കോഴിക്കോട്: ശ്രീനിവാസൻ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കെന്ന പരാമർശത്തില്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്. യുഡിഎഫ് ഭരണം വരുമെന്ന ചില പ്രവചനങ്ങളാല്‍ ആവേശം മൂത്താണോ ഈ നീക്കമെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്.
യുഡിഎഫ് ഭരണം വന്നാല്‍ ആഭ്യന്തരവകുപ്പ് ജമാ അത്തെ ഇസ്ലാമി കൈപ്പിടിയിലൊതുക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ അത് കിട്ടിയേക്കുമെന്നതിന്റെ സാമ്പിള്‍ വെടിക്കെട്ടാണോ ശോഭയ്‌ക്കെതിരായ ഈ നീക്കമെന്നും സമൂഹമാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നു.
പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വോട്ടിന് പണം നല്‍കിയ വാർത്തയില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ഇസ്ലാമോഫോബിയ പ്രചരിപ്പിച്ചു വോട്ട് നേടാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശോഭാ സുരേന്ദ്രന്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് നോട്ടീസില്‍ പറയുന്നു.
ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നും ശ്രീനിവാസൻ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ പരാമർശം.
















