തിരുവനന്തപുരം: ഡോ. ബി.ആര്‍. അംബേദ്കര്‍ ഭാരതീയനായി ജനിച്ചതില്‍ നാമോരോരുത്തരും അഭിമാനിക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് ലോക്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഡോ. അംബേദ്കര്‍ താരതമ്യം ചെയ്യാന്‍ കഴിയാത്ത വ്യക്തിത്വത്തിനുടമയാണ്. നമുക്ക് അദ്ദേഹത്തെ വിമര്‍ശിക്കാം, കുറ്റപ്പെടുത്താം, വേണമെങ്കില്‍ ആ ആശയങ്ങളെ എതിര്‍ക്കാം. എന്നാല്‍ അദ്ദേഹത്തെ അവഗണിക്കാനാവില്ല. ഭാരതം കണ്ട ഏറ്റവും മികച്ച ചിന്തകരില്‍ ഒരാളാണ് അംബേദ്കര്‍. കാര്യങ്ങള്‍ തെറ്റായി സംഭവിക്കുന്നത് ഭരണഘടന മോശമായതുകൊണ്ടല്ലെന്നും അത് നടപ്പാക്കുന്ന മനുഷ്യരുടെ സ്വാര്‍ത്ഥതയും പിഴവുകളും കാരണമാണെന്നും അംബേദ്കര്‍ വിശ്വസിച്ചിരുന്നു. ജനാധിപത്യ മാര്‍ഗങ്ങളിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരാമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. 1953ല്‍ ഭരണഘടന കത്തിക്കുമെന്ന് അംബേദ്കര്‍ പറഞ്ഞത് അതിനോടുള്ള വിരോധം കൊണ്ടല്ല, മറിച്ച് ദുരുപയോഗം ചെയ്യപ്പെടുന്നതിലുള്ള വിഷമം കൊണ്ടായിരുന്നു. സാമൂഹിക ജനാധിപത്യം നടപ്പിലാക്കാന്‍ ഭരണഘടന പരാജയപ്പെട്ടാല്‍ അത് അര്‍ത്ഥശൂന്യമാകുമെന്ന് അദ്ദേഹം കരുതി. നിയമത്തേക്കാള്‍ ഉപരിയായി സാമൂഹികവും ധാര്‍മികവുമായ മൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. വിദ്യാഭ്യാസം എന്നത് വെറും അറിവ് സമ്പാദനമല്ല, മറിച്ച് സ്വഭാവ രൂപീകരണവും സാമൂഹിക മാറ്റത്തിനുള്ള ആയുധവുമാണെന്ന് അദ്ദേഹം പഠിപ്പിച്ചു. അധികാരം, അന്തസ്സ് എന്നിവ തമ്മിലുള്ള സംഘര്‍ഷത്തിന് അദ്ദേഹം കണ്ട പരിഹാരം വ്യവസ്ഥിതിയെ പരാജയപ്പെടുത്തുക എന്നതല്ല, മറിച്ച് അതിനെ പുനര്‍നിര്‍മിക്കുക എന്നതായിരുന്നു. ദേവന്‍ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അംബേദ്കറെ കേവലം ജാതി രാഷ്‌ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഒതുക്കേണ്ടതല്ലെന്നും അദ്ദേഹം ദേശീയ നേതാവും മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്നെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. അംബേദ്കറുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ നാം ഓരോരുത്തരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാരതാംബയുടെയും ഡോ. ബി.ആര്‍. അംബേദ്കറുടെയും ചിത്രങ്ങള്‍ക്ക് മുന്നില്‍ ഭദ്രദീപം തെളിയിച്ചുകൊണ്ടാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
















