പാലക്കാട്: വോട്ടിന് നോട്ട് ആരോപണത്തിൽ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിജെപിക്ക് വോട്ട് ചെയ്യാനായി പാലക്കാട് കണ്ണാടി പഞ്ചായത്തിലെ വോട്ടറായ വയോധികയ്‌ക്ക് പണം നൽകി എന്നാണ് പരാതി. ആര്‍ഡിഒ ഓഫീസിലെത്തിയാണ് ശോഭാ സുരേന്ദ്രന്‍ മൊഴി നല്‍കിയത്.
കള്ളക്കഥയായിരുന്നു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചമച്ചത്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയില്‍ ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ അനുകൂലമായി വോട്ട് ചെയ്യാന്‍ പണം നല്‍കി എന്നായിരുന്നു ആരോപണം. ഈ ആരോപണം ഉയര്‍ന്ന ഉടന്‍ പാലക്കാട് ജില്ലാകളക്ടര്‍ മാധവിക്കുട്ടി ഫ്ലൈയിംഗ് സ്ക്വാഡിനെവിട്ട് നടത്തിയ അന്വേഷണത്തില്‍ തന്റെ കയ്യിലുള്ളത് പെന്‍ഷന്‍ തുകയാണെന്നും തനിക്ക് ആരും പണം നല്‍കിയില്ലെന്നും വയോധിക പറഞ്ഞിരുന്നു. മണിക്കൂറുകള്‍ക്കകം ഈ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതോടെയാണ് ശോഭാ സുരേന്ദ്രന് മത്സരിക്കാനായത്. ഇതോടെ ശോഭാ സുരേന്ദ്രന്‍ പാതി കുറ്റവിമുക്തയായി. ഇനി പൊലീസ് അന്വേഷണം കൂടി നടക്കട്ടെയെന്ന് ജില്ലാ കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.
എന്നാല്‍ ഈ സംഭവത്തില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടായിരുന്നുവെന്നതിന് തെളിവാണ് മാധ്യമം, മീഡിയാവണ്‍, മനോരമ, റിപ്പോര്‍ട്ടര്‍ ടിവി എന്നിവ ശോഭാ സുരേന്ദ്രനെതിരെ അഴിച്ചുവിട്ട ആക്രമണങ്ങള്‍.
വാസ്തവത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ആസൂത്രണം ചെയ്ത നെരേറ്റീവിന്റെ ഭാഗമായാണ് ഈ ഗൂഢാലോചന നടന്നതെന്നറിയുന്നു. ഒരു ആരോപണം ഉണ്ടാക്കുക, അതിന് ശേഷം അത് മാധ്യമങ്ങളിലൂടെയും പിന്നീട് സോഷ്യല്‍ മീഡിയയിലൂടെയും കത്തിച്ചു നിര്‍ത്തുക, അതുവഴി നുണ സത്യം തന്നെ എന്ന് ജനങ്ങളെ വിശ്വസിപ്പിക്കുക- ഈ തന്ത്രമാണ് അരങ്ങേറിയത്. ബിജെപി കേരളത്തില്‍ വോട്ടിന് പണം നല്‍കുന്നു എന്ന നെരേറ്റീവ് സൃഷ്ടിക്കുക കനഗോലുവിന്റെ ഒരു തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു. അതാണ് ശോഭയ്‌ക്കെതിരെ പയറ്റിയത്.
















