പാലക്കാട്: സംസ്ഥാനത്ത് രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ് ഷെഡിങ് ഏർപ്പെടുത്തിയതിൽ വിശദീകരണവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. വൈദ്യുതി നിലയ്‌ക്കുന്നതിനുള്ള കാരണം ലോഡ് ഷെഡിങ് അല്ലെന്നും ഓവർ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം മാത്രമാണെന്നുമാണ് വിശദീകരണം. ജനങ്ങൾ സ്വയം നിയന്ത്രിക്കണം ഏർപ്പെടുത്തണമെന്നും കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
നിലവിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 6195 മെഗാവാട്ട് പിന്നിട്ടു. കൂടുതൽ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടിവരും. കറൻ്റ് ചാർജ് കൂട്ടാതെയിരിക്കാൻ സർക്കാർ ശ്രമിക്കും. എന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത പലയിടത്തും വ്യാപകമായി വൈദ്യുതി മുടങ്ങുന്നുവെന്നാണ് പരാതി. വൈദ്യുതി ഉപയോഗം വളരെ കൂടുതലുള്ള മേഖലകളിലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. മിക്കയിടങ്ങളിലും ദിവസവും വൈദ്യുതി നിയന്ത്രണമുണ്ടെന്നും 15 മിനിറ്റിന് മുകളിലാണ് നിയന്ത്രണമെന്നുമാണ് റിപ്പോർട്ട്.
ഒരാഴ്ച മുൻപുതന്നെ മലബാർ മേഖലയിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡ്ഡിങ് തുടങ്ങിയിരുന്നു. ഇപ്പോൾ തിരുവിതാംകൂർ, കൊച്ചി മേഖലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. രാത്രി സമയങ്ങളിൽ 10 മുതൽ 15 മിനിറ്റ് വരെയാണ് നിലവിൽ വൈദ്യുതി മുടങ്ങുന്നത്. രാത്രി 7 മുതൽ 11 വരെയുള്ള പീക്ക് സമയങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വരും ദിവസങ്ങളിൽ ചൂട് ഇതേപോലെ തുടരുകയാണെങ്കിൽ നിയന്ത്രണം 30 മിനിറ്റ് വരെ നീട്ടേണ്ടി വരുമെന്നാണ് സൂചന.
കൊടുംചൂട് തുടരുന്നതിനിടെ അപ്രഖ്യാപിത പവർകട്ട് വ്യാപകമാകുന്നത് ജനജീവിതത്തെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. നഗര-ഗ്രാമ ഭേദമില്ലാതെ പല ഭാഗങ്ങളിലും ദിവസവും വൈദ്യുതി മുടങ്ങുന്നത് പതിവാകുകയാണ്. ലോഡ്ഷെഡിങ് എന്ന വാക്കിന് പകരംലോഡ് റസ്ട്രിക്ഷന്‍ എന്ന പേരിലാണ് ഇപ്പോള്‍ ഫീഡറുകള്‍ പതിനഞ്ചുമിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ ഓഫ് ചെയ്യുന്നത്.
















