മുംബൈ: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിലെ പീഡന രീതികൾ ഒന്നൊന്നായി തുറന്ന് പറഞ്ഞ് വനിതാ ജീവനക്കാരി. ഓഫീസിലെ ടെറസിൽ ഒറ്റപ്പെട്ട് ജോലി ചെയ്യാനും തന്റെ ഫോണും സ്വകാര്യ വസ്തുക്കളും പിടിച്ചെടുത്തതും യുവതി ഓർമ്മിച്ചെടുത്തു. ഇതെല്ലാം ഓഫീസിലെ യുവതികളെ ലക്ഷ്യമിടുന്നതിന്റെ ഒരു രീതിയാണെന്ന് അവർ വിശേഷിപ്പിച്ചു.
ആറ് വർഷമായി ടിസിഎസിൽ ജോലി ചെയ്യുന്ന യുവതി ഒരു ദേശീയ മാധ്യമത്തിന് നൽകിയ വീഡിയോ കോളിലാണ് ഇക്കാര്യങ്ങൾ സംസാരിച്ചത്. തന്നെ നാസിക് ഓഫീസിലേക്ക് സ്ഥലം മാറ്റിയതായും പിന്നീട് പ്രധാന കെട്ടിടത്തിൽ നിന്ന് വേറിട്ട ഒരു ടെറസിൽ ഒറ്റയ്‌ക്ക് ജോലി ചെയ്യാൻ നിർബന്ധിച്ചതായും അവർ പറഞ്ഞു.
“എന്നെ ടെറസിൽ ഒറ്റയ്‌ക്ക് ജോലി ചെയ്യാൻ നിർബന്ധിച്ചു, എന്റെ ഫോണും ബാഗും അവർ പിടിച്ചു വച്ചു,”- യുവതി മാധ്യമത്തോട് പറഞ്ഞു. ഞാൻ വാഷ്‌റൂം ഉപയോഗിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ താഴേക്ക് വരുമ്പോഴെല്ലാം, സുരക്ഷയുടെയോ മറ്റ് ഒഴികഴിവുകളുടെയോ പേരിൽ എന്റെ മൊബൈൽ ഫോണും ബാഗും എല്ലാ സ്വകാര്യ വസ്തുക്കളും അവർ പിടിച്ചെടുക്കുമായിരുന്നെന്നും യുവതി പറഞ്ഞു.
ഇതിനു പുറമെ കമ്പനിയിൽ ജോലി ചെയ്യുന്ന നിരവധി യുവ ജീവനക്കാരികളെ ചൂഷണം ചെയ്യുന്നത് ഞങ്ങൾ കണ്ടു. അവരെ മതം മാറ്റം ചെയ്യുകയായിരുന്നുവെന്നും യുവതി പറയുന്നു. 20 നും 25 നും ഇടയിൽ പ്രായമുള്ള യുവതികളെ ഇവർ എളുപ്പത്തിൽ സമീപിക്കുന്നുണ്ടെന്ന് ജീവനക്കാരി പറഞ്ഞു. അവരെ കുടുക്കാൻ എളുപ്പമാണെന്ന് അവർ കരുതി. നിങ്ങൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ, നിങ്ങൾ നിങ്ങളുടെ എച്ച്ആറിലേക്ക് പോകുക എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ദൈവത്തിന് നന്ദി, ഞാൻ രക്ഷപ്പെട്ടു, അല്ലെങ്കിൽ ഇന്ന് എനിക്കും ഇതുതന്നെ സംഭവിക്കുമായിരുന്നുവെന്നും യുവതി പറഞ്ഞു.
ഈ കാര്യം പരസ്യമായതോടെ തന്റെ കുടുംബം ഇപ്പോൾ കടുത്ത ഞെട്ടലിലും സുരക്ഷയെക്കുറിച്ചുള്ള ഭയത്തിലുമാണ്. ഓഫീസുകളിൽ നിലനിൽക്കുന്ന ഈ കാടത്തത്തിനെതിരെ ഒന്നിച്ച് ശബ്ദമുയർത്താൻ എല്ലാ ജോലിക്കാരായ സ്ത്രീകളോടും ജീവനക്കാരി അഭ്യർത്ഥിച്ചു. വിവാദങ്ങൾക്കും അന്വേഷണത്തിനും ഇടയിൽ, നാസിക് ഓഫീസിലെ എല്ലാ ജീവനക്കാരെയും ഇപ്പോൾ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ നിയോഗിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
















