കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക (‘സങ്കൽപ് പത്ര’) പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ച് ആറ് മാസത്തിനുള്ളിൽ യുസിസി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്ത് മതിയായ ക്രമസമാധാനപാലനം ഉണ്ടാകുമെന്നും സങ്കൽപ് പത്ര പറയുന്നു.
സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നാൽ ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്നും കൊൽക്കത്തയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ‘സങ്കൽപ് പത്ര’ കർഷകരെയും യുവാക്കളെയും സ്ത്രീകളെയും ലക്ഷ്യമിട്ടുള്ളതാണ്. അവർക്ക് പുതിയ ദിശാബോധം നൽകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ അഴിമതി തുറന്നുകാട്ടുന്ന ധവളപത്രം, ഒരു കോടി പുതിയ തൊഴിലവസരങ്ങൾ എന്നിവ 15 വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.
“പ്രധാനമന്ത്രി മോദി വിഭാവനം ചെയ്ത വികസിത ഇന്ത്യയ്‌ക്കുള്ള റോഡ് മാപ്പ് ബംഗാൾ ജനതയുടെ മുന്നിൽ അവതരിപ്പിക്കാനും ഈ പ്രകടന പത്രിക സഹായിക്കും. അനധികൃതമായി താമസിക്കുന്നവരെ നാടുകടത്തും. 45 ദിവസത്തിനകം ഏഴാം ശമ്പള കമ്മീഷൻ സംസ്ഥാനത്ത് നിലവിൽ വരുത്തും. ഡിഎ കുടിശ്ശിക 45 ദിവസത്തിനകം കൊടുത്തുത്തീർക്കും. ദരിദ്രർക്ക് ആയുഷ്മാൻ ഭാരത് പദ്ധതി. ഗൃഹനാഥമാർക്ക് പ്രതിമാസം 3000 രൂപ ധനസഹായം. പശുക്കടത്തിനെതിരെ കർശന നിയമം കൊണ്ടുവരുമെന്നും അമിത് ഷാ വ്യക്തമാക്കി.
















