
സിയോൾ: തന്റെ പുതിയ യുദ്ധക്കപ്പലിൽ നിന്ന് മിസൈൽ പരീക്ഷണങ്ങൾ നടത്തിയതായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ആണവ വാഹക ശേഷിയുള്ള ആയുധങ്ങളുടെ വർദ്ധിച്ചുവരുന്ന ശേഖരം ഉപയോഗിച്ച് നാവികസേനയുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
2025 ഏപ്രിലിൽ പുറത്തിറക്കിയ 5,000 ടൺ ഭാരമുള്ള ചോ ഹ്യോൺ-ക്ലാസ് ഡിസ്ട്രോയറിൽ നിന്ന് രണ്ട് തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളും മൂന്ന് കപ്പൽ വിരുദ്ധ മിസൈലുകളും വിക്ഷേപിക്കുന്നത് കിം ഞായറാഴ്ച നിരീക്ഷിച്ചതായി ഉത്തരകൊറിയയുടെ ഔദ്യോഗിക പത്രമായ റോഡോങ് സിൻമുൻ റിപ്പോർട്ട് ചെയ്തു.
ക്രൂയിസ് മിസൈലുകൾ രണ്ട് മണിക്കൂറിലധികം പറന്നുവെന്നും കപ്പൽവേധ മിസൈലുകൾ 30 മിനിറ്റിലധികം രാജ്യത്തിന്റെ പടിഞ്ഞാറൻ കടലിനു മുകളിലൂടെ മുൻകൂട്ടി നിശ്ചയിച്ച പാതകളിലൂടെ സഞ്ചരിച്ച് ലക്ഷ്യങ്ങൾ കൃത്യമായി ആക്രമിച്ചുവെന്നും പത്രം റിപ്പോർട്ട് ചെയ്തു. മറ്റൊരു സർക്കാർ ഉടമസ്ഥതയിലുള്ള പത്രമായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി, കിമ്മും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഒരു യുദ്ധക്കപ്പലിൽ നിന്ന് മിസൈലുകൾ പുറപ്പെടുന്നത് ചാരനിറത്തിലുള്ള പുകയിലൂടെ വീക്ഷിക്കുന്ന ഫോട്ടോകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കിം ജോങ് ഉൻ തന്റെ സൈനിക ശക്തി വർദ്ധിപ്പിക്കുന്നു
കഴിഞ്ഞ മാസം ചോ ഹ്യോണിൽ നിന്ന് രണ്ട് റൗണ്ട് മിസൈൽ പരീക്ഷണങ്ങൾക്ക് കിം മേൽനോട്ടം വഹിക്കുകയും തന്റെ നാവികസേനയുടെ ആണവായുധം ത്വരിതപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഞായറാഴ്ചത്തെ പരീക്ഷണങ്ങൾക്ക് ശേഷം തന്റെ സർക്കാർ അതിന്റെ ആണവ ശക്തികളുടെ പരിധിയില്ലാത്ത വികാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും രാജ്യത്തിന്റെ ആണവ ആക്രമണവും ദ്രുത പ്രതികരണ ശേഷികളും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ചില പുതിയ ജോലികൾ ഏൽപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ നിർമ്മാണത്തിലിരിക്കുന്ന തന്റെ മൂന്നാമത്തെയും നാലാമത്തെയും ഡിസ്ട്രോയറുകൾക്കുള്ള ആയുധ സംവിധാനങ്ങൾക്കായുള്ള പദ്ധതികളും അദ്ദേഹം അവലോകനം ചെയ്തുവെന്ന് റോഡോംഗ് സിൻമുൻ പറയുന്നു.