India

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഹൈദരാബാദ്: തെലങ്കാന രാഷ്‌ട്രീയത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് മുൻ ബിആർഎസ് എംപിയും എംഎൽസിയുമായ കൽവകുന്ത്ല കവിത തന്റെ പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’  പ്രഖ്യാപിച്ചു. മുൻ തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്‌ട്ര സമിതി അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ മകളാണ് കവിത.

ഭാരത് രാഷ്‌ട്ര സമിതിയുടെ പഴയ പേരായ തെലങ്കാന രാഷ്‌ട്ര സമിതിയെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ പാർട്ടിയുടെ പേര്. തന്റെ സഹോദരനും ബിആർഎസ് വർക്കിംഗ് പ്രസിഡന്റുമായ കെ.ടി. രാമറാവുവിനെ കെസിആറിന്റെ രാഷ്‌ട്രീയ പിൻഗാമിയായി ഉയർത്തിക്കാട്ടുന്നതിലെ ഭിന്നതകളെത്തുടർന്നാണ് ഏഴ് മാസം മുമ്പ് കവിത ബിആർഎസ് വിട്ടത്.

പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ 1.3 ദശലക്ഷം ഫോളോവേഴ്സുള്ള കവിതയുടെ എക്സ് ഹാൻഡിൽ സജീവമായി. “ഈ പേര് ഓർത്തുവെക്കുക: തെലങ്കാന രാഷ്‌ട്ര സേന. എന്ത് വന്നാലും ഞങ്ങൾ പിന്നോട്ട് പോകില്ല; തെലങ്കാനയിലെ ജനങ്ങൾ അവരുടെ അഭിപ്രായം പറയേണ്ട സമയമാണിത്. ഞങ്ങളുടെ അഭിലാഷങ്ങൾ തകരാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങളുടെ വഴിയിൽ തടസ്സമായി വന്നാൽ ചാരമാകാൻ തയ്യാറായിക്കൊള്ളുക. നിങ്ങളുടെ സമയം കഴിഞ്ഞു, ഇനി ഞങ്ങളുടെ സമയമാണ്,” എന്ന് കവിത കുറിച്ചു.

ശനിയാഴ്ച ഹൈദരാബാദിലെ വസതിയിൽ നടന്ന സ്വകാര്യ പൂജയോടെയാണ് കവിതയുടെ ദിവസം തുടങ്ങിയത്. തുടർന്ന് ഗൺപാർക്കിലെ തെലങ്കാന രക്തസാക്ഷി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ഹൈദരാബാദിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള മേഡ്ചൽ മണ്ഡലത്തിലെ മുനീരാബാദിലെ കൺവെൻഷൻ സെന്ററിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ തെലങ്കാന നാടൻ പാട്ടുകളും നൃത്തങ്ങളും അരങ്ങേറി.

പുരുഷാധിപത്യമുള്ള രാഷ്‌ട്രീയ പരിസരത്ത് ഒരു വനിതാ നേതാവായി സ്വന്തം ഇടം കണ്ടെത്താനാണ് കവിതയുടെ ശ്രമം. ചടങ്ങിൽ എസ്ടി ലംബാഡ വിഭാഗം മുതൽ ഹിജാബ് ധരിച്ചവരും, വിവിധ വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളും കവിതയെ അനുഗമിച്ചു. പതിറ്റാണ്ടുകളായി തെലങ്കാന പ്രക്ഷോഭത്തിന്റെ ഭാഗമാണ് താനെന്ന് ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു ചടങ്ങ് തുടങ്ങിയത്. 2009-ൽ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട കാലത്ത് കവിത പങ്കെടുത്ത വീഡിയോ ദൃശ്യങ്ങൾ ചടങ്ങിൽ പ്രദർശിപ്പിച്ചു.

ബിആർഎസിന്റെ വോട്ട് ബാങ്കാണ് കവിത ലക്ഷ്യമിടുന്നത്. തന്റെ പിതാവ് കെ. ചന്ദ്രശേഖർ റാവുവിനെയും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെയും കവിത രൂക്ഷമായി വിമർശിച്ചു. “കെസിആർ മാറിപ്പോയി, അദ്ദേഹം പഴയ നേതാവല്ല. ഇത് നമ്മുടെ കെസിആറല്ല, അൺ-കെസിആർ ആണ്,” കവിത പറഞ്ഞു. കെസിആർ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നില്ലെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കുന്നില്ലെന്നും കവിത കുറ്റപ്പെടുത്തി.

വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സംരംഭകത്വം, സാമൂഹിക നീതി എന്നിങ്ങനെ അഞ്ച് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും പാർട്ടി പ്രവർത്തിക്കുകയെന്ന് കവിത വ്യക്തമാക്കി.

Recent Posts