തിരുവനന്തപുരം: മുഗളന്മാരും ബ്രിട്ടീഷുകാരും ഭാരതത്തിലേക്ക് വന്നത് പ്രകൃതിഭംഗി കണ്ടാസ്വദിക്കാനല്ലെന്നും നമ്മുടെ സംസ്‌കാരത്തെ തകര്‍ക്കലായിരുന്നു ലക്ഷ്യമിട്ടതെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍.
തങ്ങളുടെ അധിനിവേശത്തെ ന്യായീകരിക്കാന്‍ തക്ക രീതിയില്‍ അവര്‍ ചരിത്രം രചിച്ചു. അവര്‍ നമ്മളെക്കുറിച്ച് എഴുതിയത് നമ്മള്‍ അതേപടി വിശ്വസിച്ചു എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. നൂറ്റാണ്ടുകളോളം അവര്‍ എഴുതിയതാണ് ശരിയെന്ന് കരുതി നമ്മള്‍ അത് സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച ‘10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
ബ്രിട്ടീഷുകാര്‍ നമുക്ക് വരുത്തിവച്ച നാശനഷ്ടങ്ങള്‍ ഏറെ വലുതാണ്. എന്നാല്‍ അതിന് മുമ്പുവന്ന മുഗളന്മാരും വ്യത്യസ്തരായിരുന്നില്ല. തക്ഷശിലയിലെയും നളന്ദയിലെയും വിദ്യാഭ്യാസ രീതികള്‍ അവര്‍ തകര്‍ത്തു. ഭാരതത്തിന്റെ സംസ്‌കാരം ലോകമെമ്പാടും വ്യാപിക്കുന്നത് കണ്ട് അത് നശിപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അവര്‍ ഭാരതത്തെക്കുറിച്ച് കേട്ടിരുന്നു. ഇങ്ങോട്ടുവന്നത് കൊള്ളയടിക്കാന്‍ മാത്രമല്ല, ഇവിടുത്തെ സംസ്‌കാരത്തെ നശിപ്പിക്കാനുമാണ്.
അവര്‍ പലതും കൊള്ളയടിച്ചു എന്നതില്‍ സംശയമില്ല. സോമനാഥ ക്ഷേത്രം പലതവണ കൊള്ളയടിക്കപ്പെട്ടു. പൃഥ്വിരാജ് ചൗഹാന് പതിനാറോ പതിനേഴോ തവണ പോരാടേണ്ടി വന്നു. ഇത് വെറുമൊരു കൊള്ള ആയിരുന്നില്ല; മുഗളന്മാരുടെയും ബ്രിട്ടീഷുകാരുടെയും മനസില്‍ വ്യക്തമായ ചില ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നു. അവരുടെ രീതികള്‍ വ്യത്യസ്തമായിരിക്കാം, എന്നാല്‍ ലക്ഷ്യം ഈ രാജ്യത്തെയും അതിന്റെ മൂല്യങ്ങളെയും സംസ്‌കാരത്തെയും മഹത്വത്തെയും നശിപ്പിക്കുക എന്നതായിരുന്നു.
നമ്മുടെ പുരോഗതി അവര്‍ക്ക് സഹിക്കാനായില്ല. അവര്‍ അവര്‍ക്കനുയോജ്യമായൊരു ചരിത്രം നമുക്കായി എഴുതി, അത് നമ്മള്‍ സ്വീകരിക്കുകയും ചെയ്തു. ആര്യനധിവേശകഥയും മാര്‍ക്‌സ് മുള്ളറുടെ വേദ വ്യാഖ്യാനവുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. അധിനിവേശക്കാര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രമെഴുതുന്നത് സാധാരണമാണ്. എന്നാല്‍ ആര്യന്‍ അധിനിവേശ സിദ്ധാന്തം പോലുള്ള ആശയങ്ങള്‍ മതിയായ തെളിവുകളില്ലാതെ തന്നെ ദശാബ്ദങ്ങളോളം വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടു. സ്‌കൂള്‍ പഠനകാലത്ത് തന്നെ ഇത്തരം ആശയങ്ങള്‍ ചോദ്യം ചെയ്യാനാവാത്ത സത്യങ്ങളായി പഠിപ്പിച്ചു. ഇത്തരം ചരിത്രകഥനങ്ങളെ വിമര്‍ശനാത്മകമായി പുനഃപരിശോധിക്കേണ്ടതുണ്ട്. ഭാരത സംസ്‌കാരത്തെയും ഗ്രന്ഥങ്ങളെയും കുറിച്ചുള്ള ചില പഠനങ്ങള്‍ പലതും പക്ഷപാതപരവും അപൂര്‍ണവുമായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിന് ഈ ചരിത്രകഥനങ്ങളെ പുനഃപരിശോധിക്കാനുള്ള അവസരം ഉണ്ടായിരുന്നുവെങ്കിലും പലപ്പോഴും അതേ ചട്ടക്കൂടുകള്‍ തന്നെ തുടര്‍ന്നും ഉപയോഗിച്ചു. ചരിത്രത്തെ വ്യക്തതയോടെയും സമതുലിതമായ സമീപനത്തോടെയും പുനര്‍വായന ചെയ്യേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറില്‍ നിന്ന് മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പുസ്തകം ഏറ്റുവാങ്ങി. മേയര്‍ വി.വി. രാജേഷ് അധ്യക്ഷനായിരുന്നു. പി.എസ്. ശ്രീധരന്‍ പിള്ള, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, ചരിത്രകാരന്‍ ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവര്‍ സംസാരിച്ചു.















