Kerala

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചാണ് മുതിര്‍ന്ന ബിജെപി ബല്‍ബീര്‍ പുഞ്ച് വിടപറയുന്നത്. 1949 ഒക്ടോബര്‍ രണ്ടിന് ഗുര്‍ദാസ്പൂരിലായിരുന്നു പുഞ്ചിന്റെ ജനനം.

മാധ്യമപ്രവര്‍ത്തന രംഗത്തും രാഷ്‌ട്രീയ ലോകത്തും നിരവധികാലം സേവനം അനുഷ്ഠിച്ചശേഷമാണ് അദ്ദേഹം സജീവ രാഷ്‌ട്രീയത്തിലേക്ക് തിരിയുന്നത്. 1971-ല്‍ ദി മദര്‍ലാന്‍ഡ് എന്ന പത്രത്തിലൂടെയാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1974 മുതല്‍ രണ്ട് പതിറ്റാണ്ടോളം ഫിനാന്‍ഷ്യല്‍ എക്സ്പ്രസില്‍ ജോലി ചെയ്തു. പിന്നീട് 1996 മുതല്‍ 2000 വരെ ദി ഒബ്സര്‍വര്‍ ഓഫ് ബിസിനസ് ആന്‍ഡ് പൊളിറ്റിക്സ് എന്ന സ്ഥാപനത്തില്‍ എക്സിക്യൂട്ടീവ് എഡിറ്ററായും പ്രവര്‍ത്തിച്ചു. ദല്‍ഹി ജേണലിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ്, നാഷണല്‍ യൂണിയന്‍ ഓഫ് ജേണലിസ്റ്റ്സ് ജനറല്‍ സെക്രട്ടറി എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഐഐഎംസി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലൂടെ മാധ്യമ വിദ്യാഭ്യാസ രംഗത്തും അദ്ദേഹം സജീവമായിരുന്നു. പൂഞ്ചിന്റെ സാമ്പത്തിക- രാഷ്‌ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നതാണ്. പിന്നീട് രാഷ്‌ട്രീയത്തില്‍ സജീവമായപ്പോഴും എഴുത്ത് കൈവിട്ടില്ല, വിവിധ മാധ്യമങ്ങളില്‍ കോളമിസ്റ്റായി തുടര്‍ന്നു. ബിജെപി ദേശീയ ഉപാധ്യക്ഷന്‍, സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. പഞ്ചാബ്, ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ പ്രഭാരിയായി, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നിവിടങ്ങൡ നിന്ന് രണ്ട് തവണ രാജ്യസഭാംഗമായി. എംപിയായ ശേഷം സാമൂഹിക- സാമ്പത്തിക വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ക്രിയാത്മകമായ ഇടപെടലുകളും അദ്ദേഹം നടത്തി.

 

Recent Posts