Kerala

പശ്ചിമഘട്ടത്തിന്റെ കാവല്‍ക്കാര്‍; സംസ്ഥാനത്ത് വരയാടുകളുടെ കണക്കെടുപ്പിന് തുടക്കമായി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മണ്ണാര്‍ക്കാട്: പ്രകൃതിയുടെ വിസ്മയമായ വരയാടുകളുടെ കണക്കെടുപ്പിന് സംസ്ഥാനത്ത് തുടക്കമായി. ഇന്നലെ ആരംഭിച്ച സര്‍വേ നാലുദിവസം നീണ്ടുനില്‍ക്കും. കേരള-തമിഴ്‌നാട് വനംവകുപ്പുകള്‍ സംയുക്തമായാണ് സര്‍വേ നടത്തുന്നത്. പശ്ചിമഘട്ടത്തിന്റെ അഭിമാനമായ വരയാടുകളെ സംരക്ഷിക്കുന്നതിനായുള്ള കൃത്യമായ വിവരശേഖരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം, പെരിയാര്‍, മൂന്നാര്‍, പറമ്പിക്കുളം, സൈലന്റ് വാലി എന്നീ അഞ്ച് ലാന്‍ഡ്‌സ്‌കേപ്പുകളിലായി 95 ബ്ലോക്കുകളിലാണ് സര്‍വേ നടക്കുന്നത്. നാലുപേരടങ്ങുന്ന സംഘങ്ങള്‍ ‘ബൗണ്ടഡ് കൗണ്ട്’ രീതി ഉപയോഗിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്. വരയാടുകള്‍ക്കൊപ്പം മേഖലയിലെ മറ്റ് സസ്യഭുക്കുകളുടെ എണ്ണവും മാംസഭുക്കുകളുടെ സാന്നിധ്യവും സംഘം വിലയിരുത്തും.

ലോകത്ത് കാണപ്പെടുന്ന മൂന്ന് തരം താര്‍ ഇനങ്ങളില്‍ (അറേബ്യന്‍ താര്‍, ഹിമാലയന്‍ താര്‍, നീലഗിരി താര്‍) ദക്ഷിണേന്ത്യയില്‍ മാത്രം കാണപ്പെടുന്നവയാണ് നീലഗിരി താറുകള്‍ അഥവാ വരയാടുകള്‍. തമിഴ്‌നാടിന്റെ സംസ്ഥാന മൃഗമായ ഇവ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട അതീവ സംരക്ഷണ പ്രാധാന്യമുള്ള ജീവിവര്‍ഗമാണ്. സമുദ്രനിരപ്പില്‍ നിന്ന് 1200 മുതല്‍ 2695 മീറ്റര്‍ വരെ ഉയരമുള്ള പാറക്കെട്ടുകളും പുല്‍മേടുകളും ചോലക്കാടുകളുമാണ് ഇവയുടെ സ്വാഭാവിക ആവാസകേന്ദ്രം.

2025 മുതലാണ് ഇരു സംസ്ഥാനങ്ങളും സംയുക്തമായി കണക്കെടുപ്പ് ആരംഭിച്ചത്, അതില്‍ 3,122 വരയാടുകളെ കണ്ടെത്തിയിരുന്നു. 2025-ലെ കണക്കനുസരിച്ച് കേരളത്തില്‍ മാത്രം 1,365 വരയാടുകളുണ്ട്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വരയാടുകളുള്ളത് മൂന്നാര്‍ ഡിവിഷനിലെ ഇരവിക്കുളം ദേശീയോദ്യാനത്തിലാണ് (841 എണ്ണം).

കേരള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മേല്‍നോട്ടത്തില്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനാണ് ഏകോപനം നടത്തുന്നത്. ബൈനോകുലര്‍ ഉപയോഗിച്ച് നേരിട്ട് നടത്തുന്ന പരിശോധനയില്‍ മുട്ടനാടുകള്‍, ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍, മറ്റുള്ളവ എന്നിങ്ങനെ തരംതിരിച്ചാണ് വിവരം ശേഖരിക്കുന്നത്. നേരിട്ടുള്ള കണക്കെടുപ്പിന് ശേഷം ക്യാമറ ട്രാപ്പുകള്‍ ഉപയോഗിച്ച് 20 ദിവസം കൂടി നിരീക്ഷണം നടത്തിയ ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക.

പാലക്കാട് ജില്ലയില്‍ സൈലന്റ് വാലി, മണ്ണാര്‍ക്കാട് നെന്മാറ പറമ്പിക്കുളം മേഖലകളിലാണ് സര്‍വേ. സൈലന്റ് വാലിയും തമിഴ്‌നാട്ടിലെ മുക്കുര്‍ത്തി ദേശീയോദ്യാനവും അതിരിടുന്ന ഭാഗങ്ങളിലാണ് വരയാടുകളുടെ പ്രധാന സാന്നിധ്യം. സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിലെ വരയാട് കണക്കെടുപ്പ് 10 പ്രധാന ബ്ലോക്കുകളിലായി കേന്ദ്രീകരിച്ചാണ് നടത്തുന്നത്. ആട്ട്മുടി, കത്തിരിച്ചുണ്ടന്‍, മുക്കാലിമുടി, വണ്ണാന്‍പ ാറ, കൂമ്പന്‍, മാതമുടി, പാത്രക്കടവ്, അങ്കിണ്ട, സിസ്പാറ എന്നിവയാണ് പ്രധാന സര്‍വേ മേഖലകള്‍. വരയാടുകളുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്ന ദുര്‍ഘടമായ മലനിരകളിലും പുല്‍മേടുകളിലുമാണ് വനംവകുപ്പിന്റെ പ്രത്യേക സംഘങ്ങള്‍ പരിശോധന നടത്തുന്നത്.

Recent Posts