ന്യൂദല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ടെത്തി തടയുകയും വിലപ്പെട്ട രേഖകള്‍ കൊണ്ടുപോകുകയും ചെയ്ത കേസില്‍ മമതയ്‌ക്കു സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഒരു മുഖ്യമന്ത്രി നേരിട്ട് ഒരു കേസിലേക്കു നടന്നുകയറുകയാണ്, ജനാധിപത്യം തകര്‍ക്കുന്ന തരത്തില്‍ പെരുമാറിയിട്ട്, ജനാധിപത്യം തകര്‍ന്നെന്നു അലമുറയിടുകയാണ്, ഇ ഡി അന്വേഷണം കേന്ദ്ര- സംസ്ഥാന തര്‍ക്കമാണെന്നു വാദിക്കുകയാണ്. വാസ്തവത്തില്‍ ഇതു കേന്ദ്ര- സംസ്ഥാന തര്‍ക്കമേയല്ല. അതിനെ അങ്ങനൊരു തര്‍ക്കമായി കാണാനുമാകില്ല, ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്ര, എന്‍.വി. അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ ഉപദേശകരായ ഐ പാകിലെ റെയ്ഡ് തടഞ്ഞ മമതയെ ചോദ്യം ചെയ്തും മമതയ്‌ക്കും ബംഗാള്‍ പോലീസിനുമെതിരേ സിബിഐ അന്വേഷണം തേടിയും തങ്ങള്‍ക്കെതിരേ ബംഗാള്‍ പോലീസ് കേസെടുത്തത് ചോദ്യം ചെയ്തുമുള്ള ഇ ഡിയുടെ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഭരണഘടനയുടെ 32-ാം വകുപ്പുപ്രകാരമുള്ള തങ്ങളുടെ മൗലികാവകാശം ലംഘിച്ചെന്നാരോപിച്ചാണ് ഇ ഡി ഹര്‍ജി.
ഇതു കേന്ദ്ര- സംസ്ഥാന തര്‍ക്കമാണെന്നും അതിനാല്‍ ഹര്‍ജികള്‍ നില നില്‍ക്കില്ലെന്നും മമത സര്‍ക്കാര്‍ വാദിച്ചു. ഇതു കോടതി തള്ളി. ഏതെങ്കിലും മുഖ്യമന്ത്രി അന്വേഷണത്തില്‍ കടന്നുകയറിയിട്ട്, അതു കേന്ദ്രവും സംസ്ഥാനവും തമ്മിലെ പ്രശ്‌നമാണെന്നു പറയുന്നതില്‍ കാര്യമില്ല, കോടതി പറഞ്ഞു. ഇതെങ്ങനെ കേന്ദ്ര- സംസ്ഥാന തര്‍ക്കമാകും, കോടതി ചോദിച്ചു. മുഖ്യമന്ത്രി കടന്നുകയറുക മാത്രമല്ല, വിലപ്പെട്ട രേഖകളും കടത്തി, കേന്ദ്രത്തിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ‘ഇതൊക്കെ ഒരു വ്യക്തി ചെയ്തതാണ്, നിര്‍ഭാഗ്യവശാല്‍, ആ വ്യക്തി മുഴുവന്‍ സംവിധാനത്തെയും ജനാധിപത്യത്തെയും കാത്തുസൂക്ഷിക്കേണ്ട മുഖ്യമന്ത്രിയായിപ്പോയി, കോടതി പറഞ്ഞു.’
ഇ ഡിയുടെ മൗലികാവകാശങ്ങള്‍ മമത ലംഘിച്ചെന്ന വാദം തെറ്റാണെന്ന് മമതയ്‌ക്കായി ഹാജരായ മേനക ഗുരുസ്വാമി വാദിച്ചു. ഭരണഘടനയുടെ 32-ാം വകുപ്പ് പറയുന്ന മൗലികാവകാശം വ്യക്തികള്‍ക്കു മാത്രമാണ്, അതിനാല്‍ ഇ ഡി ഇത്തരം ഹര്‍ജി നല്കുന്നത് അഭൂതപൂര്‍വമാണ്. വിഷയം ഭരണഘടനാ ബെഞ്ചിന് വിടണം., അവര്‍ തുടര്‍ന്നു. എല്ലാ ഹര്‍ജികളിലും ചില ഗുരുതരമായ നിയമ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഈ വാദം അംഗീകരിച്ചാല്‍ എല്ലാ ഹര്‍ജികളും ഭരണഘടനാ ബെഞ്ചിനു വിടേണ്ടി വരും. കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിനായി ഹാജരായ അഭിഷേക് സിങ്‌വിയും ഇ ഡിക്കു മൗലികാവകാശമില്ലെന്നു വാദിച്ചു.
‘ബംഗാളില്‍ അസാധാരണ സ്ഥിതിവിശേഷം’
ബംഗാളില്‍ അസാധാരണ സ്ഥിതി വിശേഷമാണുള്ളതെന്ന് സുപ്രീംകോടതി. അവിടെ വോട്ടര്‍പട്ടികയുടെ സമഗ്ര പരിഷ്‌ക്കരണ ജോലികളുമായി ബന്ധപ്പെട്ട എത്തിയ ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞുവച്ചു. ഒരു ബെഞ്ചില്‍ (സുപ്രീംകോടതിയുടെ) വോട്ടര്‍ പട്ടിക പരിഷ്‌കരണം ചര്‍ച്ചയിലാണ്. ഇപ്പോള്‍ പരാതിക്കാര്‍ (ഇ ഡി) നേരിട്ട് സുപ്രീംകോടതിയെ സമീപിക്കരുതെന്നും അവര്‍ പതിവു പോലെ മജിസ്‌ട്രേറ്റ് കോടതി വഴി പ്രശ്‌നം പരിഹരിക്കണമെന്നുമാണ് നിങ്ങള്‍( മമത സര്‍ക്കാര്‍) പറയുന്നത്. വസ്തുതകള്‍ക്ക് നേരെ കണ്ണടയ്‌ക്കാന്‍ ഞങ്ങള്‍ക്ക് ആവില്ല. വക്കീല്‍ എന്ന നിലയ്‌ക്ക് നിങ്ങള്‍ക്ക് നിയമതത്വങ്ങളെ പറ്റി വാദിച്ചുകൊണ്ടിരിക്കം. പക്ഷെ ഞങ്ങള്‍ക്ക് ഇപ്പോള്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. കോടതി പറഞ്ഞു.
കേസിലേക്ക് മമത നടന്നുകയറി
തൃണമൂലിന്റെ രാഷ്‌ട്രീയ ഉപദേശക ഏജന്‍സി ഐ പാകിന്റെ ഗുരുതരമായ ചില സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇ ഡി ഐ പാക് ഓഫീസില്‍ പരിശോധനയ്‌ക്കെത്തിയത്. അതോടെ മമത പ്രവര്‍ത്തകര്‍ക്കൊപ്പം അവിടേക്കു പ്രകടനമായി നടന്നെത്തുകയായിരുന്നു. ഇഡി ഉദ്യോഗസ്ഥരെ തടഞ്ഞ മമത, ചില സുപ്രധാന രേഖകള്‍ എടുത്തുകൊണ്ടു പോകുകയും ചെയ്തു. ഇതാണ് കോടതി വാക്കാല്‍ ചോദ്യം ചെയ്തതും കേസിലേക്ക് നടന്നുകയറിയെന്ന് പ്രതികരിച്ചതും.














