ജഗതി ഇടപ്പഴഞ്ഞിയില്‍ പ്രവര്‍ത്തിക്കുന്ന സ്പായില്‍ നിന്നാണ് ബംഗ്ലാദേശ് സ്വദേശികളായ റുമ പര്‍ണാഭ (21), റിമ ഷെയ്ഖ് (21) എന്നിവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. സിറ്റി പോലീസ് കമ്മിഷണര്‍ കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന. ഇവര്‍ക്കൊപ്പം സ്ഥാപന ഉടമകളായ തിരുവല്ലം സ്വദേശി നിഹു ഹുസൈന്‍, ശാസ്താംകോട്ട സ്വദേശി ഹരികൃഷ്ണന്‍ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ബംഗാള്‍ സ്വദേശികളെന്ന വ്യാജേന ആള്‍മാറാട്ടം നടത്തിയാണ് ഇവര്‍ നഗരത്തില്‍ കഴിഞ്ഞിരുന്നതെന്ന് പോലീസ് കണ്ടെത്തി. അതിര്‍ത്തി കടന്ന് ഇവര്‍ എങ്ങനെ കേരളത്തില്‍ എത്തിയെന്നും ഇവര്‍ക്ക് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ചമയ്‌ക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ച മാഫിയാ സംഘങ്ങളെക്കുറിച്ചും കേന്ദ്ര ഏജന്‍സികളടക്കം വിശദമായ പരിശോധന ആരംഭിച്ചു. പിടിയിലായ യുവതികളില്‍ നിന്ന് വ്യാജമായി നിര്‍മ്മിച്ച ആധാര്‍ കാര്‍ഡുകളും പാന്‍ കാര്‍ഡുകളുമാണ് പോലീസ് കണ്ടെടുത്തത്. പാസ്പോര്‍ട്ടോ മറ്റ് യാത്രാ രേഖകളോ ഇവരുടെ കൈവശമില്ല. പശ്ചിമ ബംഗാളിലെ വിലാസത്തിലുള്ള രേഖകള്‍ കാണിച്ച് തങ്ങള്‍ ഇന്ത്യക്കാരാണെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ സ്പായില്‍ തെറാപ്പിസ്റ്റുകളായി ജോലി ചെയ്തിരുന്നത്.
വര്‍ക്കലയിലാണ് ഇവര്‍ താമസിച്ചിരുന്നത് എന്നാണ് പ്രാഥമിക വിവരം. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമായതിനാല്‍ സംഭവം ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലായി ഇത്തരത്തില്‍ കൂടുതല്‍ പേര്‍ തമ്പടിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
കൊച്ചി, തിരുവനന്തപുരം പോലുള്ള നഗരങ്ങളിലെ സ്പാകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ കേന്ദ്രീകരിച്ച് വിദേശികള്‍ ജോലി ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കും. വ്യാജ രേഖകള്‍ നിര്‍മ്മിക്കുന്ന സംഘങ്ങളെ കണ്ടെത്താന്‍ പശ്ചിമ ബംഗാള്‍ പോലീസിന്റെ സഹായവും കേരള പോലീസ് തേടും. അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
















