
ബെംഗളൂരു: അതിവേഗ ബുള്ളറ്റ് ട്രെയിൻ കോച്ചുകൾ നിർമ്മിക്കാൻ ബെംഗളൂരുവിൽ അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. ഇന്നലെ കേന്ദ്ര റയിൽവെ മന്ത്രി അശ്വനി വൈഷ്ണവാണ് തിപ്പസാന്ദ്രയിലെ ബെമൽ കാമ്പസിലുള്ള ‘ആദിത്യ’ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. ബി-28 ശ്രേണിയിലെ അതിവേഗ കോച്ചുകളാണ് ഇവിടെ നിർമ്മിക്കുക.
രാജ്യത്ത് ഹൈസ്പീഡ് റെയിൽ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ ഇത് നിർണായക ഘട്ടമാണെന്ന് മന്ത്രി പറഞ്ഞു. ബുള്ളറ്റ് ട്രെയിനുകൾ രാജ്യത്തെ പ്രധാന നഗരങ്ങളെ വേഗത്തിൽ ബന്ധിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെന്നൈ–ബെംഗളൂരു യാത്ര സമയം വെറും 73 മിനിറ്റായി ചുരുങ്ങുന്നതോടെ രണ്ട് നഗരങ്ങളും ഒരൊറ്റ സാമ്പത്തിക കേന്ദ്രമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത വർഷം മാർച്ചോടെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം, മുംബൈ–ബെംഗളൂരു ബന്ധം ശക്തമാക്കാൻ പുതിയ ട്രെയിൻ സർവീസുകളും പ്രഖ്യാപിച്ചു. എൽ.എച്ച്.ബി. കോച്ചുകളോടെ പുതിയ മെയിൽ എക്സ്പ്രസ് ഹുബ്ബള്ളിയിൽ നിന്ന് സർവീസ് തുടങ്ങും. കൂടാതെ, ബെംഗളൂരു–മുംബൈ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസും ഉടൻ ആരംഭിക്കും. മംഗളൂരു–ബെംഗളൂരു വന്ദേഭാരത് സർവീസും ഉടൻ തുടങ്ങുമെന്ന് അറിയിച്ചു.