തിരുവനന്തപുരം: പിണറായി യുഗത്തിന് അന്ത്യം കുറിക്കാനും പിണറായിയുടെ രഹസ്യ പദ്ധതിക്ക് തടയിടാനും സിപിഎമ്മിൽനിന്നുതന്നെ വൻ ‘പണി’ എന്ന് സൂചനകൾ. സിപിഎമ്മിന്റെ പല തെരഞ്ഞെടുപ്പ് മാനേജിങ് സംഘത്തിലെ അംഗമായിരുന്ന, ദേശാഭിമാനി മുൻ ഡെപ്യൂട്ടി എഡിറ്റർ ജി. ശക്തിധരൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത രണ്ടേ രണ്ടു വാക്യങ്ങൾ വിരൽ ചൂണ്ടുന്നത് സിപിഎമ്മിൽ നടന്ന വൻ കാലുവാരലിന്റെ കാര്യങ്ങളിലേക്ക്. എഫ്ബി പോസ്റ്റിലെ വരികൾ ഇതാണ്: ”കോടാനുകോടി അമുക്കിയ അവതാരങ്ങൾ പിണറായിക്കിട്ട് പണിതു. സഹതാപം തോന്നുന്നു” എന്ന്.
പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും തമ്മിലുള്ള അകൽച്ച, എം.വി. ഗോവിന്ദനെ മുൻ നിർത്തി പിണറായി കളിച്ച കളി പാർട്ടിക്കുള്ളിൽ വലിയ പടലപ്പിണക്കങ്ങൾ ഉണ്ടാക്കിയത്, പാർട്ടിയുടെ എസ് ഡിപിഐ ബന്ധത്തിൽ അണികൾക്കും പാർട്ടിയിലെ നേതാക്കളിൽ പലർക്കും ഡിവൈ എഫ്‌ഐക്കും ഉള്ള വിയോജിപ്പ് എന്നിവയ്‌ക്കു പുറമേ തെരഞ്ഞെടുപ്പ് മാനേജർമാരായി പ്രചാരണ പദ്ധതികൾക്ക് ചുക്കാൻ പിടിക്കാൻ നിന്നവർ എല്ലാം പാർട്ടിയുടെ ‘പരാജയമാണ് ‘ഉറപ്പാക്കിയത് എന്നാണ് പല നേതാക്കളും പങ്കിടുന്ന രഹസ്യ വിവരം.
ഇടതുപക്ഷ സർക്കാർ വന്നാൽ മരുമകൻ മുഖ്യമന്ത്രി എന്ന തടസ്സം നീക്കാനാണ് എം.വി. ഗോവിന്ദന്റെ ഭാര്യയെ പിണറായികൂടി നിർബന്ധിച്ച് സ്ഥാനാർത്ഥിയാക്കിയതെന്നാണ് ഏറ്റവും പുതിയ അണിയറ വർത്തമാനം. ഇൗ ചർച്ചകളുടെ ഫലമായി പാർട്ടിക്കുള്ളിൽ വലിയ തോതിൽ കാലുവാരൽ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
















