ഗുരുവായൂർ: ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സർപ്രൈസുകൾ ഉണ്ടാവുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരളത്തിൽ ബിജെപി നിർണായക ഘടകമായി മാറും. ജനങ്ങളോട് ചെയ്ത ദ്രോഹത്തിന് ചോദിക്കാൻ ആളുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഗുരുവായൂരപ്പന്റെ മണ്ണില്‍ തന്റെ ആദ്യത്തെ വോട്ടാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ശോഭ സുരേന്ദ്രനെതിരെ ഉയരുന്ന ആരോപണത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. ചില ആൾക്കാരെ ലിസ്റ്റ് ഇട്ട് വെച്ചിട്ടുണ്ട്. അവരെ വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും അവരെ മുന്നോട്ടു വിട്ടാൽ ആ പാർട്ടിക്ക് ഗുണം ഉണ്ടാകുമെന്ന് എതിരാളികൾക്ക് അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘എന്നെ എന്തെല്ലാം പറയുകയും ചെയ്യുകയും ചെയ്തു. ജയിച്ചു കയറിപ്പോയാൽ എങ്ങനെയെങ്കിലും ഒഴിവാക്കി എടുക്കാനും നോക്കും. ജയിച്ചിട്ടും എനിക്കെതിരെ ഇപ്പോഴും കോടതിയിൽ പോകുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ശോഭ ജയിച്ചു വന്നാൽ എംഎൽഎയായി ഇരിക്കാൻ സമ്മതിക്കരുത്. ജയിച്ചു വന്നാൽ കോടതി പോകാനുള്ള ഒരു തുണ്ട് ആണ് ഇപ്പോൾ അരങ്ങേറിയതെന്നും ഇതെല്ലാം പൊറാട്ട് നാടക’മാണെന്നും സുരേഷ് ഗോപി പറഞ്ഞു.
















