മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. അദ്ദേഹത്തിന് പക്ഷാഘാതത്തിന് സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയതായും സുഹൃത്ത് മാർക്കസ് കൂട്ടോ പറഞ്ഞു. അദ്ദേഹം ഇപ്പോഴും നന്നായി നടക്കുന്നുണ്ട്. എന്നാല്‍ ഓര്‍മ തീരെ കുറവാണ്. ആരോഗ്യം കൂടുതല്‍ മോശമായിട്ടില്ലെന്നും സുഹൃത്ത് വ്യക്തമാക്കി.
ഏകദേശം ഒരു വര്‍ഷം മുമ്പ് മൂത്രാശയ അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തെ താനെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് ആരോഗ്യനില മോശമായിരുന്നെങ്കിലും, പിന്നീട് പതുക്കെ കാംബ്ലി ജീവിതത്തിലേക്ക് മടങ്ങിയെത്തി.
കാംബ്ലിയുടെ സുഹൃത്തുക്കള്‍ സാമ്പത്തികമായി നന്നായി സഹായിച്ചെന്നാണ് മാര്‍ക്കസ് കൂട്ടോയുടെ വെളിപ്പെടുത്തല്‍.അദ്ദേഹത്തിന് ഓര്‍മ്മശക്തി കുറവാണ്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. അത് മാറ്റാനാകില്ല. പക്ഷാഘാതം ഉണ്ടാകാമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ബ്രീച്ച് കാന്‍ഡിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ അദ്ദേഹം 60 ശതമാനത്തോളം സുഖം പ്രാപിച്ചിരുന്നു. പക്ഷേ, ഫണ്ട് കുറവായിരുന്നതിനാല്‍ കൂടുതല്‍ നാള്‍ അവിടെ ചികിത്സിക്കാന്‍ കഴിഞ്ഞില്ല. സുഹൃത്തുക്കളായിരുന്നു ചികിത്സാച്ചെലവ് വഹിച്ചിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
കാംബ്ലി മദ്യപാനം നിര്‍ത്തിയിരുന്നു. പക്ഷേ, പുറത്തേക്ക് പോകുമ്പോഴല്ലാം അദ്ദേഹം വഴിയാത്രക്കാരോട് സിഗരറ്റ് ചോദിക്കും. ഓട്ടോഡ്രൈവര്‍മാരൊക്കെ അദ്ദേഹത്തിന് സന്തോഷത്തോടെ സിഗരറ്റ് കൊടുക്കും. കാംബ്ലിയെ സഹായിക്കുകയാണെന്നാണ് അവരുടെ വിചാരം. പക്ഷേ, അത് അദ്ദേഹത്തിന് ദോഷം ചെയ്യുമെന്ന് അവര്‍ മനസിലാക്കുന്നില്ല. കൃത്യസമയത്ത് മരുന്ന് കഴിക്കാന്‍ പോലും അദ്ദേഹം മറക്കുന്നുണ്ടെന്നും സൃഹൃത്ത് വെളിപ്പെടുത്തി.
















