India

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ: നാസിക്കിലെ ടാറ്റ കണ്‍സര്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ശാഖയിലെ മതപരിവര്‍ത്തനം, ലൈംഗീക പീഡനം എന്നിവയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കമ്പനിയിലെ വനിതാ ജീവനക്കാരെ ശല്യംചെയ്യുന്നതിനായി സ്ഥാപനത്തിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി വെളിപ്പെടുത്തല്‍. സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ ആറാമത്തെ പരാതിക്കാരിയാണ് ഇപ്പോള്‍ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

വനിതാ ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്നതിനായി ഓഫീസിലെ വൈഫൈ പാസ്‌വേഡുകളില്‍ അശ്ലീല പദങ്ങളോ മതവികാരം വ്രണപ്പെടുത്തുന്ന വാക്കുകളോ ഉപയോഗിച്ചിരുന്നതായി ഇവര്‍ വനിതാ കമ്മിഷനില്‍ മൊഴി നല്‍കി. കേസിലെ പ്രതിയായ റാസ റഫീഖ് മേമന്‍ തന്നെ ഇടയ്‌ക്കിടെ ക്യാബിനിലേക്ക് വിളിച്ച് വരുത്തി ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് യുവതി ആരോപിച്ചിരിക്കുന്നത്. നിരവധി തവണ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി. സ്ഥാപനത്തിന്റെ ഗ്രൂപ്പ് ലീഡര്‍ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ ദിവസവും അശ്ലീല സന്ദേശങ്ങള്‍ പങ്കുവെച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

നിലവില്‍ ഈ കേസുമായി ബന്ധപ്പെട്ട് ഒന്‍പത് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എച്ച്ആര്‍ ഹെഡ് അശ്വിനി ചൈനാനി ഉള്‍പ്പെടെ ഏഴ് ടിസിഎസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്താര്‍, റാസ റഫീഖ് മേമന്‍, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അന്‍സാരി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ലൈംഗിക പീഡനം, മതവികാരം വ്രണപ്പെടുത്തല്‍, നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം തുടങ്ങിയ പരാതികളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Recent Posts