Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കല്‍പ്പറ്റ: ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍. ആദ്യഘട്ട ഗുണഭോക്താക്കള്‍ക്കായി നീക്കിവെച്ച സോണ്‍ ഒന്നിലെ നിരവധി വീടുകളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചൂരല്‍മല സ്വദേശി നൗഫലിന് അനുവദിച്ച എട്ടാം നമ്പര്‍ വീടിന്റെ മേല്‍ക്കൂരയിലാണ് ആദ്യം വിള്ളല്‍ കണ്ടെത്തിയത്.

നിര്‍മാണ ചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസ് അധികൃതര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് വിള്ളലില്‍ ലീക്ക് പ്രൂഫ് അടിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് നടത്തിയ പരിശോധനയില്‍ തൊട്ടടുത്ത വീടുകളിലും വിള്ളലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള അത്യാധുനിക വീടുകളാണ് നിര്‍മിക്കുന്നതെന്ന സര്‍ക്കാര്‍ വാദം നിലനില്‍ക്കെ, നിര്‍മാണം പൂര്‍ത്തിയാകും മുന്‍പേ വീടുകളില്‍ വിള്ളല്‍ കണ്ടത് ദുരിതബാധിതരില്‍ ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്.

ടൗണ്‍ഷിപ്പിലെ ആദ്യഘട്ടത്തിലുള്ള 178 വീടുകളില്‍ വിഷുവിന് മുന്‍പ് താമസം തുടങ്ങാനാകുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ നല്‍കിയ വാഗ്ദാനം. എന്നാല്‍ നിലവില്‍ നിര്‍മാണം കഴിഞ്ഞ 40 വീടുകളില്‍ മാത്രം താമസം തുടങ്ങേണ്ടതില്ലെന്നും ആദ്യഘട്ടത്തിലെ എല്ലാ വീടുകളും സജ്ജമായ ശേഷം ഒരുമിച്ച് മാറാമെന്നുമാണ് ദുരന്തബാധിതരുടെ തീരുമാനം. വീടുകള്‍ മേയ് 20ന് കൈമാറണമെന്ന് ആവശ്യപ്പെട്ട് അതിജീവിതര്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. എന്നാല്‍ അതിനുള്ളിലും നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ സാധ്യതയില്ല.

കാലവര്‍ഷം തുടങ്ങുന്നതിന് മുന്‍പായി സുരക്ഷിതമായ വീടുകളിലേക്ക് മാറാന്‍ സാധിച്ചില്ലെങ്കില്‍ ജീവിതം ദുസ്സഹമാകുമെന്ന ആശങ്കയിലാണ് ഓരോ കുടുംബവും. കൂടാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ദിനബത്തയും കൂപ്പണ്‍ വിതരണവും നിലച്ചതും ഇവരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മാര്‍ച്ചിലെ ആനുകൂല്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കുടുംബങ്ങള്‍ പരാതിപ്പെടുന്നു. ദുരന്തബാധിത കുടുംബത്തിലെ രണ്ട് പേര്‍ക്ക് പ്രതിദിനം 300 രൂപ തോതില്‍ മാസം 9,000 രൂപ നല്‍കിയിരുന്നു.

ഇതിനു പുറമെ റേഷന്‍ കൂപ്പണുകളും മുടങ്ങിയതോടെ ഉപജീവനമാര്‍ഗം അടഞ്ഞ പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്.