അമൃതപുരിയില്‍ നിന്ന് അയോധ്യയിലേക്ക് അമ്മയൊടൊപ്പം ഞങ്ങള്‍ യാത്ര തിരിച്ചത് കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു. ഒരു പക്ഷേ ഇങ്ങനെ 1200 പേര്‍ ഒരു ട്രെയിനില്‍ ഒന്നിച്ച് ഒരു ആധ്യാത്മിക ഗുരുവിനോടൊപ്പം, സദ്ഗുരുവായ അമ്മയോടൊപ്പം, ശ്രീമാതാമൃതാനന്ദമയി ദേവിയോടൊപ്പം ഇതേപോലെ ഒരു യാത്ര. അങ്ങനെയൊന്നു ഭൂതകാലത്ത് ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല. ഇക്കാലഘട്ടത്തില്‍ അങ്ങനെയൊന്നിനെക്കുറിച്ചു ഞാന്‍ കേട്ടിട്ടില്ല.
പതിനെട്ട് കമ്പാര്‍ട്ട്‌മെന്റുകള്‍ അടങ്ങുന്ന ആ ട്രെയിന്‍ ഒരു മൊബൈല്‍ ആശ്രമമായി മാറിയിരുന്നു. അമൃതപുരിയില്‍ എന്തെല്ലാം നിഷ്ഠകള്‍ പാലിക്കുന്നുണ്ടോ, എന്തെല്ലാം സാധനകള്‍ ചെയ്യുന്നുണ്ടോ അതെല്ലാം എല്ലാവരും ട്രെയ്നില്‍ അനുഷ്ഠിച്ചു. ധ്യാനം, ജപം,
ഭജന, ദര്‍ശനം എല്ലാം. എല്ലാദിവസവും അമ്മ ഓരോ കമ്പാര്‍ട്ട്മെന്റിലും കയറിയിറങ്ങി ഓരോരുത്തരെയും കാണുകയും സംസാരിക്കുകയും ആധ്യാത്മിക ഉപദേശങ്ങള്‍ നല്‍കുകയും, ഈ യാത്രയുടെ ആധ്യാത്മിക പ്രാധാന്യം പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു. ഏതാണ്ട് മൂന്നര മണിക്കൂര്‍ എടുത്താണ് ഓരോദിവസവും ഇതു പൂര്‍ത്തിയാക്കിയത്. അക്ഷരാര്‍ത്ഥത്തില്‍ ഒരു ആധ്യാത്മിക യാത്ര തന്നെയായിരുന്നു ഇത്.
ശ്രീരാമനും ശ്രീകൃഷ്ണനുമൊക്കെ മഹാഗുരുക്കന്മാരായിരുന്നു. ലോകത്തിനു വഴികാട്ടിയ മാര്‍ഗദീപങ്ങളായിരുന്നു. എങ്ങനെ ജീവിക്കണം, എങ്ങനെ നന്മയുള്ള ജീവിതം നയിക്കാന്‍ സാധിക്കും. എങ്ങനെ ധര്‍മ്മനിഷ്ഠമായി ഓരോ സാഹചര്യങ്ങളെയും നേരിടണം എന്നെല്ലാം അവരുടെ ജീവിതത്തിലൂടെ പകര്‍ന്നു തന്നു. മഹാഭാരത യുദ്ധംപോലും കാണിച്ചുതരുന്നത്, ജീവിക്കുമ്പോള്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതായുണ്ട് എന്നാണ്. അത് ആപേക്ഷികമാണ്. പക്ഷേ, ഒരു പരിധി വരെയെങ്കിലും നമുക്ക് ആ ധര്‍മ്മം അനുഷ്ഠിക്കാന്‍ സാധിക്കണം.
മഹാഭാരത യുദ്ധത്തിന് കാരണക്കാര്‍ പാണ്ഡവരല്ല, കൃഷ്ണനുമല്ല. ദുര്യോധനാദികളായിരുന്നു. അവരാണ് വാശി പിടിച്ചത്. അവരാണ് പാണ്ഡവര്‍ക്ക് അവകാശപ്പെട്ട രാജ്യം കൊടുക്കാതിരുന്നത്. അങ്ങനെ എത്രയോ വര്‍ഷങ്ങള്‍ യാതനകള്‍ അനുഭവിച്ച്, പീ
ഡനങ്ങള്‍ അനുഭവിച്ച്, നിഷേധം അനുഭവിച്ച്, ഏറെ ത്യാഗം സഹിച്ച് നിവൃത്തിയില്ലാത്ത ഘട്ടത്തിലാണ് മഹാഭാരത യുദ്ധം വേണ്ടിവന്നത്. അതിനെ നമ്മള്‍ ഇന്ന് കാണുന്ന യുദ്ധങ്ങളോട് താരതമ്യപ്പെടുത്താന്‍ സാധിക്കില്ല. പ്രസിദ്ധമായ ഒരു പഴഞ്ചൊല്ലുണ്ടല്ലോ-അളമുട്ടിയാല്‍ ചേരയും കടിക്കും. അതായത് എല്ലാ ഭാഗത്തുനിന്നും നമ്മളെ ശല്യം ചെയ്ത് ഈ ലോകത്തില്‍ നമുക്ക് ജീവിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്ന അവസരത്തില്‍, അന്ന് 5000 വര്‍ഷങ്ങള്‍ മുന്‍പാണെങ്കിലും ഇന്നാണെങ്കിലും ഒന്നേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. പ്രതിഷേധിക്കുക. അവകാശത്തിനു വേണ്ടി പോരാടുക. അത് തന്നെയാണ് അന്നും സംഭവിച്ചത്.
ഇന്നത്തെ കാലത്തും ചിലയിടങ്ങളില്‍ കുടുംബ കലഹങ്ങള്‍ ഉണ്ടാകാറുണ്ട്. സ്വത്തിനു വേണ്ടിയുള്ള അടിപിടികള്‍ ഉണ്ടാകാറുണ്ട്. സഹോദരങ്ങള്‍ കോടതികയറുന്ന അവസരങ്ങള്‍ ഉണ്ടാകാറുണ്ട്. അവര്‍ കലഹിക്കുകയും തല്ലുകൂടുകയും ചെയ്യും. സഹോദരന്മാരല്ലേ എന്ന ഭാവത്തില്‍ ചിലര്‍ കുറെ ക്ഷമിക്കും. നിവൃത്തി ഇല്ലാതെ വരുമ്പോഴാണ് അവകാശങ്ങള്‍ക്ക് വേണ്ടി പടപൊരുതുക. അത് തന്നെയാണ് ലോകത്തിലെ ധര്‍മ്മം. അത് തന്നെയാണ് മഹാഭാരത യുദ്ധം. പക്ഷേ, ശ്രീരാമന്‍ അങ്ങനെ ആയിരുന്നില്ല. ശ്രീരാമന്‍ ധര്‍മ്മത്തിന്റെ മൂര്‍ത്തിയായിരുന്നു.
അമ്മയോടൊപ്പം രാഷ്‌ട്രപതിയും
അയോധ്യയിലെ ശ്രീരാമയന്ത്ര പ്രതിഷ്ഠയ്‌ക്ക് ശേഷം അമ്മ നടത്തിയ അനുഗ്രഹ പ്രഭാഷണത്തില്‍, ഒരു അലക്കുകാരന്റെ വാക്കിനുപോലും വിലകല്‍പ്പിക്കുന്ന രാജാവായ ശ്രീരാമനെക്കുറിച്ചാണ് പറഞ്ഞത്. ധര്‍മ്മത്തില്‍ വിട്ടുവീഴ്ചയില്ലാത്ത, പ്രജകളെ മക്കളെപ്പോലെ കാണുന്ന, എല്ലാവരെയും ഒരു പോലെ കാണുന്ന രാജാവായ ശ്രീരാമചന്ദ്രന്‍. ഒരു അണ്ണാനെയും ജഡായു എന്ന പക്ഷിയെയും ഏറ്റവും ശക്തനായ ഹനുമാനെ പോലും ഒരേപോലെ കണ്ട മഹാരാജാവ്, ചക്രവര്‍ത്തി. ധര്‍മ്മത്തിന്റെ മൂര്‍ത്തീ ഭാവം. അതുകൊണ്ടാണ് ശ്രീരാമന്‍ മര്യാദാ പുരുഷോത്തമനാകുന്നത്.
അയോധ്യയിലെ ക്ഷേത്രം ഭാരത സംസ്‌കാരത്തിന്റെ മുഖമുദ്രയാണ്. ഭാരതത്തിന്റെ അഭിമാനമാണ്, ലോകത്തിന് മാതൃക പകരുന്നയിടമാണ്. അവിടേക്കാണ് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് അമ്മ പോയത്. പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി നടന്ന മറ്റുള്ള കര്‍മ്മങ്ങളൊക്കെ ചെയ്തത് ആദരണീയയായ രാഷ്‌ട്രപതി ദ്രൗപതി മുര്‍മ്മുവായിരുന്നു. അവിടെയും അമ്മയുടെ ദിവ്യസാന്നിദ്ധ്യമുണ്ടായിരുന്നു. ആ സാന്നിദ്ധ്യമാണ് ശ്രീരാമജന്മഭൂമി തീര്‍ത്ഥട്രസ്റ്റ് ഭാരവാഹികള്‍ ആഗ്രഹിച്ചതും. എന്ന് വച്ചാല്‍ സാന്നിധ്യംകൊണ്ട് ഒരു പ്രദേശത്തെ പവിത്രമാക്കുക, അവിടത്തെ ആധ്യാത്മിക തരംഗങ്ങളെ ഉണര്‍ത്തുക, ഉയര്‍ത്തുക. മഹാവ്യക്തിക്കു മാത്രം സാധിക്കുന്ന കാര്യമാണിത്. അതുകൊണ്ടാണ് അവര്‍ അമ്മയെ പ്രത്യേകം ക്ഷണിച്ചത്. അമ്മയുടെ സാന്നിധ്യം അവിടുത്തെ മഹത്വത്തെ അഥവാ അവിടെ ഘനീഭവിച്ചു കിടക്കുന്ന ആധ്യാത്മികതയെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യും. അതുകൊണ്ടു തന്നെയാണ് ഈ അയോധ്യായാത്ര എല്ലാം കൊണ്ടും മഹത്തരവും മഹാത്ഭുതവുമാവുന്നത്.
ശ്രീരാമന്റെ ജന്മഭൂമിയായ അയോധ്യയില്‍ എത്തിയപ്പോള്‍ എല്ലാ സ്ഥലങ്ങള്‍ക്കും അതിന്റേതായ സ്പന്ദനമുണ്ട്. തരംഗമുണ്ട്. വൈബ് എന്ന് നമ്മള്‍ പറയില്ലേ, അത്. ചില വീടുകളില്‍ ചെല്ലുമ്പോള്‍ ഇവിടുന്ന് എങ്ങനെയെങ്കിലും പോയാല്‍ മതിയെന്ന് തോന്നാറുണ്ടല്ലോ. എന്നാല്‍ ചില സാധുക്കളുടെ വീട്ടില്‍ ചെല്ലുമ്പോള്‍ അവരുടെ ആ അന്തരീക്ഷത്തില്‍ നമുക്ക് കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് തോന്നും. സുഖമുള്ള അന്തരീക്ഷം. ചില വ്യക്തികള്‍, ചില രാജ്യങ്ങള്‍, ചില സ്ഥലങ്ങള്‍ അവയ്‌ക്കൊക്കെ നമ്മളെ ഉണര്‍ത്താനുള്ള, ആത്മാവിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് ഉയര്‍ത്താനുള്ള, ഉദ്ധരിക്കാനുള്ള ശക്തിയുണ്ട്. അയോദ്ധ്യയില്‍ അതുണ്ട്; അമൃതപുരിയില്‍ എന്നപോലെ. കാരണം അയോധ്യ ശ്രീരാമന്റെ ജന്മഭൂമിയാണ്, ശ്രീരാമന്റെ കര്‍മ്മഭൂമിയാണ്. ശ്രീരാമന്റെ ആത്മീയ ശക്തിയുടെ സ്പന്ദനങ്ങള്‍ ആ അന്തരീക്ഷത്തിലുണ്ട്. അമ്മ അവിടെ ചെന്നതിനെ, രാമന്‍ രാമനെ കാണുക എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. കാരണം, യഥാര്‍ത്ഥ ആധ്യാത്മിക ആചാര്യന്മാര്‍ സാന്നിധ്യം കൊണ്ട് തന്റെ മഹത്വം മറ്റുള്ളവര്‍ക്ക് അനുഭവിപ്പിച്ചു കൊടുക്കാന്‍ കഴിയുന്നവരാണ്. അവര്‍ ഒന്നും പറയണ്ട. വെറുതെ ഒരിടത്ത് ഇരുന്നാല്‍ മതി. അപ്പോള്‍ അയോധ്യയിലെത്തിയ അമ്മയുടെ മഹത്വം എങ്ങനെയാണ് നമ്മള്‍ വര്‍ണ്ണിക്കുക എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അമ്മയുടെ സാന്നിധ്യം തന്നെയാണ് അതിനുള്ള തെളിവ്.
ഓരോന്നും ഒന്നാകുന്നു
ആധ്യാത്മികത ആന്തരികമായിട്ടുള്ള, സൂക്ഷ്മമായിട്ടുള്ള ശാസ്ത്രമാണെന്ന് പറയും. കാരണം അത് ഓരോ വ്യക്തിയുടെയും അനുഭവമാണ്. തന്റെ ഉള്ളിലുള്ള ആത്മീയ ശക്തി ഉണരുമ്പോള്‍ ഉണ്ടാകുന്ന അനുഭവം. ആഴ്ചയില്‍ ഏഴു ദിവസവും വര്‍ഷത്തില്‍ 365 ദിവസവും ലോകത്തില്‍ എവിടെയാണെങ്കിലും എത്ര മണിക്കൂര്‍ ഇരുന്നാലും ആരൊക്കെ വന്നാലും അവരെയെല്ലാം കാണുക, ആശ്ലേഷിക്കുക, അവരിലെല്ലാം ഒരുപോലെ സ്നേഹാമൃതം ചൊരിയുക. അവരുടെ ദുഃഖം കേള്‍ക്കുക, അവരുടെ കണ്ണീരൊപ്പുക. ഇത് കഴിഞ്ഞ 55 ലേറെ വര്‍ഷങ്ങളായിട്ട് അമ്മ നിരന്തരം നടത്തുന്ന കാര്യമാണ്.
ശ്രീരാമനും ശ്രീകൃഷ്ണനും അതുപോലെ നമ്മുടെ ഋഷീശ്വരന്മാരും മഹാപുരുഷന്മാരായിരുന്നു; അവര്‍ ഈശ്വരന്റെ പ്രതിനിധികളായിരുന്നു, പ്രതിരൂപങ്ങളായിരുന്നു അഥവാ ഈശ്വരന്‍ തന്നെയായിരുന്നു.
അമ്മ അയോധ്യയില്‍ പോപ്പോള്‍ അവിടെ എന്താണ് സംഭവിച്ചതെന്ന് നമുക്ക് മനസ്സുകൊണ്ടോ ബുദ്ധികൊണ്ടോ അളക്കാനോ അനുഭവിക്കാനോ സാധിച്ചെന്ന് വരില്ല. പക്ഷേ, കണ്ണടച്ച് നമ്മുടെ ഉള്ളിലേക്ക് നോക്കിയാല്‍, ഹൃദയത്തിലേക്ക് നോക്കിയാല്‍, ഹൃദയത്തെ തുറന്നു വയ്‌ക്കാന്‍ കഴിഞ്ഞാല്‍, നമ്മുടെ ആവശ്യമില്ലാത്ത യുക്തിയുടെ അപഗ്രഥനം മാറ്റിവെച്ചാല്‍, നമുക്കത് അനുഭവിക്കാന്‍ സാധിക്കും. അവിടെ ഐക്യം അനുഭവിക്കാന്‍ സാധിക്കും. ഓരോന്നാകുന്ന സകലതും ഒന്നാകുന്ന, ഈ പ്രപഞ്ചം മുഴുവന്‍ ഒന്നാകുന്ന, പ്രപഞ്ചം മുഴുവന്‍ ഈശ്വരനായിത്തീരുന്ന അനുഭവം നമുക്ക് തീര്‍ച്ചയായും ഉണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം അതാണ് അവിടെ നടന്നത്. അതുകൊണ്ടുതന്നെ ആയിരിക്കാം ഒരുപക്ഷേ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അമ്മയുടെ സാന്നിധ്യം ഉണ്ടാകണമെന്ന് പറഞ്ഞത്.
രാഷ്‌ട്രപതിയുടെ സാന്നിദ്ധ്യത്തില്‍ അമ്മ നടത്തിയ അനുഗ്രഹ പ്രഭാഷണത്തില്‍ അയോധ്യയുടെ മഹത്വവും ഭാരതത്തിന്റെ അധ്യാത്മിക ശക്തിയും എല്ലാം വിശദമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അമ്മയോടൊപ്പമുള്ള അയോധ്യ യാത്രയും അവിടത്തെ അനുഭവങ്ങളുമെല്ലാം വാക്കുകള്‍ക്ക് അതീതമാണ്. എത്ര പറഞ്ഞാലും അത് പൂര്‍ണ്ണമാകില്ല. ആ അനുഭവം വാക്കിനും മനസ്സിനും ബുദ്ധിക്കും അതീതമായിരുന്നു. ആ ആധ്യാത്മിക യാത്രയെക്കുറിച്ച് ഏറ്റവും ചുരുക്കി പറയാന്‍ പറഞ്ഞാല്‍ ഇത്രമാത്രം പറയാം: അതുല്യം, അത്ഭുതം, ആനന്ദം.












