തിരുവനന്തപുരം: പോളിംഗ് അവസാനിച്ചയുടന്‍ സ്ഥാനാര്‍ത്ഥികളില്‍ പലരും അവരുടെ ദിവസങ്ങള്‍ നീണ്ട ക്ഷീണം മാറ്റാന്‍ വീട്ടിലേക്ക് മടങ്ങുകയോ, അതല്ലെങ്കില്‍ ജയപരാജയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഓഫീസിലേക്ക് പോവുകയോ ചെയ്തപ്പോള്‍ സന്ദീപ് വാചസ്പതി എന്ന സ്ഥാനാര്‍ത്ഥി മുഴുവന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും മാതൃകയാവുന്ന കാര്യം ചെയ്യുകയായിരുന്നു.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സന്ദീപ് വാചസ്പതി ബിജെപിയുടെ വിജയസാധ്യതാപട്ടികയില്‍ ഉള്ള ഒരാളാണ്. പക്ഷെ പോളിംഗ് സമയം അവസാനിച്ച ഉടന്‍ സന്ദീപ് വാചസ്പതി ചെയ്തത് എന്താണെന്നോ? തനിക്ക് വേണ്ടി ഹരിപ്പാടും പരിസരപ്രദേശങ്ങളിലും ഉയര്‍ത്തിയ കൂറ്റന്‍ കട്ടൗട്ടുകളും പോസ്റ്ററുകളും എടുത്തുമാറ്റുന്ന പണിയില്‍ ഏര്‍പ്പെടുകയായിരുന്നു സന്ദീപ് വാചസ്പതി. ഒരു സ്ഥാനാര്‍ത്ഥി നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട എന്നാല്‍ യാതൊരു പ്രതിഫലവും ലഭിക്കാത്ത ജോലി.
പക്ഷെ ഇവിടെയാണ് ഈ സ്ഥാനാര്‍ത്ഥി വ്യത്യസ്തനാകുന്നത്. പ്രശ്നങ്ങളെക്കുറിച്ചും അതിനുള്ള പരിഹാരങ്ങളെക്കുറിച്ചും വെറുതെ വാചലനാവുകയല്ല. അതിനുള്ള പരിഹാരം ചെയ്തു കാണിക്കുന്ന വ്യക്തിയാണ് സന്ദീപ് വാചസ്പതി. വാചസ്പതി എന്ന വാക്കിന്റെ അർത്ഥം വാക്കിന്റെ അധിപൻ, സംസാരത്തിന്റെ നാഥൻ, അല്ലെങ്കിൽ വാക്ചാതുര്യമുള്ളവൻ (Lord of speech/Master of eloquence) എന്നൊക്കെയാണ്. തീര്‍ച്ചയായും സന്ദീപ് വാചസ്പതി വാക് ചാതുര്യമുള്ള നേതാവാണ്. പക്ഷെ ഇതിനപ്പുറം ചെയ്യാന്‍ കഴിയുന്ന വാക്കുകള്‍ മാത്രം സംസാരിക്കുന്നയാളുമാണ്. പൊതുവേ തെരഞ്ഞെടുപ്പുകള്‍ തെരുവുകളെയും കവലകളെയും റോഡോരങ്ങളെയും സ്ഥാനാര്‍ത്ഥി പോസ്റ്ററുകളും കട്ടൗട്ടുകളും കൊണ്ട് മലിനമാക്കുക കൂടി ചെയ്യാറുണ്ട്. പ്രത്യേകിച്ചും വോട്ടെടുപ്പിന് ശേഷം. വാസ്തവത്തില്‍ ഓരോ രാഷ്‌ട്രീയ പാര്‍ട്ടികളും ഉയര്‍ത്തുന്ന കൊടിതോരണങ്ങളും പോസ്റ്ററുകളും ചുമരെഴുത്തുകളും കട്ടൗട്ടുകളും ബാനറുകളും ആവശ്യം കഴിഞ്ഞാല്‍ നീക്കം ചെയ്യാനുള്ള ബാധ്യത ഓരോരുത്തര്‍ക്കും ഉണ്ട്. പക്ഷെ പലപ്പോഴും സ്ഥാനാര്‍ത്ഥികളോ പാര്‍ട്ടിക്കാരോ അത് ചെയ്യാറില്ല. ഇവിടെയാണ് സന്ദീപ് വാചസ്പതി മാതൃകയായത്.
















