തിരുവനന്തപുരം: ഗൾഫ് മേഖലയിലെ യുദ്ധാവസ്ഥയും അതിനെ തുടർന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വവും പ്രവാസി മലയാളികളിൽ ആശങ്ക വർധിപ്പിക്കുന്നതിനിടെ, നെഗറ്റീവ് പ്രചാരണങ്ങളിൽ പതറേണ്ടതില്ലെന്നും നിലവിലെ പ്രതിസന്ധി താൽക്കാലികമാണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ ജിതിൻ ജേക്കബ് അഭിപ്രായപ്പെട്ടു.
ഗൾഫ് രാജ്യങ്ങൾ തകർച്ചയിലേക്ക് നീങ്ങുകയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രതികരണം. എന്നാൽ, ഇതുപോലുള്ള നിരവധി പ്രതിസന്ധികൾ നേരത്തെ അതിജീവിച്ചവരാണ് പ്രവാസികൾ എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേരളത്തിന് പുറത്തു ജീവിക്കുമ്പോൾ മലയാളികൾക്കുള്ള അതിജീവന ശേഷി വളരെ ശക്തമാണെന്നും അദ്ദേഹം വിലയിരുത്തി.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യുടെ കണക്കുകൾ പ്രകാരം 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്ക് എത്തിയ എൻആർഐ വരവ് 118.7 ബില്യൺ ഡോളർ (ഏകദേശം ₹9.88 ലക്ഷം കോടി) ആയിരുന്നു. ഇതിൽ ഏകദേശം 19.7 ശതമാനം കേരളത്തിനാണ് ലഭിച്ചത്. മഹാരാഷ്‌ട്രയ്‌ക്ക് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിക്കുന്ന സംസ്ഥാനവും കേരളമാണെന്ന് അദ്ദേഹം പറഞ്ഞു.
2023-ൽ മാത്രം കേരളത്തിലേക്ക് എത്തിയ എൻആർഐ വരവ് ഏകദേശം ₹2.16 ലക്ഷം കോടിയാണെന്നും, 2018-ലെ ₹85,000 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ വൻ വർധനയാണിതെന്നും കുറിപ്പിൽ പറയുന്നു. ഇതിൽ 80 ശതമാനത്തിലേറെയും ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന 30-35 ലക്ഷം മലയാളികളിൽ നിന്നാണ് വരുന്നത്.
അതേസമയം, വിദേശത്തുനിന്ന് വരുന്ന പണത്തിന്റെ ഒരു ഭാഗം തിരിച്ചും പുറത്തേക്ക് പോകുന്നുണ്ടെന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2023-ൽ കേരളത്തിൽ നിന്ന് ₹43,378 കോടി രൂപയാണ് ഔട്ട്വേഡ് റെമിറ്റൻസ് ആയി വിദേശത്തേക്ക് അയച്ചത്. ഇത് ഇൻവേഡ് റെമിറ്റൻസിന്റെ ഏകദേശം 20 ശതമാനത്തോളം വരും.
സംസ്ഥാനത്തിന്റെ സമ്പദ് ഘടനയിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വരുമാനം നിർണായകമാണെന്നും, 2026-27 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ പ്രതീക്ഷിക്കുന്ന ജി.എസ്.ഡി.പി ₹16.29 ലക്ഷം കോടിയാണെന്നതും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എൻആർഐ വരവിൽ 20 ശതമാനം വരെ കുറവ് ഉണ്ടാകാമെന്ന വിലയിരുത്തലും ഉണ്ട്.
എന്നാൽ, ഈ പ്രതിസന്ധിയും കടന്ന് പോകെന്നും ദീർഘകാല അടിസ്ഥാനത്തിൽ ഗൾഫ് മേഖലയിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകെന്നും ജിതിൻ ജേക്കബ് അഭിപ്രായപ്പെട്ടു. മുമ്പ് ആഗോള സാമ്പത്തിക പ്രതിസന്ധി (2008) യും കോവിഡ്-19 മഹാമാരിയും പോലുള്ള പ്രതിസന്ധികളെ അതിജീവിച്ച അനുഭവം പ്രവാസികൾക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസികൾ പരസ്പരം കൈകോർത്തു നിൽക്കണമെന്നും, താൽക്കാലിക പ്രതിസന്ധികളെ മറികടക്കാൻ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നെഗറ്റീവ് പ്രചാരണങ്ങൾക്കു പ്രാധാന്യം നൽകാതെ യാഥാർത്ഥ്യബോധത്തോടെ സാഹചര്യം വിലയിരുത്തണമെന്നും കുറിപ്പിൽ പറയുന്നു.
















