അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിലൂടെ സജീവമായതിന് ശേഷം 2012-ലാണ് അരവിന്ദ് കെജരിവാളും ഒരു സംഘം ആളുകളും ആം ആദ്മി പാർട്ടി രൂപീകരിച്ചത്. തുടക്കം സുവർണകാലമായിരുന്നെങ്കിലും കാലം അതിനെ ദയനീമായ ഒരു ശോച്യാവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നത്. വ്യക്തിപരമായ ഒരു വിടവാങ്ങലിനപ്പുറം കൃത്യമായ പാർലമെന്ററി നീക്കംകൂടിയാണ് രാഘവ് ഛദ്ദയുടെ രാജി. എഎപിയിലെ പത്ത് രാജ്യസഭാ അംഗങ്ങളിൽ ഏഴ് പേരും ബിജെപിയിൽ ചേർന്നു..
അയോഗ്യത ഒഴിവാക്കാൻ കൂറുമാറ്റ നിരോധന നിയമത്തിലെ ‘മൂന്നിൽ രണ്ട്’ ലയന വ്യവസ്ഥയെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബിൽ അധികാരത്തിൽ വന്നതിനുശേഷം ആം ആദ്മി പാർട്ടി നേരിട്ട ഏറ്റവും ഗുരുതരമായ ആഭ്യന്തര പ്രതിസന്ധിക്കും രാഘവ് ഛദ്ദയും അദ്ദേഹത്തിന്റെ കൂടെയുള്ള എംപിമാരും ചേർന്ന് തുടക്കമിട്ടു. പാർലമെന്ററി തലത്തിലുള്ള ഈ വിള്ളൽ പഞ്ചാബ് നിയമസഭയിലെ പാർട്ടിയുടെ 92 എംഎൽഎമാർക്കിടയിൽ ഒരു കലാപമായി മാറുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ഏറ്റവും വലിയ രാഷ്‌ട്രീയ ചോദ്യം.
പഞ്ചാബിൽ ഓപ്പറേഷൻ ലോട്ടസ് ആരംഭിച്ചു കഴിഞ്ഞെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പഞ്ചാബിൽ തിരഞ്ഞെടുപ്പിന് വെറും 10 മാസങ്ങൾ മാത്രം. രാഘവ് ഛദ്ദയ്‌ക്ക് പകരക്കാനായി എഎപിയുടെ രാജ്യസഭാ ഡെപ്യൂട്ടി ലീഡറായി നിയോഗിച്ച അശോക് കുമാർ മിത്തലും ഇന്ന് ബിജെപിയിൽ ചേർന്നവരിൽ ഉൾപ്പെടുന്നുവെന്നത് കെജ്‌രിവാളിന് വൻ തിരിച്ചടിയാണ്. ലയനം ബിജെപിക്ക് വലിയ മുന്നേറ്റം നൽകുമ്പോൾ എഎപിക്ക് അവരുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലാക്കിയിട്ടുണ്ട്. പാർട്ടിയുടെ പത്ത് രാജ്യസഭാഅംഗങ്ങളിൽ മൂന്നുപേർ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.: ഡൽഹിയിൽ തകർന്നടിഞ്ഞ ശേഷം പഞ്ചാബിൽ മാത്രമാണ് ആംആദ്മി പാർട്ടിക്ക് നിലവിൽ വേരോട്ടമുള്ളത്.
















