
നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് സുപ്രീം കോടതിയില്‍ നിന്നുണ്ടായ കടുത്ത വിമര്‍ശനം ഇതിനോടകം തന്നെ പ്രതിച്ഛായ തകര്‍ന്ന ഈ ഭരണാധികാരിക്ക് കനത്ത പ്രഹരമായിരിക്കുകയാണ്. മമതയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന ഐ പാക് എന്ന കണ്‍സള്‍ട്ടന്‍സിയുടെ കൊല്‍ക്കത്തയിലെ ഓഫീസില്‍ ഈ വര്‍ഷം ആദ്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ തിരച്ചില്‍ മമത നേരിട്ടെത്തി തടഞ്ഞിരുന്നു. കള്ളപ്പണം വെളുപ്പിച്ചു എന്ന ആരോപണം നേരിടുന്ന ഈ സംഘടനയുടെ ഓഫീസില്‍ നിന്ന് ലാപ്‌ടോപ്പും ഐഫോണും അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ മമത കടത്തി കൊണ്ടുപോവുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസിനുവേണ്ടി ഐ പാക് അനധികൃത പണമിടപാടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇഡി അന്വേഷണം തുടങ്ങിയത്. തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി മമത നിയമവിരുദ്ധമായി പെരുമാറിയത്.
അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ ഇഡിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിയുടെ സാധുത തന്നെ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അഭിഭാഷകന്‍ ചോദ്യം ചെയ്തപ്പോഴാണ് പരമോന്നത നീതിപീഠം മുഖ്യമന്ത്രി മമതയെ അക്ഷരാര്‍ത്ഥത്തില്‍ കുടഞ്ഞത്.
ഇത് സംസ്ഥാനത്തിനും കേന്ദ്രത്തിനും ഇടയിലുള്ള തര്‍ക്കമല്ല. ഒരു സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിക്ക് കേസന്വേഷണത്തിനിടയില്‍ കടന്നു കയറി ജനാധിപത്യത്തെ അപകടത്തില്‍ ആക്കാന്‍ കഴിയില്ല. എന്നിട്ട് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കമായി അത് മാറ്റരുത്. മുഖ്യമന്ത്രിയായ ഒരാള്‍ മുഴുവന്‍ ജനാധിപത്യത്തെയും അപകടത്തിലാക്കിയ പ്രവൃത്തിയാണിത്. ഇത്തരം രൂക്ഷമായ വാക്കുകളാണ് ജസ്റ്റിസുമാരായ പി.കെ. മിശ്രയും എന്‍.വി അഞ്ജാരിയയും അടങ്ങിയ ബെഞ്ച് മമതയ്‌ക്കെതിരെ ഉപയോഗിച്ചത്.
ഭരണഘടനാ ശില്‍പ്പിയായ ബി.ആര്‍.അംബേദ്കറെപ്പോലുള്ള നിയമജ്ഞര്‍ പോലും ഇത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന് കരുതിയിട്ടുണ്ടാകില്ലെന്നും ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. ഭരണത്തിലുള്ള ഒരു മുഖ്യമന്ത്രിക്ക് ഒരു ദിവസം അധികാരക്കസേര ഉപേക്ഷിച്ച് പോകേണ്ടി വരുമെന്നുകൂടി പരമോന്നത നീതിപീഠം പറയുകയുണ്ടായി.
കേസ് സിബിഐ അന്വേഷിക്കണമെന്നാണ് ഇഡി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പശ്ചിമ ബംഗാള്‍ പൊലീസിലെ ഒരു ഉദ്യോഗസ്ഥനെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകന്‍ ഈ ഹര്‍ജി തന്നെ പരിഗണനാ യോഗ്യമല്ലെന്ന് വാദിച്ചു. കുറ്റകരമായ പ്രവൃത്തിയൊന്നുമില്ലെന്നും, ഭീഷണിപ്പെടുത്തല്‍ ഉണ്ടായിട്ടില്ലെന്നും, അതിനാല്‍ ഇത്തരമൊരു ഗൗരവമായ ഇടപെടല്‍ ആവശ്യമായ വിഷയമല്ലെന്നും ഇവര്‍ പറഞ്ഞപ്പോഴാണ് ശക്തമായ പ്രതികരണം കോടതിയില്‍ നിന്നുണ്ടായത്. പശ്ചിമ ബംഗാളിന്റെ ഇത്തരം നിലപാടുകള്‍ സാധാരണമല്ലെന്നും, പുതിയ സംഭവങ്ങളില്‍ ന്യായാധിപന്മാര്‍ക്ക് തടസ്സം നേരിട്ടതായും പരാമര്‍ശിച്ച കോടതി, ഇത്തരം കാര്യങ്ങള്‍ അവഗണിക്കാനാവില്ലെന്നു പറയുകയും ചെയ്തു.
നമുക്ക് യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കാന്‍ കഴിയില്ല. ഇത് ഏതെങ്കിലും റാമും ശ്യാമും തമ്മിലുള്ള കേസല്ലെന്നും, തികച്ചും വ്യത്യസ്തമായ അസാധാരണ സാഹചര്യമാണെന്നും കോടതിക്ക് പറയേണ്ടിവന്നു. ഇഡിക്ക് ഒരു മജിസ്‌ട്രേറ്റിനെ സമീപിക്കാമായിരുന്നുവെന്നു പശ്ചിമബംഗാളിന്റെ അഭിഭാഷകര്‍ പറഞ്ഞപ്പോഴായിരുന്നു കോടതി ഇങ്ങനെ പ്രതികരിച്ചത്.
സുപ്രീംകോടതിയില്‍ നിന്ന് പശ്ചിമബംഗാള്‍ സര്‍ക്കാരിനും മമതാ ബാനര്‍ജിക്കും ഇത്തരം രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടും നിയമവാഴ്ചയുടെ സംരക്ഷകരായി അഭിനയിക്കുന്ന പല മാധ്യമങ്ങളും ഈ വാര്‍ത്തയ്‌ക്ക് പ്രാധാന്യം നല്‍കിയില്ല. പാര്‍ലമെന്റില്‍ പ്രതിപക്ഷം സംഘടിതമായി വനിതാ സംഭരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രഭാഷണത്തില്‍ പറഞ്ഞത് വലിയ വിവാദമാക്കിയ മാധ്യമങ്ങളാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ മമതയുടെ നിയമലംഘനത്തെ കണ്ടില്ലെന്ന് നടിച്ചത്. ബിജെപി വിരോധം കൊണ്ടും മോദി വിരോധം കൊണ്ടും കണ്ണു കാണാതായ ഈ മാധ്യമങ്ങള്‍ പശ്ചിമബംഗാളിലെ അരാജകത്വത്തിന് കുടപിടിക്കുകയായിരുന്നു. ഇനി അധികകാലം ഈ വിടുപണി വേണ്ടി വരില്ലെന്ന് വേണം കരുതാന്‍. പശ്ചിമബംഗാളിലെ മമതാ വാഴ്ചയ്‌ക്ക് അന്ത്യമാവുകയാണെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പോളിങ് നല്‍കുന്ന സൂചന.