ലൂസിയാന: അമേരിക്കയിലെ ലൂസിയാനയില്‍ വെടിവെപ്പ്. ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം നടന്നത്. വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ഒന്ന് മുതല്‍ പതിനാല് വയസ് വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. കുട്ടികള്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്.
അടുത്തടുത്തുള്ള മൂന്ന് വീടുകളിലാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം. അക്രമിയായ ഷമർ എൽക്കിന്‍സിനെ പോലീസ് വധിച്ചു. മരിച്ചവരിൽ 7പേർ ഷമർ എൽക്കിന്‍സിന്റെ മക്കളാണ്. മറ്റൊരാൾ ബന്ധുവായ കുട്ടിയാണ്. കുടുംബവഴക്കിനെത്തുടർന്നാണു വെടിവയ്‌പുണ്ടായതെന്ന് അധികൃതർ പറഞ്ഞു.
ആദ്യ വീട്ടിൽ വെടിവയ്‌പ്പ് ആരംഭിച്ച അക്രമി പിന്നീട് രണ്ടാമത്തെ വീട്ടിലേക്ക് നീങ്ങുകയും അവിടെയും ക്രൂരകൃത്യം തുടരുകയുമായിരുന്നു. രണ്ടാമത്തെ വീട്ടിലാണ് ഏഴ് കുട്ടികൾ കൊല്ലപ്പെട്ടത്. പരുക്കേറ്റ മറ്റ് രണ്ടു പേർ ചികിത്സയിലാണ്.
വെടിവയ്‌പ്പിന് ശേഷം ഒരു വാഹനം തട്ടിയെടുത്ത പ്രതി അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പൊലീസ് ബോസിയർ പാരിഷിൽ വച്ച് നടന്ന ഏറ്റുമുട്ടലിൽ പ്രതിയെ വധിക്കുകയായിരുന്നു. നഗരത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകരമായ സംഭവമാണിതെന്നു മേയർ ടോം അഴ്സെനോക്സ് പറഞ്ഞു. കൊല്ലപ്പെട്ട കുട്ടികളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.











