Kerala

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: മധ്യകേരളത്തില്‍ പ്രത്യേകിച്ച് കോട്ടയം, ഇടുക്കി ജില്ലകളിലെ സര്‍വമേഖലയും ചൂടേറ്റുപൊള്ളുന്നു. സമീപകാലത്തെ വലിയ താപനിലയിലേക്ക് പോകുന്ന കോട്ടയം ജില്ലയില്‍ കാര്‍ഷിക മേഖല വലിയ പ്രതിസന്ധിയിലാണ്. അതുപോലെ ക്ഷീരമേഖലയും നിര്‍മാണ മേഖലയും വ്യാപാരമേഖലയുടമൊക്കെ പ്രതിസന്ധിയെ നേരിടുകയാണ്. മത്സ്യത്തിനു വിലക്കയറ്റം രൂക്ഷമായതോടെ ഈ രംഗത്തും വലിയ പ്രതിസന്ധിയാണുണ്ടായിരിക്കുന്നത്.

കോട്ടയം, ഇടുക്കി ജില്ലകളില്‍ അങ്ങിങ്ങ് വേനല്‍മഴ പെയ്‌തെങ്കിലും അവയൊന്നും കാര്‍ഷിക മേഖലയെ ഉണര്‍ത്തുന്നതിന് പര്യപ്തമല്ലെന്നാണ് കര്‍ഷകര്‍ തന്നെ പറയുന്നത്. കനത്ത ചൂടില്‍ കാര്‍ഷിക വിളകള്‍ നശിക്കുകയാണ്. കുട്ടനാട്ടില്‍ ചൂടുകാരണം നെല്‍ കൃഷിയില്‍ വിളവ് കുറഞ്ഞു, മില്ലുകാര്‍ നെല്ല് സംഭരിക്കാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ജലദൗര്‍ലഭ്യം മൂലം കൃത്യമായി നനയ്‌ക്കാന്‍ സാധിക്കാതെ പച്ചക്കറി കൃഷി അവതാളത്തിലാണ്. നാളികേര കര്‍ഷകര്‍ വലിയ ഭീഷണിയെ നേരിടുന്ന ഘട്ടത്തിലാണ് കനത്ത ചൂടും തിരിച്ചടിയായത്.

നാളികേരത്തിന്റെ ലഭ്യത ഉയര്‍ന്നുവെങ്കിലും കൊപ്രയ്‌ക്ക് ആവശ്യക്കാര്‍ കുറവാണ്. വെളിച്ചെണ്ണയുടെ ഡിമാന്റ് കുറയുന്നതാണ് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നത്. മില്ലുകാര്‍ കൊപ്ര സംഭരണം കുറച്ചിരിക്കുകയാണിപ്പോള്‍. കൃഷിയിടങ്ങളില്‍ത്തന്നെ സംഭരിച്ചിരിക്കുന്ന കൊപ്ര അവിടെത്തന്നെ കിടന്നുപോകുന്ന അവസ്ഥയുണ്ട്. കനത്ത ചൂടും കൂടിയായതോടെ കൊപ്രസംഭരണം വേഗത്തിലാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

മലയോര മേഖലകളിലെ കനത്ത ചൂട് ഏലം കൃഷിക്കാരെ ആശങ്കയിലാഴ്‌ത്തുന്നു. പകല്‍ താപനില കനത്തതോടെ തോട്ടങ്ങളില്‍ ജലസേചന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. റബ്ബര്‍ കര്‍ഷകരുടെ കാര്യമാണ് കഷ്ടം. മഴ പെയ്യാത്തതിനാല്‍ റബ്ബര്‍ ടാപ്പിങ് തന്നെ നിലച്ചിരിക്കുകയാണ്. വിപണിയില്‍ റബ്ബറിന് ദൗര്‍ലഭ്യം മൂലമുണ്ടാകുന്ന വിലക്കയറ്റം കര്‍ഷകര്‍ക്ക് ഗുണപ്രദമാകുന്നില്ല. കാരണം കനത്ത ചൂടിനെത്തുടര്‍ന്ന് ഉത്പാദനം നടക്കുന്നില്ല എന്നതുതന്നെ. കോട്ടയത്ത് റബര്‍ നാലാം ഗ്രേഡിന് 233 രൂപ വിലയുണ്ട്. റബര്‍ തോട്ടങ്ങളില്‍ വേനല്‍മഴയുടെ കുറവും മഞ്ഞും മൂലം ഇലകൊഴിച്ചില്‍ രോഗം വ്യാപകമായി, ഇത് ഉല്‍പ്പാദനത്തെ ബാധിച്ചു.

അടയ്‌ക്ക, മാങ്ങ എന്നിവയെല്ലാം ചൂട് കാരണം കൊഴിഞ്ഞു വീഴുകയാണ്. വയല്‍ പ്രദേശങ്ങളില്‍ പോലും ആവശ്യത്തിനു വെള്ളം ലഭിക്കാത്ത ഇടങ്ങളില്‍ ചെറുതും വലുതുമായ വാഴകള്‍ നശിച്ചു തുടങ്ങി. നട്ടു മൂന്നോ നാലോ മാസം പ്രായമായ വാഴകള്‍ക്കു വെള്ളം നനയ്‌ക്കല്‍ ഒഴിച്ചുകൂടാനാവാത്തതാണ്. സമീപത്തു തോടുകളോ പുഴകളോ ഇല്ലാത്ത സ്ഥലങ്ങളിലെ വാഴകള്‍ കര്‍ഷകര്‍ ഉപേക്ഷിക്കുകയാണ്. കാപ്പി, ഏലം, കുടംപുളി, ബട്ടര്‍ ഫ്രൂട്ട് തുടങ്ങിയ വിളകള്‍ക്കും നാശമുണ്ടായിട്ടുണ്ട്.

ക്ഷീരമേഖല
പാല്‍ ഉത്പാദന മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കനത്തചൂടിനെത്തുടര്‍ന്ന് പച്ചപ്പുല്ല് ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ കന്നുകാലികള്‍ക്ക് ശരിയാംവണ്ണം പുല്ല് നല്‍കാനാവുന്നില്ല. കാലിത്തീറ്റയുടെ വിലക്കയറ്റവും ക്ഷീരമേഖലയെ തളര്‍ത്തുന്നു. കാലിത്തീറ്റ ചാക്ക് ഒന്ന്‌ന് 1500 രൂപയായി ഉയര്‍ന്നത് ക്ഷീരകര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ്. കച്ചിക്കും വില വര്‍ധിക്കുന്ന സ്ഥിതിയാണുള്ളത്. എള്ളിന്‍പിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക്, തവിട് എന്നിവയുടെ വില വര്‍ധിച്ചിട്ടുണ്ട്.

20 ലിറ്റര്‍ വരെ ദിനംതോറും പാല്‍ തരുന്ന പശുക്കളില്‍ നിന്ന് ഇപ്പോള്‍ 15 ലിറ്ററില്‍ താഴെ പാല്‍ മാത്രമാണ് ലഭിക്കുന്നത്. 15 ലിറ്റര്‍ പാല്‍ തരുന്ന പശുവിന് തീറ്റ ഇനത്തില്‍ മാത്രം ദിവസം അഞ്ഞൂറ് രൂപയോളം ചെലവ് വരുന്നുവെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തില്‍ പാലിന്റെ വില വര്‍ധിപ്പിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന അവസ്ഥയിലാണ് ക്ഷീരകര്‍ഷകര്‍. ചൂട് നിമിത്തം പശുക്കളെ രാവിലെ 10 മതുല്‍ വൈകിട്ട് അഞ്ച് വരെ പുറത്ത് പുല്ല് തിന്നാന്‍ വിടാനാവാത്തത് അവരുടെ ആരോഗ്യത്തെ ബാധിക്കുന്നു.

മത്സ്യബന്ധനം
ചൂട് വര്‍ധിച്ചതോടെ മത്സ്യബന്ധന മേഖലയ്‌ക്കും തിരിച്ചടിയേറ്റിട്ടുണ്ട്. കര ചൂടില്‍ തിളയ്‌ക്കുമ്പോള്‍ കടലും ചുട്ടുപൊള്ളുകയാണ്. ഇത് പച്ചമീനിന്റെ ലഭ്യതയില്‍ ഗണ്യമായ കുറവ് വരുത്തി. അയല, മത്തി, തിലോപ്യ, നത്തോലി, കിളിമീന്‍ എന്നീ മീനുകളുടെ വില ഓരോ ദിവസവും വര്‍ധിക്കുകയാണ്. മത്തിക്ക് 200 രൂപ മുതല്‍ 280 രൂപ വരെ വില ഉയര്‍ന്നിട്ടുണ്ട്. അത് ഇന ിയും ഉയരാനാണ് സാധ്യത. അയലയ്‌ക്ക് 250 രൂപയും കിളിമീനിന് 280 രൂപ വരെയും വില ഉയര്‍ന്നു. കടുത്ത ചൂടിനാല്‍ മത്സ്യത്തൊളിലാളികളും വലയുകയാണ്. സൂര്യഘാതമേല്‍ക്കുമോ എന്ന ഭീതിയും ഇവര്‍ക്കുണ്ട്.

Recent Posts