെ പിതാവ് രാജന്റെ പരാതി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ്.മറ്റ് ചിലരുടെ സമ്മര്‍ദ്ദം പരാതിക്ക് പിന്നിലുണ്ട്.തനിക്കെതിരെ ഒരു തെളിവുമില്ല. നിതിന്‍ തനിക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്നും ഡോ റാം പറഞ്ഞു.

നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ഡോ റാം പറഞ്ഞു. പെണ്‍കുട്ടിയെന്ന വ്യാജേന പണം തട്ടിച്ച കേസില്‍ പരാതിക്കാരന്‍ ഫായിസ് പിന്നീട് കേസ് പിന്‍വലിച്ചു. ഇതേതുടര്‍ന്ന് നിതിന്‍ കോളേജില്‍ നിന്ന് സസ്പന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. കേസ് ഒത്തുതീര്‍പ്പാക്കിയതില്‍ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു.ഇത് കൊണ്ടാകാം ലോണ്‍ ആപ്പ് വഴി പണം കടമെടുക്കാന്‍ നിതിന്‍ നിര്‍ബന്ധിതനായതെന്നും ഡോ റാം പറയുന്നു.

നിതിന്‍ രാജിന്റെ മരണശേഷം 17 ദിവസമായി ഡോ. എം.കെ റാം ഒളിവിലാണ്. കഴിഞ്ഞ ദിവസം റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഡോ റാമിനെ തേടി പൊലീസ് ആന്ധ്രയിലും, കര്‍ണാടകയിലും ഉള്‍പ്പെടെ പരിശോധന നടത്തി.കേസിലെ രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് തലശേരി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

 

Recent Posts