ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം ആണ് രാജ്യസുരക്ഷയെ ബാധിക്കുന്ന വിദേശ സംഭാവന നിയന്ത്രണച്ചട്ടമായ എഫ്.സി.ആർ.എ. ഭേദഗതി ബില്ലിനെ അനാവശ്യമായി എതിർത്തത്. ഹിന്ദു, മുസ്ലിം, സിഖ്, ജൈന, ബുദ്ധ വിഭാഗങ്ങൾക്കൊക്കെ ഒരുപോലെ ബാധകമായ നിയമമാണിത് എന്നത് ഓർക്കേണ്ടതാണ്. എന്നാൽ ജനാധിപത്യ സർക്കാരിനെ നിയമം പാസാക്കാൻ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ച് പ്രതിഷേധം ഉയർത്തുന്നത് ക്രിസ്ത്യൻ സഭകളുടെ ഭാഗത്തുനിന്നാണ് കൂടുതൽ പ്രകടമാകുന്നത്.
വാസ്തവത്തിൽ, ഏറ്റവും കൂടുതൽ വിദേശസഹായം ലഭിക്കുന്നത് ഹിന്ദു, സിഖ് സംഘടനകൾക്കാണ്. എന്നാൽ അവർക്കില്ലാത്ത ആശങ്കയാണ് ക്രിസ്ത്യൻ പുരോഹിതർ പ്രകടിപ്പിക്കുന്നത് എന്നത് ചോദ്യചിഹ്നമുയർത്തുന്നു. ഇതിന് പുറമെ, കേരളത്തിലെ പ്രതിഷേധം കാരണം കേന്ദ്ര സർക്കാർ ബിൽ പിന്‍വലിച്ചുവെന്ന തരത്തിലുള്ള പരിഹാസപരമായ പ്രതികരണങ്ങളും ചില മതനേതാക്കൾ നടത്തിയതും ശ്രദ്ധേയമാണ്. യഥാർത്ഥത്തിൽ, കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത് ബിൽ പൂർണ്ണമായി പിന്‍വലിച്ചിട്ടില്ല, താത്കാലികമായി മാറ്റിവെച്ചതാണ്.
ഈ സാഹചര്യത്തിൽ, സഭാ നേതൃത്വത്തിന്റെ നിലപാട് ഒരു ആശയപരമായ ചര്‍ച്ചയേക്കാൾ രാഷ്‌ട്രീയ സമ്മർദ്ദനയം പോലെയാണ് തോന്നിക്കുന്നത്. നിയമത്തിൽ ആവശ്യമായ ഭേദഗതികൾ നിർദേശിക്കാൻ അവസരം ഉണ്ടായിരിക്കെ, അതിനെ ഉപയോഗിക്കാതെ വിവാദം സൃഷ്ടിക്കുകയും വെല്ലുവിളിയുടെയും ബ്ലാക്ക്‌മെയിലിംഗിന്റെയും ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നത് ജനാധിപത്യ രീതികൾക്ക് വിരുദ്ധമാണ്.
ഇതിനിടെ, രാജ്യത്ത് മണ്ഡല പുനർനിർണയം അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുൻപായി നടക്കാനിരിക്കുകയാണ്. 1971-ന് ശേഷം പാർലമെന്റ് സീറ്റുകളുടെ വിന്യാസത്തിൽ വലിയ മാറ്റമുണ്ടായിട്ടില്ല. പുതിയ സെൻസസിന് ശേഷം നടക്കുന്ന പുനർനിർണയം രാഷ്‌ട്രീയ ശക്തിസന്തുലിതാവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഇടയാക്കും. ഈ സാഹചര്യത്തിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കൂടുതൽ ശക്തമാകുമെന്ന വിലയിരുത്തലും ഉണ്ട്.
ക്രിസ്ത്യൻ സഭകളുടെ പിന്തുണ ഇല്ലാതെ തന്നെ ഇന്ത്യയിൽ ഭരണത്തിൽ തുടരാൻ കഴിഞ്ഞ പാർട്ടിയാണ് ബിജെപി. കേരളത്തിലും സഭയുടെ എതിർപ്പിനെ അതിജീവിച്ചാണ് പാർട്ടി പല ഇടങ്ങളിലും മുന്നേറ്റം കൈവരിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് സഭയുടെ ഇടപെടലുകൾ ഉണ്ടായിട്ടും, ഫലങ്ങൾ എല്ലായ്‌പ്പോഴും അതിന് അനുകൂലമായിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
രാജ്യത്തെ ദീർഘകാല ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ബിജെപി പ്രവർത്തിക്കുന്ന ദേശീയ പാർട്ടിയെന്ന വിലയിരുത്തൽ രാഷ്‌ട്രീയ നിരീക്ഷകരിൽ ശക്തമാണ്. നിയമനിർമാണങ്ങളിലും ദേശീയസുരക്ഷാ വിഷയങ്ങളിലും അവരുടെ സമീപനം അതിന്റെ ഭാഗമായാണ് കാണപ്പെടുന്നത്.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി 1996-ൽ പാർലമെന്റിൽ പറഞ്ഞത് ഇന്നും പ്രസക്തമാണ്: “സർക്കാരുകൾ വരും പോകും, പാർട്ടികൾ ഉയരും താഴും, പക്ഷേ രാജ്യം നിലനിൽക്കണം, ജനാധിപത്യം ശാശ്വതമായിരിക്കണം.”
ഈ അടിസ്ഥാന സത്യത്തെ മുൻനിർത്തി, ഏത് വിഭാഗവും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ ഉത്തരവാദിത്തപരമായ സമീപനം സ്വീകരിക്കേണ്ടത് അനിവാര്യമാണ്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം, പക്ഷേ അത് ജനാധിപത്യപരമായ ചർച്ചകളിലൂടെ പരിഹരിക്കപ്പെടേണ്ടതാണ് — സമ്മർദ്ദനയങ്ങളിലൂടെയോ ഭീഷണികളിലൂടെയോ അല്ല.
വിദേശത്ത് നിന്ന് കിട്ടുന്ന പണമെല്ലാം സുതാര്യമായാണോ ചെലവഴിക്കുന്നത് എന്ന് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ചോദിക്കുമ്പോഴല്ലേ ന്യുനപക്ഷ പീഡനം, ഭരണഘടനാ ലംഘനം, പൗരാവകാശ ലംഘനം എന്നൊക്കെ പറഞ്ഞ് ഇരവാദവും, ഭീഷണിയും ഒക്കെ. സർക്കാരിനോട് പറയേണ്ട, എന്നാൽ വിശ്വാസികളോട് എങ്കിലും പറയണം.
ജന്മം കൊണ്ടും, കർമം കൊണ്ടും ക്രിസ്ത്യാനി ആയ ഞാൻ പോലും ഇപ്പോഴാണ് അറിയുന്നത് ഇത്രയും വലിയ തുക ഓരോ വർഷവും (ഏകദേശം 10000 കോടി രൂപ) നമ്മുടെ സഭകൾക്ക് വിദേശത്ത് നിന്ന് കിട്ടുന്നു എന്ന്…!
ഇവിടെ പള്ളി പണിയാനും, സ്കൂളുകളും, ആശുപത്രികളും ഒക്കെ നിർമ്മിക്കാനും ഇവിടുത്തെ വിശ്വാസികളിൽ നിന്ന് തന്നെ വലിയ പിരിവ് നടക്കുന്നുണ്ട്.
ക്രിസ്ത്യൻ സഭകൾ സൗജന്യമായി സേവനം നൽകുന്ന ആശുപത്രികളുടെയും, സ്കൂളുകളുടെയും, മറ്റു സ്ഥാപനങ്ങളുടെയും പേരുകൾ സഭ തന്നെ പറയണം.
ഒരു വർഷം വിശ്വാസികളിൽ നിന്ന് എത്ര പിരിച്ചു, വിദേശത്തു നിന്ന് എത്ര ലഭിച്ചു, അതിൽ എത്ര രൂപ ഏതൊക്കെ മേഖലയിൽ ചെലവഴിച്ചു എന്നത് വിശ്വാസികൾ എങ്കിലും അറിയേണ്ടതല്ലേ..? അധ്വാനിച്ചു ഉണ്ടാക്കുന്ന പണമാണ്, അത് ഏത് വഴിക്ക് പോകുന്നു എന്നറിയാൻ പണം നൽകുന്നവർക്കും അവകാശം ഇല്ലേ..?
വിശ്വാസികളായ കുടുംബങ്ങൾക്ക് ക്രിസ്ത്യൻ സഭകളുടെ സ്ഥാപനങ്ങൾ കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായിട്ടുള്ളത്..? പണം നൽകാതെ എന്ത് സേവനം ആണ് പള്ളികളിൽ നിന്ന് ലഭിക്കുന്നത്..? സഭ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലിക്ക് പോലും സഭാ വിശ്വാസികൾ അടക്കം ലക്ഷങ്ങൾ കോഴ കൊടുക്കണം. അവിടെ സഭാ വിശ്വാസി ആണെന്ന പരിഗണന ഒന്നുമില്ല. സഭയുടെ ആശുപത്രികളിൽ പോലും സഭാ വിശ്വാസികളായ നഴ്സുമാർക്ക് പോലും മാന്യമായ ശമ്പളം കൊടുക്കുന്നില്ല..!
Foreign Contributions Regulation Act (FCRA) പ്രകാരമുള്ള നിയമങ്ങൾ പാലിച്ചാൽ സഭകൾ ഇപ്പോൾ നടത്തുന്ന സ്ഥാപനങ്ങൾ എല്ലാം പൂട്ടിപോകും എന്ന പുതിയ ഇരവാദം കണ്ടത് കൊണ്ട് ചോദിച്ചതാണ്..!
സഭാ നേതൃത്വത്തിന്റെ രാഷ്‌ട്രീയ താൽപ്പര്യങ്ങളും, വ്യക്തിതാൽപ്പര്യങ്ങളും രാജ്യ താൽപ്പര്യങ്ങൾക്ക് മുകളിൽ ആകുമ്പോൾ വിശ്വാസികളിൽ നിന്ന് തന്നെ ചോദ്യങ്ങൾ ഉയരും. അന്തമായ മത അടിമകൾ അല്ല ക്രിസ്തുമത വിശ്വാസികൾ.
ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, മുസ്ലിം സംഘടനകൾ എല്ലാം FCRA നിയമത്തിന്റെ ഭാഗമാണ്.
ഓരോ വർഷവും 22000 കോടി രൂപ വിദേശ ധനസഹായം ലഭിക്കുന്ന NGO കളുടെ പ്രവർത്തനങ്ങളെ സർക്കാരിന് പരിശോധിക്കാൻ പാടില്ല എന്നാണോ ക്രിസ്ത്യൻ സഭകളുടെ ആവശ്യം..? ഇപ്പോഴുള്ള നിയമങ്ങൾ പരിഷക്കരിക്കുന്നതിൽ എന്തിനാണ് ഇത്ര ബേജാർ ആകുന്നത്..? നിങ്ങളുടെ അജണ്ടകൾ നടക്കില്ല എന്നത് അല്ലേ നിങ്ങളെ അസ്വസ്ഥർ ആക്കുന്നത്..?
വിദേശ പണം സ്വീകരിക്കുന്നത് മൗലിക അവകാശം അല്ല എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുള്ളതാണ്..
പുരോഹിത വർഗത്തിന്റെ രാഷ്‌ട്രീയത്തിലും, ഭരണത്തിലും ഉള്ള ഇടപെടലും, അഴിമതിയും ആണ് ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. വിപ്ലവം കഴിഞ്ഞപ്പോൾ പള്ളികൾ എല്ലാം കണ്ടു കെട്ടി, സഭയുടെ സ്വത്തുക്കൾ എല്ലാം ദേശസാൽക്കരിച്ചു, സഭ നേതൃത്വത്തെ ജനം എന്ത് ചെയ്തു എന്ന് പറയേണ്ടല്ലോ..!
രാജ്യത്തിന്റെ സുരക്ഷക്ക് തന്നെ ഭീഷണി ആകുന്ന നിലയിലുള്ള സഭകളുടെ ഭീഷണിയും, ഇരവാദവും, വെല്ലുവിളികളും ഒന്നും ആരും അംഗീകരിച്ചു കൊടുക്കാൻ പോകുന്നില്ല. ഇന്ത്യയിലെ വൻ കിട പദ്ധതികൾക്ക് എതിരെ വിദേശ ധനസഹായം വാങ്ങി സഭകൾ നടത്തിയ കലാപ സമരങ്ങൾ രാജ്യം മറന്നിട്ടില്ല.
രാജ്യത്ത് എന്ത് നിയമം ഉണ്ടാക്കിയാലും ഉടൻ തുടങ്ങും, ന്യുനപക്ഷ പീഡനം, മത സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റം എന്നൊക്കെ പറഞ്ഞ് ഇരവാദം.
കേരളത്തിലെ വോട്ട് ബാങ്ക് കാണിച്ചുള്ള ബ്ലാക്ക് മൈലിങ്ങ് വേറെ…!
അതെന്താ മറ്റുള്ള ഹിന്ദു, ബുദ്ധിസ്റ്റ്, മുസ്ലിം, സിഖ് സംഘടനകൾക്ക് ഇല്ലാത്ത ഇരവാദം ഇവിടുത്തെ ക്രിസ്ത്യൻ സഭകൾക്ക് മാത്രം ഉള്ളത്..? നിങ്ങൾ രാജ്യത്തെ നിയമങ്ങൾക്ക് അതീതരണോ..?
“എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവട സ്ഥലമാക്കരുത്” എന്ന ദൈവ വചനം പറഞ്ഞാൽ സാക്ഷാൽ യേശു ക്രിസ്തുവിനെ പോലും ഇവിടുത്തെ പുരോഹിത വർഗം വളഞ്ഞിട്ട് ആക്രമിക്കും എന്നുറപ്പാണ്.
നല്ലൊരു ശതമാനം വിശ്വാസികളും ഇപ്പോഴത്തെ ‘ഇരവാദത്തിന്’ എതിരായി ശബ്ദം ഉയർത്തുന്നുണ്ട്. സാമ്പത്തീക ഇടപാടുകളിൽ സുതാര്യത വേണം എന്ന് ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വിശ്വാസികൾ തന്നെയാണ്.
Jithin K Jacob
















