തിരുവനന്തപുരം: തന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച അനന്ത് അംബാനി ക്ഷേത്രങ്ങള്‍ക്ക് വാരിക്കോരി ധനസഹായം നല്‍കി. ഏപ്രിൽ ആദ്യവാരമാണ് ജന്മദിനവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലും ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും സന്ദർശനം നടത്തിയത്.
റിലയൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ അനന്ത് അംബാനി 18 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇതിന്റെ തുടര്‍ച്ചയെന്നോണം കേരളത്തിലെ മറ്റു ആറ് പുരാതന ക്ഷേത്രങ്ങളുടെ പൈതൃക സംരക്ഷണത്തിനായി വലിയൊരു തുക കൂടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ ആറ് ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം::
1. തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം (തലശ്ശേരി)
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്രീരാമക്ഷേത്രങ്ങളിലൊന്നായ ഇവിടെ, നൂറ്റാണ്ടുകൾ പഴക്കമുള്ള ചെമ്പു മേൽക്കൂര നവീകരിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ഈ പൈതൃക നിർമ്മിതി സംരക്ഷിക്കുന്നതിനായി അദ്ദേഹം 60 ലക്ഷം രൂപ സമർപ്പിച്ചു. പണം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്ന തങ്ങൾക്ക് ഈ സഹായം വലിയ ആശ്വാസമാണെന്ന് ദേവസ്വം പ്രതിനിധി ജയറാം മൂസ്സദ് പറഞ്ഞു.
2. കടവല്ലൂർ ശ്രീരാമസ്വാമിക്ഷേത്രം (തൃശ്ശൂർ)
വേദപരീക്ഷയായ ‘കടവല്ലൂർ അന്യോന്യം’ നടന്നു വരുന്ന ഈ ക്ഷേത്രം പുരാവസ്തു വകുപ്പിന്റെ കീഴിലാണ്. ഭക്തർക്ക് പ്രദക്ഷിണം നടത്തുന്നതിനായി ഒരു നടപ്പുര നിർമ്മിക്കണമെന്ന ദീർഘകാലത്തെ ആവശ്യം പരിഗണിച്ച് 70 ലക്ഷം രൂപ അനന്ത് അംബാനി നൽകി. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ സംസ്കാരത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ പ്രവർത്തനം ആവേശകരമാണെന്ന് ക്ഷേത്ര ഭാരവാഹി അരവിന്ദൻ പണിക്കർ പ്രതികരിച്ചു.
3. തൃപ്രങ്ങോട് ശിവക്ഷേത്രം (മലപ്പുറം)
യുദ്ധങ്ങളിലും സംഘർഷങ്ങളിലും തകർക്കപ്പെട്ട ഈ ക്ഷേത്രത്തിലെ പുരാതനമായ വിളക്കുമാടം പുനർനിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കോടി രൂപയാണ് അദ്ദേഹം സമർപ്പിച്ചത്. സാമൂതിരി ഭരണകാലത്തെ ചരിത്രമുറങ്ങുന്ന ഈ മണ്ണിലെ പൈതൃകം വീണ്ടെടുക്കാൻ ഈ തുക വിനിയോഗിക്കും.
4. തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം (മലപ്പുറം)
പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ശിവക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനായി 60 ലക്ഷം രൂപ അദ്ദേഹം കൈമാറി. ചരിത്രപരമായി സഹസ്രാബ്ദത്തോളം പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കാൻ ഈ സഹായം മുതൽക്കൂട്ടാകും.
5. അരിയന്നൂർ ഹരികന്യകാക്ഷേത്രം (തൃശ്ശൂർ)
ഒരു രാത്രി കൊണ്ട് അഭൗമമൂർത്തികൾ നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടത്തെ തീർത്ഥക്കുളം നവീകരിക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് മൂലം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഈ പുരാതന കുളം നവീകരിക്കുന്നതിനായി 50 ലക്ഷം രൂപ അദ്ദേഹം സമർപ്പിച്ചു. കേരള സംസ്കാരത്തിന്റെ അടയാളങ്ങൾ നിലനിർത്തുന്ന സുപ്രധാന ചുവടുവെയ്‌പ്പാണിതെന്ന് മേൽശാന്തി ശേഷാദ്രി അഭിപ്രായപ്പെട്ടു.
6. നിറംകൈതക്കോട്ട ഭഗവതിക്ഷേത്രം (മലപ്പുറം)
രാമായണത്തിലെ ബാലകാണ്ഡം കൊത്തിവെച്ചിട്ടുള്ള ഇവിടത്തെ പുരാതനമായ ‘പാട്ടുപുര’ നവീകരിക്കാനായി 75 ലക്ഷം രൂപയാണ് അനന്ത് അംബാനി നൽകിയത്. പൈതൃക പ്രാധാന്യമുള്ള ഈ കൊത്തുപണികൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
കൂടാതെ, മലബാറിലെ പരപ്പനങ്ങാടി നെടുംപറമ്പ് ഭഗവതീക്ഷേത്രത്തിലെ മണ്ഡലകാല അന്നദാന മഹോത്സവത്തിനായി 40 ലക്ഷം രൂപയും അദ്ദേഹം കൈമാറി.
















