ദേശീയതയുടേയും പ്രകൃതിവിഭവങ്ങളുടേയും പേരില്‍ സംഘര്‍ഷങ്ങള്‍ പുതിയ രൂപങ്ങളും വേഗവും കൈവരിക്കുന്ന നിര്‍ഭാഗ്യകരവും അങ്ങേയറ്റം അപകടകരവുമായ സാഹചര്യങ്ങള്‍ക്കാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാക്ഷ്യം വഹിക്കുന്നത്. വിവിധ കാരണങ്ങളുടെ പേരില്‍ പരസ്പരം ന്യായീകരിക്കപ്പെടുന്ന അധികാരപോരാട്ടങ്ങളെല്ലാം തന്നെ ഭീതിയുടേയും അനിശ്ചിതത്വത്തിന്റേയും, ആത്യന്തികമായി കൂടുതല്‍ സംഘര്‍ഷങ്ങളുടേയും ചാക്രികബന്ധത്തിലേക്കാണ് ലോകത്തെ തള്ളിവിടുന്നത്.
പ്രകൃതിവിഭവങ്ങളുടെ ഉത്തരവാദിത്തപരമായ ഉപയോഗവും പരിസ്ഥിതി സംരക്ഷണവും സാമൂഹിക നീതിയും ഒരുപോലെ ഉറപ്പാക്കുന്ന സമീപനങ്ങള്‍ മാത്രമേ ഭാവിയിലെ സംഘര്‍ഷങ്ങള്‍ കുറയ്‌ക്കാനും സമാധാനപരമായ പുരോഗതിക്ക് വഴി തെളിക്കാനും സഹായിക്കൂ. ഇതിനായി, അദ്വൈത ദര്‍ശനം നിര്‍ണായക പങ്ക് വഹിക്കുന്നു; സകല ജീവജാലങ്ങളുടെയും ഏകത്വം ഊന്നിപ്പറയുന്ന ഈ തത്വചിന്ത മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സുസ്ഥിരമായ സഹവര്‍ത്തിത്വം പ്രോത്സാഹിപ്പിക്കുകയും, വിഭവങ്ങളുടെ ഉത്തരവാദിത്തപരമായ ഉപയോഗത്തിനും സാമൂഹിക സമത്വത്തിനും ആത്മീയ അടിസ്ഥാനവും നല്‍കുന്നു.
രണ്ടാം ലോകമഹായുദ്ധാനന്തരം നിലവില്‍ വന്ന, ദുര്‍ബലമെങ്കിലും വലിയൊരളവു വരെ പ്രസക്തവും ഫലപ്രദവുമായിരുന്ന ലോകക്രമത്തെയാണ് ഇന്ന് നിര്‍വീര്യമാക്കുന്നത്. പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും സഹകരണത്തിലും കെട്ടിപ്പടുത്ത അന്താരാഷ്‌ട്ര ബന്ധങ്ങള്‍, പരസ്യമായ പോരാട്ടാക്രോശങ്ങളിലേക്കും വെല്ലുവിളികളിലേക്കും വഴി മാറുന്നത് ബഹുഭൂരിപക്ഷം രാജ്യങ്ങള്‍ക്കും സാധാരണക്കാര്‍ക്കും ക്ലേശങ്ങള്‍ മാത്രമാണ് നല്‍കുന്നത്. എന്നിട്ടും, കൂടുതല്‍ ഭൂമി കീഴടക്കാനും പുതിയ ശത്രുക്കളെ സൃഷ്ടിച്ച് തകര്‍ക്കാനുമായി, ആളും അര്‍ത്ഥവും ആയുധവും കൂടുതല്‍ കരുതി വെക്കുന്ന പ്രവണത മിക്ക ലോകരാജ്യങ്ങള്‍ക്കിടയിലും അനായാസേന തുടരുകയാണ്. മനുഷ്യര്‍ സൃഷ്ടിച്ച എല്ലാ അതിര്‍വരമ്പുകളെയും ഭേദിച്ചുകൊണ്ട്, കൊറോണ വൈറസെന്ന അതിസൂക്ഷ്മജീവി ലോകമെങ്ങും തേര്‍വാഴ്ച നടത്തി അവന്റെ നിസ്സഹായതയെ വെളിവാക്കി കൊടുത്തതിന്റെ ഭീതിദമായ കാഴ്ചകള്‍ നമ്മുടെ ഓര്‍മ്മകളില്‍ മങ്ങിത്തുടങ്ങിയിട്ടു പോലുമില്ല. എന്നിട്ടും തികഞ്ഞ താന്‍പോരിമയോടെ കൂട്ടത്തില്‍ ദുര്‍ബലനായവന് നേര്‍ക്ക് അകാരണമായി ആക്രോശിക്കാനും അനാവശ്യമായി അക്രമാസക്തനാകാനും മനുഷ്യര്‍ക്കാകുന്നത് ശുഭസൂചനയല്ല.
ഈ ഇരുണ്ട കാഴ്ചകള്‍ ആഴത്തിലൊരു ചോദ്യം ഉന്നയിക്കാന്‍ നിര്‍ബന്ധിക്കുന്നു; അതായത്, ആത്യന്തികമായി സ്വയം ഹനിക്കുന്ന ഈ ചാക്രികവ്യവസ്ഥയെ ഭേദിക്കാന്‍ മനുഷ്യര്‍ക്കാകുമോ? അഥവാ, ആ ഭേദനത്തിനുള്ള ഉത്തരം ഇതിനകം തന്നെ മനുഷ്യചരിത്രത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടോ?
മനുഷ്യന്റെ ഇത്തരം ആത്മഘാതകമായ പ്രവൃത്തികള്‍ പുതിയതൊന്നുമല്ല. യുദ്ധങ്ങളും വംശഹത്യകളും ചരിത്രത്തിലുടനീളം ആവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും, ഓരോ ഇരുളിനു
മവസാനം പുതിയൊരു തുടക്കം വാഗ്ദാനം ചെയ്യുന്ന ഒരു പ്രഭാതമുണ്ടായിട്ടുണ്ടെന്ന് ചരിത്രം ആവര്‍ത്തിച്ച് തെളിയിച്ചിട്ടുമുണ്ട്. ഓരോ കാലത്തും അന്നന്നുള്ള സംഘര്‍ഷങ്ങള്‍ക്കുള്ള പ്രതികരണം കൂടിയായി ഉയര്‍ന്നു വന്ന ദാര്‍ശനികധാര്‍മ്മിക പാരമ്പര്യങ്ങള്‍ മനുഷ്യബോധത്തെ നവീകരിച്ചിരുന്നതുകൊണ്ടാണ് സമൂഹങ്ങള്‍ കൂടുതല്‍ ആര്‍ജ്ജവത്തോടെ മുന്നോട്ട് കുതിക്കുന്നത്. പുതുമയുള്ള ദൈവവിശ്വാസങ്ങളും മതസംഹിതകളും ആത്മീയാചാര്യരുമെല്ലാം കാലാകാലങ്ങളില്‍ ലോകത്തിന്റെ വിവിധ ദിക്കുകളില്‍ സൃഷ്ടിക്കപ്പെട്ടത് ഈയൊരു പശ്ചാത്തലത്തില്‍ കൂടിയാണ്.
കാലാതീതമായ ഹൈന്ദവദര്‍ശനങ്ങള്‍
വേദോപനിഷദ്-ഭഗവദ്ഗീതാ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന ഹൈന്ദവദര്‍ശനങ്ങള്‍ക്ക് ഇതില്‍ സവിശേഷമായ സ്ഥാനമാണുള്ളത്. ഏതെങ്കിലുമൊരു ഒറ്റപ്പെട്ട കാഴ്ചപ്പാടിനെയല്ല, ഭാരതമണ്ണില്‍ ആദികാലം തൊട്ട് ഉരുത്തിരിഞ്ഞുയര്‍ന്നു വന്ന അസംഖ്യം ചിന്താധാരകളുടെ പലമയെയാണ് ഹൈന്ദവദര്‍ശനമെന്ന് വിവക്ഷിക്കുന്നത്. വൈവിധ്യമാര്‍ന്ന ചിന്താധാരകള്‍ക്കിടയിലും, മനുഷ്യാസ്തിത്വത്തിന്റെ മൗലിക ഏകതയെ അന്വേഷിക്കുകയെന്ന ലക്ഷ്യം ഹൈന്ദവദര്‍ശനത്തിന്റെ കാതലായി നിലനിന്നു. ഈ ദര്‍ശനപ്രവാഹത്തിന്റെ ഉറവ ഉപനിഷത്തുകള്‍ വരെ നീളുന്നു. ‘അഹം ബ്രഹ്‌മാസ്മി’ (ഞാന്‍ ബ്രഹ്‌മം തന്നെ) എന്ന് ബൃഹദാരണ്യക ഉപനിഷത്ത് ഉദ്ഘോഷിക്കുന്നു. എന്നാല്‍, ഛാന്ദോഗ്യോപനിഷത്തില്‍ ‘തത്ത്വമസി’ (അത് നീ തന്നെ) എന്ന് പ്രഘോഷിക്കുകയും ചെയ്യുന്നു. ഒന്ന് ഉള്ളില്‍ നിന്ന് ഉദിക്കുന്ന ബോധ്യമാണ്; മറ്റേത് അപരനില്‍ കാണുന്നതും. ഇവ രണ്ടും ഒരേ ദര്‍ശനത്തിന്റെ ഇരുവശങ്ങളാണ്.
‘ഞാന്‍ ബ്രഹ്‌മം’, ‘നീ ബ്രഹ്‌മം’, ‘നാം ഒന്ന്’ എന്നയീ ദര്‍ശനത്തിന്റെ സ്വാഭാവിക പരിണതി ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന പ്രാര്‍ത്ഥനയാണ്. ഒരു ദേശവും, ഒരു ഭാഷയും, ഒരു ജനതയും ഈ കരുതലിന് പുറത്തല്ല. എന്നു മാത്രമല്ല, തന്റെ ശത്രുവും ഈ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുന്നു. ഇത് കേവലം ഒരു ആചാരാനുഷ്ഠാനത്തിന്റെ ഭാഗമല്ല; ഒരു ദര്‍ശനം ജ്ഞാനത്തില്‍ നിന്ന് ഹൃദയത്തിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ഭമാണ്. ‘വസുധൈവ കുടുംബകം’ (ഈ ഭൂമി ഒരു കുടുംബം) എന്ന ഭാരതീയ പൈതൃകസന്ദേശം ഈ ദര്‍ശനപ്രവാഹത്തിന്റെ സ്വാഭാവിക പരിണതിയാണ്.
കേവലമൊരു കാവ്യഭാവനയ്‌ക്കപ്പുറത്ത് സംഘര്‍ഷഭൂമിയില്‍ ജനതകള്‍ ചേര്‍ന്നു നില്‍ക്കേണ്ടതിന്റെ അനിവാര്യത പ്രഘോഷിക്കുന്ന ധാര്‍മ്മിക നിലപാട് കൂടിയാണത്. ഒറ്റയ്‌ക്ക് അതിജീവിക്കാന്‍ ശ്രമിക്കുന്നവന് ഒരുപാട് ദൂരം താണ്ടാനാകില്ല; പരസ്പരം വിശ്വസിച്ചും ആശ്രയിച്ചും സഹകരിച്ചും മാത്രമേ മനുഷ്യവംശത്തിന്റെ നിലനില്‍പ്പ് സാധ്യമാകൂവെന്ന് ചരിത്രം ആവര്‍ത്തിച്ച് തെളിയിച്ചിട്ടുണ്ട്. ആ ബോധ്യത്തിന്റെ ദാര്‍ശനിക പരിണതിയിലെ സുപ്രധാന സന്ദര്‍ഭത്തിലാണ് ആദിശങ്കരാചാര്യരുടെ അദ്വൈത ദര്‍ശനം രൂപം കൊള്ളുന്നത്.
ശ്രീശങ്കരന്റെ ദര്‍ശനസൂത്രം
ബൗദ്ധ-ജൈന-മീമാംസ-സാംഖ്യ ദര്‍ശനങ്ങളുടെ സജീവമായ വൈചാരിക സംവാദങ്ങള്‍ ഭാരതത്തില്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നത് എട്ടാം നൂറ്റാണ്ടിലാണ്. ഈ ദാര്‍ശനിക ബഹുസ്വരതയ്‌ക്കിടയില്‍ ഒരു സമന്വയ ദര്‍ശനത്തിന്റെ ആവശ്യകത അനിവാര്യമായിരുന്നു. ഭാരതം മുഴുവന്‍ സഞ്ചരിച്ച്, പഠിച്ചും ചിന്തിച്ചും സംവദിച്ചും ഒരു സമഗ്ര ദര്‍ശനം ശങ്കരന്‍ ആവിഷ്‌കരിക്കുന്നത് പ്രസ്തുത സാഹചര്യത്തിലാണ്. കേരളത്തിലെ കാലടിയില്‍ ജനിച്ച്, വെറും മുപ്പത്തിരണ്ട് വര്‍ഷം ജീവിച്ച ആ മഹാചാര്യന്‍ ഭാരതം മുഴുവന്‍ അനുഭവങ്ങള്‍ക്കും അറിവിനുമായി സഞ്ചരിച്ചു. ഈ ഉപഭൂഖണ്ഡത്തിന്റെ നാല് ദിക്കുകളിലും നാല് മഠങ്ങള്‍ സ്ഥാപിച്ചു. ഇത് കേവലമൊരു ആചാര്യ പദവിയുടെ ഭൂമിശാസ്ത്ര വ്യാപനമായിരുന്നില്ല. ഭിന്ന ഭാഷകളും ആചാരങ്ങളും കൊണ്ട് ഛിദ്രമായ ഒരു വിശാലഭൂമികയെ ഒരേ ദര്‍ശനസൂത്രം കൊണ്ട് ബന്ധിക്കാന്‍ നടത്തിയ ഭഗീരഥ യജ്ഞമായിരുന്നു.
‘ഏകം സത്, വിപ്രാ ബഹുധാ വദന്തി’ (സത്യം ഒന്നാണ്, ജ്ഞാനികള്‍ അതിനെ വ്യത്യസ്ത നാമങ്ങളില്‍ വിളിക്കുന്നു) എന്ന ഋഗ്വേദദര്‍ശനം സാക്ഷാത്കരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിന്റെ തത്വചിന്തയുടെ ആധാരമെന്നത് ‘ബ്രഹ്‌മ സത്യം ജഗദ് മിഥ്യാ, ജീവോ ബ്രഹ്‌മൈവ നാപരഃ’ എന്ന ശ്ലോകമാണ്. ഈ ദര്‍ശനമനുസരിച്ച് ‘ഞാന്‍’ എന്നതും ‘നീ’ എന്നതും ‘അവര്‍’ എന്നതും ഒരേ ബ്രഹ്‌മബോധത്തിന്റെ വിവിധ ആവിഷ്‌കാരങ്ങള്‍ മാത്രമാണ്. എല്ലാ സംഘര്‍ഷങ്ങളുടേയും മൂലകാരണമായ ദ്വന്ദ്വബോധം (ഞാനെന്നും അവനെന്നുമുള്ള വേര്‍തിരിവ്) അപ്രത്യക്ഷമാകുന്ന ഇടത്തില്‍ ലോകക്രമം അതിന്റെ യഥാര്‍ത്ഥ രൂപം തിരിച്ചു പിടിക്കുമെന്ന് അദ്വൈത ദര്‍ശനം പ്രഖ്യാപിക്കുന്നു.
ശങ്കരദര്‍ശനത്തിലെ ‘മായ’ എന്ന ആശയം ഇവിടെ എടുത്ത് പറയേണ്ടതുണ്ട്. അത് ലോകത്തെ നിഷേധിക്കുകയല്ല, മറിച്ച് ഭേദബോധം പരമമായ സത്യമാണ് എന്ന ധാരണ ഒരു ബോധവൈകൃതമാണ് (മിഥ്യ) എന്നാണ് വ്യക്തമാക്കുന്നത്. സംഘര്‍ഷങ്ങളെല്ലാം ഉടലെടുക്കുന്നത് ഈ മിഥ്യാബോധത്തില്‍ നിന്നാണ്. ‘എന്റെ പക്ഷം’ മാത്രമാണ് ശരിയെന്ന ഇടുങ്ങിയ തോന്നല്‍ ഉറച്ചു കഴിഞ്ഞാല്‍, അപരന്‍ ഒരു ഭീഷണിയായി മാത്രം അവശേഷിക്കും. തീര്‍ച്ചയായും ഭേദങ്ങള്‍ യാഥാര്‍ത്ഥ്യമാണ്, ശങ്കരനും അത് നിഷേധിക്കുന്നില്ല. എന്നാല്‍ അതിനെ പരസ്പരമുള്ള വിരോധമാക്കേണ്ടതില്ല. പകരം ഭേദബോധത്തെ അതിജീവിക്കാന്‍ ആഴത്തിലുള്ള ബോധം ആര്‍ജ്ജിക്കേണ്ടതുണ്ട്. ‘വിവേകചൂഡാമണി’യില്‍ ഊന്നിപ്പറയുന്ന വിവേകശക്തി (സത്യവും മിഥ്യയും തിരിച്ചറിയാനുള്ള ശേഷി) ഈ മിഥ്യാബോധത്തെ ഭേദിക്കാന്‍ ശേഷിയുള്ള ആന്തരികബോധമാണ്.
‘അപരന്‍ ഞാന്‍ തന്നെയാണ്’ എന്ന ബോധ്യമാണ് അദ്വൈത ദര്‍ശനത്തിന്റെ കാതല്‍. 1893ലെ ചിക്കാഗോ പ്രസംഗത്തില്‍ സ്വാമി വിവേകാനന്ദന്‍ അവതരിപ്പിച്ച ആശയങ്ങളും, ഗാന്ധിജിയുടെ സത്യഗ്രഹവും അഹിംസയും ഈ ഏകതാബോധത്തിന്റെ ആവിഷ്‌കാരങ്ങളാണ്. ന്യൂദല്‍ഹിയില്‍ നടന്ന ജി20 സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച ‘ഒരേ ഭൂമി, ഒരു കുടുംബം, ഒരേ ഭാവി’ എന്ന സന്ദേശം ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്.
ശങ്കരദര്‍ശനത്തിന്റെ പ്രസക്തി ഇന്നത്തെ ലോകക്രമത്തിന്റെ പ്രതിസന്ധികളോട് നേരിട്ട് സംവദിക്കുന്നു. നിര്‍മിത ബുദ്ധിയുടെ വരവോടെ സൃഷ്ടിക്കപ്പെട്ട പുതിയ ലോകത്ത്, ബോധരഹിതമായ സാങ്കേതികവിദ്യക്ക് ‘ഞാനും’ ‘അപരനും’ എന്തായി മാറും എന്നത് വലിയൊരു ചോദ്യമാണ്. സുസ്ഥിര വികസനമെന്നത് കേവലം സാമ്പത്തിക അജണ്ടയല്ല; ഈ പ്രപഞ്ചത്തിലെ സകല വിഭവങ്ങളും വരാനിരിക്കുന്ന തലമുറകള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന തിരിച്ചറിവ് ‘ഭൂമി ഒരു കുടുംബമാണെന്ന’ ബോധ്യമില്ലാതെ സഫലമാകില്ല.
അധികാര രാഷ്‌ട്രീയത്തിന്റെ വിധ്വംസക ഭാഷയ്‌ക്കപ്പുറം, മനുഷ്യാസ്തിത്വത്തിന്റെ ഏകതയെ അഭിസംബോധന ചെയ്യുന്ന ഒരു പുതിയ ലോകഭാഷയുടെ ജനിതകം ശങ്കരദര്‍ശനത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ആ ഭാഷ ആയുധങ്ങളുടേതല്ല; ഉള്‍ക്കാഴ്ചയുടേതാണ്. മറ്റൊരു ജനതയെ ശത്രുവായി മാത്രം കാണുന്നിടത്തോളം കാലം സമാധാനം അസാധ്യമാണ്.
ഇത്ര ഉദാത്തമായ ദാര്‍ശനിക പൈതൃകം ഉള്ളില്‍ വഹിക്കുന്ന ഭാരതം തന്നെ ആന്തരികമായി എത്രത്തോളം ഏകതയില്‍ ജീവിക്കുന്നുണ്ട് എന്നത് ചിന്തിക്കേണ്ടതുണ്ട്. ഒരു ദീപം
കൊളുത്തി വെക്കപ്പെട്ടു കഴിഞ്ഞാല്‍, ആ വെളിച്ചത്തില്‍ നടക്കുന്നവര്‍ കുറവാണെങ്കിലും ദീപത്തിന്റെ പ്രഭ മങ്ങുന്നില്ല. ആ ദീപം കെടുത്തേണ്ടതില്ല.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ അദ്വൈത ദര്‍ശനം ഒരു പൗരാണിക ജ്ഞാനം മാത്രമല്ല, അതൊരു സജീവമായ രാഷ്‌ട്രീയധാര്‍മ്മിക ആഹ്വാനം കൂടിയാണ്. ‘നീ ഞാന്‍ തന്നെ’ എന്ന് ശത്രുവിനോടും പറയാനാകുന്ന ഒരു ജനതയ്‌ക്ക് മാത്രമേ ഭദ്രമായ സമാധാനം കെട്ടിപ്പെടുക്കാനാകൂ. ‘വസുധൈവ കുടുംബകം’ എന്നത് കേവലമൊരു മുദ്രാവാക്യമാകരുത്; അതൊരു ഉത്തരവാദിത്വമാകണം. ആ ഉത്തരവാദിത്വം നിറവേറ്റാന്‍ നമ്മള്‍ തീരുമാനിക്കുന്ന ദിവസം, ശങ്കരന്‍ വിഭാവനം ചെയ്ത ലോകക്രമം യാഥാര്‍ഥ്യമാകും.
(സ്‌കൂള്‍ ഓഫ് എഡ്യൂക്കേഷന്‍ ഗവേണന്‍സ് കള്‍ച്ചര്‍ ആന്‍ഡ് സോഷ്യല്‍ സിസ്റ്റംസ് അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)
















