World

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ടോക്യോ: ജപ്പാനിലെ തോഹോകു മേഖലയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4:53 ഓടെയായിരുന്നു ഭൂകമ്പം ഉണ്ടായത്. സാൻറികു തീരത്തിനടുത്താണ് പ്രഭവകേന്ദ്രം. വടക്കുകിഴക്കൻ ജപ്പാനിലെ പല ഭാഗങ്ങളിലും ചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തിന് 30 മിനിറ്റിനുള്ളിൽ സുനാമി തിരമാലകൾ തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.

തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിലാണ്. ഇവിടെ താമസിക്കുന്നവരോട് ഉടൻ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചു. ഹൊക്കൈഡോയുടെ മധ്യ പസഫിക് തീരം, അമോറി പ്രിഫെക്ചറിന്റെ തീരം, ഇവാട്ടെ പ്രിഫെക്ചറിന്റെ തീരം എന്നിവിടങ്ങളിൽ ശക്തമായ ചുഴലിക്കാറ്റും ഉയർന്ന തിരമാലകളും ഉണ്ടാകാൻ സാധ്യത കൂടുതലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ലോകത്തിലെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. പരസ്പരം നിരന്തരം തള്ളിനിൽക്കുകയും ചലിക്കുകയും ചെയ്യുന്ന നാല് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകളുടെ മുകളിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. തുടർച്ചയായ ഭൂകമ്പങ്ങൾക്കും അഗ്നിപർവ്വത പ്രവർത്തനങ്ങൾക്കും പേരുകേട്ട ഒരു മേഖലയാണിത്. ഒരു വർഷത്തിൽ 1,500 ഭൂകമ്പങ്ങൾ രാജ്യത്ത് അനുഭവപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. അതായത്, രാജ്യത്ത് എവിടെയെങ്കിലും ദിവസേന ഭൂകമ്പ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്നു.

ലോകമെമ്പാടുമുള്ള ഭൂകമ്പങ്ങളുടെ ഏകദേശം 18% ജപ്പാനിൽ മാത്രമാണ് സംഭവിക്കുന്നത്. 2011 ലെ ഭൂകമ്പവും സുനാമിയും ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ സംഭവങ്ങളിലൊന്നാണ്. 9.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം വൻ സുനാമി തിരമാലകൾക്ക് കാരണമായി. ഏകദേശം 18,500 പേർ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തു. ഈ ദുരന്തം ഫുകുഷിമ പവർ പ്ലാന്റിൽ ഗുരുതരമായ ആണവ അപകടത്തിനും കാരണമായി.

Recent Posts