തിരുവനന്തപുരം: ”അയാം എ ബോണ്‍ ക്രിമിനല്‍…തമിഴ്നാട്ടില്‍ ഞാന്‍ കാരണം ഒരുത്തന്‍ ചത്തിട്ടുണ്ട് ….നീയൊക്കെ സൂക്ഷിച്ചോ…’ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വകാര്യ ദന്തല്‍ കോളജിലെ നിധിന്‍രാജിന്റെ മരണത്തില്‍ പ്രതിയായ അനാട്ടമി വിഭാഗം മേധാവി ഡോ. റാമിന്റെ ഭീഷണി ഈ വിധമാണെന്ന് സഹപാഠികള്‍ പറയുന്നു. മാത്രമല്ല, ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ നിരന്തരം ദ്രോഹിക്കും എന്നും എതിര്‍ക്കുന്നവരെ മാനസികമായും ശാരീരികമായും ഉപദ്രിവിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ റാമിന് പ്രത്യേകം മുറിയുണ്ട്. ഇവിടെ മദ്യപാനവും പുകവലിയുമാണ് പ്രധാന വിനോദം. ഇവിടെയെത്തി മദ്യപിച്ചശേഷമാണ് പലപ്പോഴും ക്ലാസില്‍ എത്തുന്നത്. നിറം, ജാതി, മതം എന്നിവ പറഞ്ഞും ബോഡിഷെയിമിംഗും പതിവാണ്. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ അധിക്ഷേപിക്കും. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയുടെ അച്ഛന്‍ വെറ്ററിനറി ഡോക്ടര്‍ ആയതിന്റെ പേരില്‍ അച്ഛനെയും വിദ്യാര്‍ത്ഥിനിയെയും മൃഗങ്ങളുമായി ഉപമിച്ചായിരുന്നു അധിക്ഷേപം. ഒടുവില്‍ കരഞ്ഞുകൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ക്ലാസില്‍ നിന്ന് പോകേണ്ടി വന്നു. ആ കുട്ടിയെയും അച്ഛനെയും ഇപ്പോഴും മൃഗങ്ങളുടെ പേരിലാണ് വിളിക്കുന്നത്. വിദ്യാര്‍ത്ഥികളെ പരസ്പരം തല്ലിക്കും.
അധിക്ഷേപത്തെ എതിര്‍ത്താല്‍ പരീക്ഷ ജയിക്കാന്‍ അനുവദിക്കില്ല. 10 വര്‍ഷം മുമ്പ് റാമിനെ എതിര്‍ത്ത ഒരു വിദ്യാര്‍ത്ഥി കഴിഞ്ഞ വര്‍ഷമാണ് പരീക്ഷ വിജയിച്ചത്. അധ്യാപകര്‍ക്ക് പോലും റാമിനെ ഭയമാണ്. എതിര്‍ത്ത് സംസാരിക്കുന്ന അധ്യാപകരെപ്പോലും ഭീഷണിപ്പെടുത്തുക പതിവാണ്. ഇതിന് മാനേജ്മെന്റും കൂട്ടുനില്‍കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ തെളിവുസഹിതമാണ് വ്യക്തമാക്കുന്നത്.
റാമിനെതിരെ നിരവധി പരാതികള്‍ നല്‍കി. എന്നാല്‍ ഒരു പരാതിപോലും മാനേജ്മെന്റ് പരിഗണിച്ചില്ല. പാരന്റ്സ് മീറ്റിങ്ങില്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ അധിക്ഷേപിക്കുന്നതും ഇയാളുടെ വിനോദമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. റാം സ്ഥിരം ഭീഷണിപ്പെടുത്തുന്ന തമിഴ്നാട്ടിലെ മരണവും ഇയാള്‍ പഠിപ്പിച്ചിരുന്ന കോളേജുകളിലും അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
















