ന്യൂദൽഹി: തുടർച്ചയായ മൂന്നാം തവണയും രാജ്യസഭാ ഉപാധ്യക്ഷനായി ഹരിവംശ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷം ഒരു സ്ഥാനാർത്ഥിയെയും നിർത്തിയിരുന്നില്ല. ഹരിവന്‍ഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച് അഞ്ച് നോട്ടീസുകൾ ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ച പ്രതിപക്ഷം നോട്ടീസുകൾ ഒന്നും നൽകിയിരുന്നില്ല.
ഏഴ് വര്‍ഷമായി ലോക്‌സഭയില്‍ ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ ബഹിഷ്‌കരണം. സഭാ നേതാവ് ജെ. പി. നദ്ദ ആദ്യ പ്രമേയം അവതരിപ്പിച്ചു, എസ്. ഫങ്‌നോൺ കൊന്യാക് പിന്തുണച്ചു. രണ്ടാമത്തെ പ്രമേയം നിതിൻ നബിൻ അവതരിപ്പിച്ചു, ബിജെപി എംപി ബ്രിജ് ലാൽ പിന്തുണച്ചു. ധനമന്ത്രി നിർമ്മല സീതാരാമൻ മറ്റൊരു നോട്ടീസ് സമർപ്പിച്ചു, ബിജെപി എംപി സുരേന്ദ്ര സിംഗ് നാഗർ പിന്തുണച്ചു. ജെഡിയു എംപിയും വർക്കിംഗ് പ്രസിഡന്റുമായ സഞ്ജയ് കുമാർ ഝായും ആർഎൽഎം എംപി ഉപേന്ദ്ര കുശ്വാഹ പിന്തുണച്ചു.
ഏപ്രിൽ 9 ന് ഹരിവംശിന്റെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് ആ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. കൗൺസിൽ ഓഫ് സ്റ്റേറ്റ്സിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും ചട്ടം 7 പ്രകാരം ചെയർമാനും ഉപരാഷ്‌ട്രപതിയുമായ സി പി രാധാകൃഷ്ണൻ വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിച്ചത്. പ്രമേയങ്ങളുടെ നോട്ടീസുകൾ സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ച ഉച്ചയ്‌ക്ക് 12 മണിയായിരുന്നു.
















