റോം: ഇറ്റാലിയൻ പ്രവിശ്യയായ ബെർഗാമോയിലെ കോവോയിലെ ഒരു ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ രണ്ട് ഇന്ത്യക്കാരെ അജ്ഞാതരായ ചിലർ വെടിവച്ചു കൊന്നതായി പ്രാദേശിക മാധ്യമങ്ങൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.
പട്ടണത്തിലെ വ്യാവസായിക മേഖലയിൽ വരുന്ന ഗുരുദ്വാര മാതാ സാഹിബ് കൗർ ജിയുടെ മുന്നിലുള്ള സ്ക്വയറിൽ വെള്ളിയാഴ്ച അർദ്ധരാത്രിക്ക് തൊട്ടുമുമ്പാണ് സംഭവം. രഗീന്ദർ സിംഗ്, ഗുർമിത് സിംഗ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. രഗീന്ദർ കോവോ നിവാസിയാണെങ്കിലും ഗുർമിത് അഗ്നഡെല്ലോ നിവാസിയാണ്. രണ്ടുപേർക്കും 48 വയസ്സായിരുന്നു. ഗുർമിതിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ആക്രമണത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റിട്ടുണ്ട് പക്ഷേ അയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ലാ സിസിലിയയുടെ റിപ്പോർട്ട് പ്രകാരം തിരിച്ചറിയാത്ത അക്രമികൾ രഗീന്ദറിനും ഗുർമിറ്റിനും നേരെ വെടിയുതിർക്കുകയും പിന്നീട് ഒരു കാറിൽ രക്ഷപ്പെടുകയും ചെയ്തു. ഒരു സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് ദിനപത്രം അവകാശപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് പത്ത് വെടിയുണ്ടകൾ പോലീസ് ശേഖരിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്
















