Kerala

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ഇന്ന് ശ്രീശങ്കര ജയന്തി. ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയില്‍ ആദിശങ്കര ജന്മദേശ വികസന സമിതിയുടെയും വിവിധ മഠങ്ങളുടേയും സംസ്‌കൃത സര്‍വകലാശാലയുടേയും ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളാണ് നടക്കുന്നത്. രാവിലെ 10.45ന് സര്‍വകലാശാല യൂട്ടിലിറ്റി സെന്ററിലെ ശങ്കര ജയന്തി ആഘോഷത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കും.

ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 10ന് ശൃംഗേരി മഠം ഹാളില്‍ സംന്യാസി സംഗമം നടക്കും. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ അഖില കേരള ശ്രീശങ്കര സ്തോത്രാലാപന മത്സരത്തിലെ വിജയികള്‍ക്ക് സംഗമത്തില്‍ സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യും. ഉച്ചതിരിഞ്ഞ് 2.30ന് കാഞ്ചീസ്തൂപം വേദിയില്‍ അഖില ഭാരതീയ നാരായണീയ പാരായണ ആഘോഷ സമിതിയുടെ 500ല്‍ അധികം പേര്‍ പങ്കെടുക്കുന്ന നാരായണീയ പാരായണം. തുടര്‍ന്ന് ഡോ. ശ്രീലക്ഷ്മി സനീഷ് നേതൃത്വം നല്കുന്ന ശ്രീശങ്കരാചാര്യകൃതികളുടെ നൃത്താവിഷ്‌കാരവും നടക്കും.

വൈകിട്ട് 4ന് സാംസ്‌കാരിക സമ്മേളനം വിഎച്ച്പി അന്താരാഷ്‌ട്ര അധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി മധു എസ്. നായര്‍ അധ്യക്ഷനാകും. വൈകിട്ട് 5ന് കാഞ്ചീസ്തൂപത്തില്‍ നിന്ന് മഹാപരിക്രമ ആരംഭിക്കും. കാവി പതാകകളേന്തി സംന്യാസി ശ്രേഷ്ഠന്മാര്‍ നയിക്കുന്ന പരിക്രമയില്‍ ആയിരങ്ങള്‍ അണിചേരും. ശ്രീശങ്കര വേഷമണിഞ്ഞ കുട്ടികള്‍, നിശ്ചല ദൃശ്യങ്ങള്‍, പഞ്ചവാദ്യം, ഭജന ഗ്രൂപ്പുകള്‍ എന്നിവ മഹാപരിക്രമയ്‌ക്ക് അഴകേകും. കാലടി ജങ്ഷന്‍, ആശ്രമം റോഡ്, മലയാറ്റൂര്‍ റോഡ്, ശൃംഗേരിമഠം, ശ്രീകൃഷ്ണ സ്വാമിക്ഷേത്രം വഴി മുതലക്കടവില്‍ മഹാപരിക്രമ സമാപിക്കും. തുടര്‍ന്ന് പൂര്‍ണാനദീപൂജയും ആരതിയും നടക്കും. ആലുവ തന്ത്രവിദ്യാപീഠം പ്രിന്‍സിപ്പല്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പൂര്‍ണാനദീപൂജയ്‌ക്ക് നേതൃത്വം നല്കും. പുണ്യവാഹിനിയായ പൂര്‍ണാനദിയില്‍ ആയിരം ചിരാതുകള്‍ ഒഴുക്കി ശ്രീശങ്കരജയന്തി ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.