തിരുവനന്തപുരം: ൈവറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.എ. റഹീം എംപി എന്നിവരടക്കമുള്ള സിപിഎം നേതാക്കളെ കേസില്‍ നിന്ന് ഒഴിവാക്കിയെടുക്കാന്‍ സര്‍ക്കാര്‍ നല്കിയ ഹര്‍ജി തിരുവനന്തപുരം പ്രത്യേക പോക്‌സോ കോടതി തള്ളി.
ഗോവിന്ദനടക്കം ആറ് പേര്‍ക്കെതിരേ പോക്‌സോ കേസെടുക്കണമെന്നാവശ്യപ്പെട്ട്, അഡ്വ. നാഗരാജ് നല്കിയ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. മാത്രമല്ല, വിവാഹം സംബന്ധിച്ച് മേയ് 20നു മുമ്പു മധ്യപ്രദേശിലെ മഹേശ്വര്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനും പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു ഉത്തരവിട്ടു.
പോക്‌സോ, ബാല വിവാഹം, പട്ടിക വര്‍ഗ അതിക്രമം തടയല്‍ എന്നീവകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് അഡ്വ. നാഗരാജിന്റെ ആവശ്യം, പെണ്‍കുട്ടിയെ ഹാജരാക്കാമെന്നും അഡ്വ. നാഗരാജ് പെണ്‍കുട്ടിയെ വിസ്തരിക്കട്ടെയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
എം.വി. ഗോവിന്ദന്‍, മന്ത്രി വി. ശിവന്‍കുട്ടി, എ.എ. റഹീം എംപി, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വന്ന യുപി സ്വദേശി മുഹമ്മദ് ഫര്‍മാന്‍ ഖാന്‍, അരുമാനൂര്‍ നയിനാര്‍ ദേവ ക്ഷേത്ര യോഗം പ്രസിഡന്റ് ഹരീന്ദ്രന്‍, സെക്രട്ടറി അജിത് കുമാര്‍ എന്നിവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു, മുസ്ലിം, ക്രിസ്ത്യന്‍, പാര്‍സി, ജൂത യുവാവും ഹിന്ദു യുവതിയും തമ്മില്‍ ഹിന്ദുമതാചാര പ്രകാരം ക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ പാടില്ലെന്ന് 1955ലെ ഹിന്ദുവിവാഹ നിയമം അറിയാവുന്ന പ്രതികള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ നേട്ടത്തിന് നിയമം ലംഘിച്ചതായി ഹര്‍ജിയില്‍ പറയുന്നു.
നിയമമറിയാവുന്ന പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.ജെ. ആതിരയും നിയമം ലംഘിക്കാന്‍ കൂട്ടുനിന്നു. കെ സ്മാര്‍ട്ട് ആപ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്തു നല്കി. തുടര്‍ന്ന് ഇതാണ് യഥാര്‍ത്ഥ കേരള സ്‌റ്റോറിയെന്ന് പത്ര-ദൃശ്യ മാധ്യമങ്ങള്‍ വഴി വിളംബരം ചെയ്തു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാനും താമസ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കാനും നേതാക്കള്‍ കൂട്ടുനിന്നതായും ഹര്‍ജിയില്‍ പറയുന്നു.















