തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ തൈക്കാട് അമ്മത്തൊട്ടിലില്‍ ഗുരുതര സുരക്ഷാവീഴ്ച. പുലര്‍ച്ചെ 3ന് അമ്മത്തൊട്ടിലില്‍ കിടത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് രാവിലെ ഒമ്പതിന്. സുരക്ഷാവീഴ്ച പുറത്തുവന്നത് ഒരു മാസത്തിന് ശേഷം കുഞ്ഞിനെ തേടി മാതാപിതാക്കള്‍ എത്തിയതോടെ. കഴിഞ്ഞ ഫെബ്രുവരി 12ന് രാവിലെ മൂന്ന് മണിക്കാണ് തൈക്കാട് അമ്മത്തൊട്ടിലില്‍ മൂന്ന് ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ അമ്മയുടെ ബന്ധുക്കള്‍ ഉപേക്ഷിച്ചത്.
അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ ലഭിക്കുമ്പോള്‍ മുഴങ്ങേണ്ട അലാറാം ഏറെ നാളായി തകരാറിലാണ്. അതിനാല്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ജീവനക്കാര്‍ പരിശോധിക്കണമെന്ന നിര്‍ദേശം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ അനുസരിച്ചില്ല. ഇതോടെ കുഞ്ഞ് ആറ് മണിക്കൂറോളം അമ്മത്തൊട്ടിലില്‍ കിടന്നു. പിറ്റേന്ന് രാവിലെ 9ന് അടുത്ത ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ എത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. കുഞ്ഞിനെ രാവിലെ 9 മണിക്ക് ലഭിച്ചു എന്ന് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഒരു മാസത്തിന് ശേഷം കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് കുഞ്ഞിന്റെ മാതാപിതാക്കാള്‍ ശിശുക്ഷേമ സമിതിയിലെത്തി. വഴക്കിനെ തുടര്‍ന്നാണ് കുഞ്ഞിനെ അമ്മയുടെ ബന്ധുക്കള്‍ ഉപേക്ഷിച്ചതെന്നും, ഇപ്പോള്‍ ഇരുവരും ഒരുമിച്ചെന്നും കുഞ്ഞിനെ വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ പറഞ്ഞ പുലര്‍ച്ചെ 3 മണിക്ക് കുഞ്ഞിനെ ലഭിച്ചില്ലെന്ന് ശിശുക്ഷേമ സമിതി മറുപടി നല്‍കി. ഇതോടെ ദമ്പതികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാവിലെ 9ന് ലഭിച്ച കുഞ്ഞിനെ കുറിച്ചുള്ള വിവരത്തിലേക്ക് ശ്രദ്ധ പതിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഡിഎന്‍എ പരിശോധന നടത്തിയശേഷമാണ് കുഞ്ഞിനെ തിരികെ നല്‍കിയത്. കുഞ്ഞുങ്ങളെ വഴിയില്‍ ഉപേക്ഷിക്കുന്നതും ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കാനാണ് ശിശുക്ഷേമ സമിതി അമ്മത്തൊട്ടിലുകള്‍ സ്ഥാപിച്ചത്. ഈ സ്ഥാലത്താണ് നവജാതശിശു ആറ് മണിക്കൂറോളം വിശന്നും നിലവിളിച്ചും ഒറ്റയ്‌ക്ക് കിടന്നത്.
















