തലശ്ശേരി: കരിവെള്ളൂരിലെ പൊലീസുകാരിയായ ദിവ്യശ്രീയെ കൊലപെടുത്തിയ കേസിൽ ഭർത്താവ് പെരളം സ്വദേശി രാജേഷിനെ മൂന്നു തവണ ജീവപര്യന്തം തടവിനും രണ്ടു ലക്ഷം രൂപ പിഴയടക്കാനും തലശ്ശേരിയിലെ ജില്ല സെഷൻസ് കോടതി ശിക്ഷിച്ചു. മൂന്നു ജീവപര്യന്തം ശിക്ഷ അപൂർവ വിധിയാണ്.
2024 നവംബര്‍ 21ന് വൈകിട്ട് 5.30ന് ആയിരുന്നു കൊലപാതകം. ചന്തേര പൊലീസ് സ്റ്റേഷനില്‍ ജോലിചെയ്തിരുന്ന പലിയേരിക്കൊവ്വല്‍ സൗഭാഗ്യം വീട്ടില്‍ ദിവ്യശ്രീക്ക് കൊല്ലപ്പെടുമ്പോള്‍ 35 വയസ്സായിരുന്നു. വിവാഹബന്ധത്തിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പിതാവിനൊപ്പമായിരുന്നു താമസം. സംഭവദിവസം ഇവരുടെ വിവാഹമോചനക്കേസ് കോടതി പരിഗണിച്ചിരുന്നു. കോടതിയില്‍നിന്നു വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെയാണ് കൊടുവാളുമായി രാജേഷ് ബൈക്കിലെത്തിയത്.
വാള്‍കൊണ്ട് ഗ്രില്‍സില്‍ വെട്ടിയശേഷം കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ വരാന്തയിലേക്ക് ഒഴിച്ചു. വരാന്തയില്‍ ഗ്യാസ് സിലിണ്ടര്‍ ഇരിപ്പുണ്ടായിരുന്നു.
ഭയന്ന ദിവ്യശ്രീ നിലവിളിയോടെ പുറത്തേക്ക് ഓടാന്‍ ശ്രമിച്ചപ്പോള്‍ പലതവണ വെട്ടേറ്റു. വീടിന്റെ ഗേറ്റിനു സമീപം വീണപ്പോള്‍ തുരുതുരാ വെട്ടിക്കൊലപ്പെടുത്തി. തടയാന്‍ ശ്രമിച്ച ദിവ്യശ്രീയുടെ അച്ഛന്‍ വാസുവിനും വെട്ടേറ്റു. സംഭവശേഷം കടന്നുകളഞ്ഞ രാജേഷിനെ പിന്നീടു ബാറില്‍നിന്നാണു പിടികൂടിയത്.
ദിവ്യശ്രീയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി ശശിമോഹന്റെ പരാതിയിലാണു കേസ് റജിസ്റ്റര്‍ ചെയ്തത്. പയ്യന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന കെ.പി.ശ്രീഹരിയാണ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.അജിത്കുമാര്‍ ഹാജരായി. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റല്‍ തെളിവുകളും കോടതിമുറിയിലെത്തിച്ചു നടത്തിയ വിചാരണയായിരുന്നു ദിവ്യശ്രീ വധക്കേസിലേത്. നടുക്കുന്ന രംഗങ്ങള്‍ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍, കോടതിയിലുണ്ടായിരുന്നവര്‍ തരിച്ചുനിന്നു.
കൊലപാതകത്തിന് ഉപയോഗിച്ച കൊടുവാള്‍ പ്രതി രാജേഷ് പയ്യന്നൂരിലെ കടയില്‍നിന്നുമാണ് വാങ്ങിയത്. സംഭവശേഷം പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെ എടിഎം കൗണ്ടറില്‍നിന്നു പണം പിന്‍വലിച്ചു. പെരുമ്പപ്പുഴയില്‍ ഉപേക്ഷിച്ച കൊടുവാള്‍ അഗ്‌നിരക്ഷാസേനയുടെ സ്‌കൂബാ ടീം മുങ്ങിയെടുക്കുകയായിരുന്നു. കൊലപാതകശേഷം കണ്ണൂര്‍ പുതിയതെരുവിലെ ബാറിലെത്തി പ്രതി മദ്യപിച്ചു. ഇതിനിടെ പൊലീസെത്തി പിടികൂടുന്നത്…. ഈ ദൃശ്യങ്ങളെല്ലാം കോടതിയില്‍ പ്രദര്‍ശിപ്പിച്ചു.
സംഭവംനടന്ന് ഒന്നരവര്‍ഷത്തിനകമാണ് കേസില്‍ വിധി വരുന്നത്. 36 ദിവസംകൊണ്ടു വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു.
















