തിരുവനന്തപുരം: കേരളത്തിൽ മൂന്ന് മുന്നണികൾ മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പാണ് പൂർത്തിയായതെന്നും ഇനി കേരളത്തിൽ രണ്ട് രാഷ്‌ട്രീയ സഖ്യങ്ങൾ മാത്രമേ ഉണ്ടാവൂ എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരള രാഷ്‌ട്രീയത്തിൽ ഒരുവശത്ത് സിപിഎം- കോൺഗ്രസ് സഖ്യവും മറുവശത്ത് എൻഡിഎയുമായിരിക്കും ഇനി ഉണ്ടാവുക. ഇതൊരു ബൈ പോളർ പൊളിറ്റിക്സ് ആയിട്ട് മാറും. അതിന്റെ ഒരു ധ്രുവം ബിജെപി- എൻഡിഎ ആകുമെന്നതിൽ ഒരു സംശയവുമില്ല. 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇപ്പോഴുള്ള കോൺഗ്രസ്- സിപിഎം ഇൻഡി മുന്നണി 2031ലെ തെരഞ്ഞെടുപ്പിൽ കേരളത്തിലും വരും. കോൺഗ്രസും സിപിഎമ്മും തമ്മിൽ ഒരു വ്യത്യാസവുമില്ല. അവരുടെ രാഷ്‌ട്രീയം, അവരുടെ ഐഡിയോളജി, അവരുടെ ട്രാക്ക് റെക്കോർഡ് തുടങ്ങിയവ നോക്കിയാൽ ഒരു വ്യത്യാസവുമില്ല. ഇതിൽ നിന്നും ഒരു വലിയ മാറ്റം വരും.
നമ്മുടെയും നമ്മുടെ കുട്ടികളുടെയും ഭാവി തീരുമാനിക്കേണ്ട ഒരു തെരഞ്ഞെടുപ്പാണിത് എന്ന രീതിയിൽ ഈ തെരഞ്ഞെടുപ്പിനെ ജനങ്ങൾ ഏറ്റെടുത്തുവെന്നും അതാണ് വോട്ടിങ് ശതമാനം കൂടാൻ പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഭരണം ആര് നിയന്ത്രിക്കണം എന്ന് തീരുമാനിക്കുന്ന ശക്തിയായിട്ട് ബിജെപി മാറുമോ എന്നത് ജനങ്ങൾ തീരുമാനിക്കും. ഞങ്ങൾ അങ്ങനെ അഹങ്കാരത്തോടെ ‘പൂട്ടും താക്കോലും ‘ എടുത്ത് നടക്കുന്ന പാർട്ടിയോ മുന്നണിയോ ഒന്നുമല്ല. പക്ഷെ ഇത്തവണ ഒരു മാറ്റം വരും എന്നുറപ്പാണ്.
നേമത്ത് മുഴുവൻ ബിജെപി പ്രവർത്തകരും നന്നായി അധ്വാനിച്ചിട്ടുണ്ട്. ജനങ്ങളുടെ മുമ്പിൽ ആത്മാർത്ഥമായി ഞങ്ങളുടെ കാഴ്ചപ്പാട് അറിയിച്ചിട്ടുണ്ട്. ഒരു അവസരം തന്നാൽ ഞങ്ങൾ എന്ത് ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. ഇനിയിപ്പോ ഉറപ്പിക്കേണ്ടത് ജനങ്ങളാണ്, വോട്ടർമാരാണ്. നല്ല പ്രതീക്ഷ തന്നെയാണുള്ളതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
















