തിരുവനന്തപുരം: കര്‍ത്തവ്യങ്ങള്‍ മറക്കുന്നവര്‍ ചത്തതിനൊപ്പമാണ് ജീവിക്കുന്നതെന്ന് മാങ്കുളം സത്യാനന്ദ ആശ്രമം മഠാധിപതി സ്വാമി രാമപാദാനന്ദ സരസ്വതി പറഞ്ഞു. നെടുമങ്ങാട് പനവൂര്‍ എസ്. വ്യാസ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ ആരംഭിച്ച സംഘശിക്ഷാവര്‍ഗ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്‌കാരത്തിന്റെ അന്തസത്തയെ സംരക്ഷിക്കാന്‍ ഡോക്ടര്‍ജിയുടെ അവതാരം ഉണ്ടായി. ഭാരതത്തിലങ്ങോളം നിരവധി ശാഖകള്‍ ഉണ്ടായി. ചിട്ടയായ ജീവിതം സൃഷ്ടിക്കാന്‍ സാധിച്ചു. ഓരോ നിമിഷവും ധന്യമായി ജീവിക്കാന്‍ പരിശ്രമിക്കാമെന്നും സ്വാമി പറഞ്ഞു. സങ്കല്‍പങ്ങള്‍ ഭാരതീയ ഗുരു പരമ്പരയുടെ പാദങ്ങളില്‍ സമര്‍പ്പിക്കുന്നതായും സ്വാമി പറഞ്ഞു.
ലോക രാജ്യങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരം പറയുന്ന രാജ്യമായി ഭാരതം വളര്‍ന്നതായി ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവിധ പരിശീലനങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നു. അതെല്ലാം വ്യക്തിപരവും ഔദ്യോഗികവുമായ ഉയര്‍ച്ചകള്‍ ലക്ഷ്യമിട്ടാണ്. എന്നാല്‍ സംഘപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പരിശീലനം സമാജകാര്യം ചെയ്യാനും ഭാരതത്തിന്റെ യശസിന് വേണ്ടി പ്രവര്‍ത്തിക്കാനുമാണ്. സംവേദനക്ഷമമായ വ്യക്തികളെ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് നമ്മുടെ ശിബിരത്തില്‍ നടക്കുക. ഗാന്ധിജിയോട് അയ്യന്‍കാളി പറഞ്ഞത് സമുദായത്തില്‍ പത്ത് ബിഎക്കാര്‍ ഉണ്ടാകണമെന്നാണ്. നിരവധി പേര്‍ ഉണ്ടായി. അത്തരം ആള്‍ക്കാര്‍ കൂടുതല്‍ വേണമെങ്കില്‍ വിശേഷ പരിശ്രമം ആവശ്യമാണ്. ചില ലക്ഷ്യങ്ങള്‍ നമുക്ക് നെഞ്ചിലേറ്റണം. ബാഹ്യ ചുറ്റുപാടില്‍ നിന്ന് മാറി നില്‍ക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ശക്തിശാലിയായ രാഷ്‌ട്രം ഉണ്ടായാലേ വൈഭവം സാധ്യമാകൂ. വൈഭവശാലിയായ ഭാരതം പടിക്കല്‍ എത്തിയിരിക്കുന്നു. 2047ലെ വികസിത ഭാരതത്തിനായുള്ള തയാറെടുപ്പിന്റെ ഉത്തരവാദിത്വം കാര്യകര്‍ത്താക്കള്‍ ഏറ്റെടുക്കണം. അത് ഈശ്വരീയ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗ് സര്‍വാധികാരി റ്റി. രാജേഷ്, പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍, വര്‍ഗ്പാലക് പി. ഉണ്ണികൃഷ്ണന്‍, വര്‍ഗ് കാര്യവാഹ് ആര്‍. ബാഹുലേയന്‍ എന്നിവര്‍ സംബന്ധിച്ചു. സംഘശിക്ഷാവര്‍ഗ് മേയ് 10ന് അവസാനിക്കും.











