കാസര്‍കോട്: റിപ്പര്‍ ചന്ദ്രന്‍ കൊല ചെയ്ത കേസിലെ ദൃക്സാക്ഷി വീട്ടില്‍ മരിച്ച നിലയില്‍. മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റ് ശാസ്താക്ഷേത്രത്തിന് സമീപം ബാലചന്ദ്രയെയാണ് (53) മരിച്ച നിലയില്‍ കണ്ടെത്തിയത്.
മംഗളൂരുവിലുളള സഹോദരി ശശികല കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. മൂന്നു ദിവസമായി വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് സഹോദരി വീട്ടിലെത്തിയത്. ബാലചന്ദ്ര ക്ഷേത്ര പൂജാരിമാരുടെ സഹായിയായി ജോലി ചെയ്തുവരികയായിരുന്നു
റിപ്പര്‍ ചന്ദ്രന്‍ 1985ല്‍ തലക്കടിച്ചു കൊന്ന നരസപ്പയ്യ ഹന്തെയുടെ മകനാണ് ബാലചന്ദ്ര.വീട്ടുവരാന്തയില്‍ ഉറങ്ങുകയായിരുന്ന വിശ്വനാഥനെ ആദ്യം തലക്കടിച്ചു കൊന്നു. തുടര്‍ന്ന് അകത്തു കയറി നരസപ്പയ്യ ഹന്തെയെ തലക്കടിച്ചു. ഭാര്യ ഇന്ദിര ഹന്തെയെയും ആക്രമിച്ചു. ബാലചന്ദ്രക്ക് 13 വയസുള്ളപ്പോഴാണ് കൊലപാതകം നടന്നത്. ഇന്ദിര ഹന്തെ ഏറെക്കാലം അബോധാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തി.എന്നാല്‍ വാര്‍ധക്യസഹജമായ അസുഖം മൂലം മരിച്ചു.ബാലചന്ദ്രയും രണ്ട് സഹോദരിമാരും വീട്ടിലുളളപ്പോഴാണ് കൊലപാതകം.
ഇരട്ടക്കൊലപാതകമടക്കം 14 കൊലക്കേസുകളില്‍ പ്രതിയായിരുന്നു റിപ്പര്‍ ചന്ദ്രന്‍. ബാലചന്ദ്രയുടെ മൊഴി കണക്കിലെടുത്താണ് വാമഞ്ചൂര്‍ കൊലക്കേസില്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്. മറ്റു കൊലക്കേസുകളില്‍ ജീവപര്യന്തം ശിക്ഷയായിരുന്ന ലഭിച്ചത്. രാഷ്‌ട്രപതി ദയാഹര്‍ജി തള്ളിയതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിപ്പര്‍ ചന്ദ്രനെ 1991ല്‍ തൂക്കിക്കൊന്നു.
















