ഹൈദരാബാദ്: തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. നിരവധി സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ കോൺഗ്രസ് തെലങ്കാനയിൽ പണമില്ലാതെ നട്ടം തിരിയുന്നു. വിരമിച്ച സർക്കാർ ജീവനക്കാർക്ക് വർഷങ്ങൾ കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. വിരമിച്ചവർക്ക് 8,000 കോടി രൂപയും നിലവിൽ സർവീസിലുള്ളവർക്ക് ഏകദേശം 6,200 കോടി രൂപയും നൽകാനുണ്ട് എന്നാണ് റിപ്പോർട്ട്. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനായി മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങളുടെ ശമ്പളത്തിന്റെ പകുതി മാറ്റിവെക്കും.
മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം പകുതിയാക്കാൻ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഹിമാചൽ പ്രദേശ് സർക്കാർ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറച്ചിരുന്നു. ഇതിനു പിന്നാലെയാണ് തെലങ്കാനയും സമാനമായ വഴി സ്വീകരിച്ചത്.
ആവശ്യമായിവന്നാൽ ജനപ്രതിനിധികളും ശമ്പളത്തിന്റെ 50 ശതമാനം വിട്ടുനൽകാൻ സന്നദ്ധരാണെന്ന് വാർത്താവിനിമയ മന്ത്രി പൊങ്കുലേറ്റി ശ്രീനിവാസ് റെഡ്ഡി അറിയിച്ചു. വിരമിച്ച ജീവനക്കാർക്ക് നൽകാനുള്ള കുടിശ്ശിക തീർക്കുന്നതിനായി 100 ദിവസത്തെ ലക്ഷ്യമാണ് മന്ത്രിസഭ നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി വിഭവ സമാഹരണത്തിനായി ഒരു ഉപസമിതി രൂപവത്കരിക്കാനും തീരുമാനമായി.
വിരമിച്ചശേഷം ആനുകൂല്യങ്ങൾ ലഭിക്കാൻ വൈകുന്നത് പെൻഷൻകാർക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രിസഭ നിരീക്ഷിച്ചു. തങ്ങളുടെ അർഹമായ തുകയ്‌ക്കായി ഓഫീസുകൾതോറും കയറിയിറങ്ങേണ്ട അവസ്ഥ വിരമിച്ച ജീവനക്കാർക്ക് ഉണ്ടാകാൻ പാടില്ലെന്ന് യോഗം വിലയിരുത്തി.
കഴിഞ്ഞ പത്തുവർഷത്തിനിടയിലാണ് ഇത്രയധികം കുടിശ്ശിക കുന്നുകൂടിയതെന്ന കാര്യത്തിൽ മന്ത്രിസഭ ഗൗരവമായ ആശങ്ക രേഖപ്പെടുത്തി. ശമ്പളം വെട്ടിക്കുറയ്‌ക്കുന്നതിന് പുറമെ, കുടിശ്ശികകൾ കൃത്യസമയത്ത് നൽകുന്നതിനായി മറ്റ് വിഭവസമാഹരണ മാർഗങ്ങളും സർക്കാർ തേടും.
















