ന്യൂദൽഹി: പശ്ചിമ ബംഗാളിൽ ഹുമയൂൺ കബീറും അസദുദ്ദീൻ ഒവൈസിയും ‘അടിച്ചുപിരിഞ്ഞു’. തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ രാഷ്‌ട്രീയ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണതാണ് കാരണം.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹുമയൂൺ കബീറിന്റെ ആം ജനത ഉന്നയൻ പാർട്ടിയുമായുള്ള സഖ്യം വേർപെടുത്തുന്നതായി അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം പ്രഖ്യാപിച്ചു. ഹുമയൂൺ കബീറിന്റെ പ്രസ്താവനകൾ സംസ്ഥാനത്തെ മുസ്ലിങ്ങളുടെ സത്യനിഷ്ഠ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ഒവൈസി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ എഐഎംഐഎം സ്വതന്ത്രമായി മത്സരിക്കുമെന്ന് ഒവൈസി പ്രസ്താവിച്ചു.
ബിജെപിയുമായി ഹുമയൂൺ കബീറിന് ബന്ധമുണ്ടെന്ന് പറയുന്ന വീഡിയോ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പങ്കിട്ടതിന് പിന്നാലെയാണിത്. ന്യൂനപക്ഷ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഹുമയൂണിന്റേതെന്ന് ടിഎംസി ആരോപിച്ചതോടെ വീഡിയോ സംസ്ഥാനത്ത് ഒരു രാഷ്‌ട്രീയ വിവാദത്തിന് കാരണമായി.
വീഡിയോ കൃത്രിമബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും അത് തന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും കബീർ പറഞ്ഞു.
മുസ്ലിങ്ങളുടെ സത്യനിഷ്ഠ ചോദ്യം ചെയ്യപ്പെട്ടുവെന്ന് കബീറിന്റേതായി വന്ന വിവാദ വീഡിയോയെക്കുറിച്ച് എഐഎംഐഎം പ്രതികരിച്ചു.
‘ഹുമയൂൺ കബീറിന്റെ വെളിപ്പെടുത്തലുകൾ ബംഗാളിലെ മുസ്ലിങ്ങൾ എത്രത്തോളം ദുർബലരാണെന്ന് തെളിയിച്ചിട്ടുണ്ട്. മുസ്ലിങ്ങളുടെ ഭദ്രത ചോദ്യം ചെയ്യപ്പെടുന്ന ഒന്നിനോടും എഐഎെേഎഎമ്മിന് സഹകരിക്കാൻ കഴിയില്ല. അതിനാൽ ഹുമയൂൺ കബീറിന്റെ പാർട്ടിയുമായുള്ള സഖ്യം പിൻവലിച്ചു, എന്ന് പ്രസ്താവന പറയുന്നു.
‘ബംഗാളിലെ മുസ്ലിങ്ങൾ ഏറ്റവും ദരിദ്രരും അവഗണിക്കപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരുമായ സമൂഹങ്ങളിൽ ഒന്നാണ്. പതിറ്റാണ്ടുകളുടെ മതേതര ഭരണം ഉണ്ടായിരുന്നിട്ടും, അവർക്കായി ഒന്നും ചെയ്തിട്ടില്ല. ഏത് സംസ്ഥാനത്തും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ മജ്‌ലിസ് പാർട്ടിയുടെ നയം പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് സ്വതന്ത്രമായ ഒരു രാഷ്‌ട്രീയ ശബ്ദം ഉണ്ടായിരിക്കുക എന്നതാണ്. ബംഗാൾ തെരഞ്ഞെടുപ്പിൽ ഞങ്ങൾ സ്വതന്ത്രമായി മത്സരിക്കും, ഭാവിയിൽ ഒരു പാർട്ടിയുമായും സഖ്യമുണ്ടാകില്ല.’ മജ്‌ലിസ് പാർട്ടിയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു.
ഹുമയൂൺ കബീറിന്റെ വീഡിയോ വിവാദം സൃഷ്ടിച്ചു
ഏപ്രിൽ 9 ന് ഹുമയൂൺ കബീറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് പശ്ചിമ ബംഗാളിൽ ഒരു രാഷ്‌ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടു. വീഡിയോയിൽ, മുതിർന്ന ബിജെപി നേതാക്കളുമായി ബന്ധമുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നതായി തോന്നുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായുള്ള കബീറിന്റെ അടുപ്പത്തെക്കുറിച്ച് ഇഡി അന്വേഷണം നടത്തണമെന്ന് തൃണമൂൽ കോൺഗ്രസ് ഒരു പത്രസമ്മേളനത്തിൽ വീഡിയോ പങ്കുവെചച്ചുകൊണ്ട് ആവശ്യപ്പെട്ടു.
ബാനർജിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്നും സുവേന്ദു അധികാരി ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളുമായി തനിക്ക് ബന്ധമുണ്ടെന്നും കബീർ വീഡിയോയിൽ അവകാശപ്പെടുന്നതായി കേൾക്കാം. കഴിഞ്ഞ വർഷം തൃണമൂലിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷം ആം ജനത ഉന്നയൻ പാർട്ടി സ്ഥാപിച്ച കബീർ, പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുമായി ഏകോപിപ്പിക്കാൻ നിർദ്ദേശിച്ചതായും അവകാശപ്പെട്ടതായി പറയപ്പെടുന്നു.
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ നിന്ന് ന്യൂനപക്ഷ വോട്ടുകൾ തന്റെ ഭാഗത്തേക്ക് മാറ്റുക എന്നതാണ് തന്റെ തന്ത്രം എന്ന് കബീർ പറയുന്നതായി വീഡിയോയിൽ കാണാം, ഇത് ബിജെപിക്ക് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും അതിൽ സൂചിപ്പിക്കുന്നു.
പശ്ചിമ ബംഗാളിൽ ഏപ്രിൽ 23 നും 29 നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്.
















