കൊൽക്കൊത്ത: പശ്ചിമ ബംഗാളിൽ മറ്റന്നാളാണ് വോട്ടെടുപ്പ്. ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുകയാണ്. ബരാക്പുരിൽ ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ അവസാന റാലിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുജനങ്ങളോട് പററഞ്ഞു,” ഇത് ഈ തെരഞ്ഞെടുപ്പിൽ എന്റെ അവസാന പൊതുയോഗമാണ്. ഇനി ഞാൻ മെയ് നാലുകഴിഞ്ഞുവരും, ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്ക്,” കരഘോഷങ്ങൾക്കും ആർപ്പുവിളികൾക്കും ഭാരത് മാതാ കീ ജയ് വിളികൾക്കും പിന്നെ കുറവുണ്ടായിരുന്നില്ല.
കേരളത്തിൽ ജനാഘോഷങ്ങളുടെ ആഘോഷമായ തൃശൂർ പൂരത്തിന്റെ ആചാരംചൊല്ലിപ്പിരിയൽ നടക്കുമ്പോൾ ആയിരുന്നു ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസത്തെ പ്രധാനറാലി. അത് റാലികളുടെ റാലിയായി.
”ഈ തെരഞ്ഞെടുപ്പിലെ എന്റെ അവസാന റാലിയാണിത്. മെയ് 4 ലെ ഫലത്തിന് ശേഷം ബിജെപിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഞാൻ തീർച്ചയായും പങ്കെടുക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് ഞാൻ മടങ്ങുന്നത്. അത് എന്റെ ആവേശം വർദ്ധിപ്പിക്കുന്നു. ഹെലിപാഡിൽ നിന്നാണ് ഞാൻ ഇവിടെ വരുന്നത്. ഏകദേശം രണ്ട് കിലോമീറ്റർ ദൂരമുണ്ടായിരുന്നു. ഇരുവശത്തും അത്രയും വലിയ ജനക്കൂട്ടമായിരുന്നു. രാവിലെ ആയിരക്കണക്കിന് ആളുകൾ എന്നെ അനുഗ്രഹിക്കാൻ വരുന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല,’ അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 23 ന് നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 93.19 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പോളിംഗാണിത്.
രണ്ടാം ഘട്ട വോട്ടെടുപ്പ് മറ്റന്നാൾ, ഏപ്രിൽ 29 ന,് നടക്കും, ഫലം മെയ് 4 ന് പ്രഖ്യാപിക്കും.
ആദ്യഘട്ട വോട്ടിങ്ങിന്റെ വിലയിരുത്തലിൽ ബിജെപിയുടെ വൻ മുന്നേറ്റമാണ് വിലയിരുത്തുന്നത്. 152 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടിങ് കഴിഞ്ഞത്. അതിൽ 110 സീറ്റിൽ ബിജെപി വിജയിക്കുമെന്നാണ് പാർട്ടിയുടെ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. എക്‌സിറ്റ് പോൾ ഫലം പോലെയാണ് സുവേന്ദു അധികാരിയുടെയും നരേന്ദ്ര മോദിയുടെയും പ്രസ്താവനകൾ.
പ്രധാനമന്ത്രി മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി ദേശീയാദ്ധ്യക്ഷൻ നിതിൻ നവീൻ തുടങ്ങിയ ദേശീയ നേതാക്കളുൾപ്പെടെ ബംഗാൾ തെരഞ്ഞെടുപ്പിൽ നടത്തിയ സംഘടിത പ്രവർത്തനവും സത്യപ്രതിജ്ഞയ്‌ക്ക് എത്തുമെന്ന മോദിയുടെ പരസ്യ പ്രസ്താവനയും എല്ലാം ചേർത്ത് വിലയിരുത്തുന്ന എതിർപക്ഷ രാഷ്‌ട്രീയ കക്ഷികൾ ആകെ ആ ആത്മവിശ്വാസത്തിനു മുന്നിൽ അമ്പരന്നു നിൽക്കുകയാണ്.
















