
കൊച്ചി: ശ്രീകൃഷ്ണ ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച് ചേർത്തലയിലെ ഹോട്ടൽ ഉടമ പ്രചരിപ്പിച്ച വിഷു പരസ്യത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടൻ ഉണ്ണിമുകുന്ദൻ. ‘‘എന്തിനും ഏതിനും ഒരു പരിധിയുണ്ട്! ദയവായി വിശ്വാസികളുടെ വികാരങ്ങളെ ബഹുമാനിക്കാൻ പഠിക്കൂ. ഇത് കണ്ടിട്ട് തികഞ്ഞ വെറുപ്പ് തോന്നുന്നു,’’ എന്ന് ഉണ്ണി മുകുന്ദൻ ഇൻസ്റ്റാഗ്രാം സ്‌റ്റോറിയിൽ കുറിച്ചു.
താരം പങ്കുവെച്ച കുറിപ്പുകൾ ഇതിനോടകം വലിയ ചർച്ചയായിക്കഴിഞ്ഞു. വിഷയത്തിൽ ഒരാൾ പങ്കുവച്ച കമന്റിലും ഉണ്ണി മുകുന്ദൻ കൃത്യമായ മറുപടി നൽകി. ‘ഇത്തരം മോശം പ്രവൃത്തികളെ ഞാൻ അംഗീകരിക്കാത്തതിന്റെ കാരണം മിണ്ടാതിരിക്കുമ്പോഴെല്ലാം ഇത്തരം ഹീനമായ പ്രവൃത്തികൾ സാധാരണമായി തോന്നും. ഇതെല്ലാം നിസാരമായി എടുക്കാൻ എന്നെ പഠിപ്പിക്കാൻ ശ്രമിക്കുന്ന എല്ലാവരോടും പറയാനുള്ളത് നിങ്ങൾ അതിൽ നിന്ന് മാറിനിൽക്കണമെന്നാണ്. എന്റെ വിശ്വാസങ്ങളെക്കുറിച്ചുള്ള തമാശകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു സാധാരണ സിനിമാക്കാരനല്ല ഞാൻ. എല്ലാ മതവികാരങ്ങളെയും ഞാൻ ബഹുമാനിക്കുന്നതിനാൽ നിങ്ങൾ എന്റെ വിശ്വാസത്തെയും ബഹുമാനിക്കണം. എല്ലാ മര്യാദകളിലും മതേതരമായി തുടരുക. ചെയ്യരുത് എന്നുപറഞ്ഞാൽ അത് ചെയ്യരുത് എന്നുതന്നെയാണ്. കൂടുതൽ വിശദീകരണങ്ങൾ ആവശ്യമില്ല. ഒരു വിഷു പോസ്റ്റർ മാത്രമായിട്ട് തോന്നുന്നില്ല’- എന്നാണ് നടൻ കുറിച്ചത്.
എനിക്കതൊരു വിഷു പോസ്റ്റർ ആയിട്ട് തോന്നി. ഇത് ഇത്ര വലിയ പ്രശ്‌നം ആക്കുന്നത് കണ്ടപ്പോഴാണ് പ്രതികരിക്കാൻ തോന്നിയത്’ എന്ന് ഒരു ആരാധകന്റെ കമന്റിനാണ് നടൻ മറുപടി നൽകിയത്. മന്തിക്കടയുടെ വിഷുദിന പോസ്റ്റർ വിവാദമായതിന് പിന്നാലെ ഹോട്ടലുടമ അറസ്റ്റിലായിരുന്നു.