കൊല്‍ക്കത്ത: ബംഗാളില്‍ ഒറ്റയ്‌ക്ക് മത്സരിക്കാന്‍ ഹുമയൂണ്‍ കബീറും അസദുദ്ദീന്‍ ഒവൈസിയും തീരുമാനിച്ചതോടെ മമത ബാനര്‍ജി കയ്യടക്കിവെച്ചിരിക്കുന്ന ന്യൂനപക്ഷവോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍. ഈ സംഭവവികാസം ബിജെപിയുടെ ബംഗാളിലെ അനേകം വിജയസാധ്യതകളില്‍ ഒന്നായി മാറുമെന്നും വിലയിരുത്തപ്പെടുന്നു.
മമത ബാനര്‍ജിയ്‌ക്കെതിരായ ശക്തമായ ഭരണവിരുദ്ധവികാരം, ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായുള്ള ബിജെപിയുടെ പ്രവര്‍ത്തനം, വമ്പന്‍ അഴിമതികളുടെ കറപുരണ്ട മന്ത്രിസഭ എന്ന ദുഷ്പേര്, അനധികൃത ബംഗ്ലാദേശി വോട്ടര്‍മാരെ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നും പുറന്തള്ളിയ എസ് ഐ ആര്‍ പ്രക്രിയ തുടങ്ങി മറ്റ് അനേകം ഘടകങ്ങള്‍ ബിജെപിയുടെ വിജയത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏപ്രില്‍ 23 മുതല്‍ 29 വരെയാണ് 294 അംഗങ്ങളുള്ള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.
ഇത്തവണ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിക്കാൻ തന്റെ പാര്‍ട്ടി തീരുമാനിച്ചതായി അസദുദ്ദീന്‍ ഒവൈസി വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. മമതയുടെ തൃണമൂലില്‍ നിന്നും തെറ്റിപ്പരിഞ്ഞ് സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ ഹുമയൂണ്‍ കബീറും ഒറ്റയ്‌ക്കാണ് മത്സരിക്കുക. ഇതോടെ ന്യൂനപക്ഷവോട്ടുകളുടെ കുത്തകാവകാശത്തില്‍ ബംഗാള്‍ ഭരിച്ചിരുന്ന മമതയുടെ ആധിപത്യത്തിന് കോട്ടം തട്ടുമെന്നും ബിജെപിയുടെ ബംഗാളിലെ വിജയത്തിന് സഹായകരമാകുന്ന ഒരു ഘടകമായി മാറുമെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍.
നേരത്തെ ബംഗാളില്‍ ബാബറി മസ്ജിദ് നിര്‍മ്മിയ്‌ക്കും എന്ന് പ്രഖ്യാപിച്ച മുന്‍ തൃണമൂല്‍ നേതാവ് ഹുമയൂണ്‍ കബീര്‍ പുതുതായി രൂപീകരിച്ച പാര്‍ട്ടിയ്‌ക്കൊപ്പം സഖ്യകക്ഷിയായി മത്സരിക്കുമെന്നായിരുന്നു തീരുമാനം. പക്ഷെ വെള്ളിയാഴ്ച് ആ തീരുമാനം മാറ്റുകയും തന്റെ പാര്‍ട്ടിയായ എഐഎംഐഎം ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും അസദുദ്ദീന്‍ ഒവൈസി തീരുമാനിക്കുകയുമായിരുന്നു.
ഹുമയൂണ്‍ കബീറിന്റെ നേതൃത്വത്തിലുള്ള ആം ജനത ഉന്നയുൻ പാർട്ടിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറുന്നതായും അസദുദ്ദീന്‍ ഒവൈസി പ്രഖ്യാപിച്ചു. അസദുദ്ദീൻ ഒവൈസിയെ മുന്നില്‍ നിർത്തി പശ്ചിമ ബംഗാളില്‍ സ്വന്തം സ്ഥാനാർത്ഥികള്‍ക്കായി ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് എഐഎംഐഎം നീക്കം. 2021ല്‍ ആറ് സ്ഥാനാര്‍ത്ഥികളെ മാത്രമാണ് അസദുദ്ദീന്‍ ഒവൈസി മത്സരിപ്പിച്ചത്. അന്ന് ആകെ 0.93 ശതമാനം വോട്ടുകളേ ലഭിച്ചിരുന്നുള്ളൂ. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് നഷ്ടമായിരുന്നു.
പശ്ചിമ ബംഗാളിലെ മുസ്ലീങ്ങളെക്കുറിച്ചും ബിജെപിയുമായുള്ള തന്റെ ‘ബന്ധ’ത്തെക്കുറിച്ചും എജെയുപി നേതാവ് ഹുമയൂണ്‍ കബീർ വിവാദപരമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ഒളിക്യാമറ വീഡിയോ തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതാണ് അസദുദ്ദീൻ ഒവൈസിഹുമയൂണ്‍ കബീറിന്റെ പാര്‍ട്ടിയുമായുള്ള സഖ്യം ഉപേക്ഷിക്കാന്‍ കാരണമായത്.
ബംഗാളില്‍ ബാബറി മസ്ജിദ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും മമതയെ ചോദ്യം ചെയ്തുകൊണ്ട് ഇറങ്ങിപ്പോന്ന് സ്വന്തം പാര്‍ട്ടി രൂപീകരിച്ച ഹുമയൂണ്‍ കബീര്‍ മമത ബാനര്‍ജിയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്. ബംഗാളിലെ ബെല്‍ദംഗയില്‍ ബാബറി മസ്ജിദ് സ്ഥാപിക്കാന്‍ തറക്കല്ലിടുകയും ചെയ്തിരുന്നു ഹുമയൂണ്‍ കബീര്‍. വന്‍തോതില്‍ സംഭാവനകള്‍ ലോകമെമ്പാടു നിന്നും എത്തിയതോടെ കേന്ദ്രസര്‍ക്കാര്‍ ഹുമയൂണ്‍ കബീറിന്റെ അക്കൗണ്ടുകളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുവിട്ട തന്റെ വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് ഹുമയൂണ്‍ കബീര്‍ ആരോപിക്കുന്നു. മുസ്ലിം ന്യൂനപക്ഷ വോട്ടുകളെ മാത്രം ആശ്രയിക്കുന്ന മമതയ്‌ക്ക് വലിയ തിരിച്ചടിയായി ഹുമയൂണ്‍ കബീറും അസദുദ്ദീന്‍ ഒവൈസിയും മാറുമെന്നതില്‍ സംശയമില്ല.
മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ എഐഎംഐഎം സ്വന്തം സ്ഥാനാർത്ഥികളെ നിർത്തും. മുർഷിദാബാദ്, മാള്‍ഡ, വടക്കൻ ദിനാജ്‌പൂർ തുടങ്ങിയ ജില്ലകളില്‍ ഈ നിലയില്‍ എഐഎംഐഎം മത്സരം കടുപ്പിക്കും. തൃണമൂല്‍ കോണ്‍ഗ്രസിനും, ഇടത്-കോണ്‍ഗ്രസ് സഖ്യത്തിനും ഈ നീക്കം വലിയ വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ പല തട്ടിലാകുന്നത് ഫലത്തെ ബാധിച്ചേക്കാം. സഖ്യം തകർന്നതോടെ ഹുമയൂണ്‍ കബീറും സ്വന്തം നിലയ്‌ക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത. ഇത്തരത്തില്‍ മുസ്ലിം വോട്ടുകള്‍ ഭിന്നിക്കുന്നത് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
















