ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചപ്പോള്‍ സംസ്ഥാനത്തെങ്ങും ത്രികോണ പോര്. ഇടത് വലത് മുന്നണികളുടെ നേരിട്ടുള്ള മത്സരം എന്ന നിലയില്‍ നിന്ന് മാറി എന്‍ഡിഎ, ഇരു മുന്നണികള്‍ക്കും ബദലായി മാറി എന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ സവിശേഷത. മുന്‍കാലങ്ങളില്‍ ബിജെപിയെയും എന്‍ഡിഎയേയും തോല്‍പ്പിക്കാന്‍ ഏതാനും മണ്ഡലങ്ങളില്‍ ക്രോസ് വോട്ട് ചെയ്ത് പരസ്പരം സഹായിച്ചിരുന്ന ഇരു മുന്നണികളും ഇത്തവണ കടുത്ത ആശങ്കയിലാണ്. സംസ്ഥാന ചരിത്രത്തില്‍ തന്നെ എല്ലാ മണ്ഡലങ്ങളിലും ശക്തമായ ത്രികോണ പോര് നടക്കുന്നു എന്നതാണ് ഇത്തവരണത്തെ സവിശേഷത.
നിരോധിത ഭീകരവാദ സംഘടനയായ പിഎഫ്ഐയുടെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടി, മദനിയുടെ പിഡിപി എന്നിവര്‍ ഇടത് വലത് മുന്നണികളെ നയിക്കുന്ന ശക്തികളായി മാറി എന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. വികസന പ്രശ്നങ്ങളും, അഴിമതിയും. ഭരണവൈകല്യങ്ങളും ചര്‍ച്ചയാക്കാതെ പ്രചാരണത്തിന്റെ തുടക്ക ദിനങ്ങള്‍ മുതല്‍ ന്യൂനപക്ഷ വര്‍ഗീയത ആളിക്കത്തിച്ച് മുതലെടുപ്പിനുള്ള ശ്രമങ്ങളാണ് ഇടതും വലതും നടത്തിയത്. വികസനം ചര്‍ച്ചയായാല്‍ എന്‍ഡിഎയ്‌ക്ക് നേട്ടമാകും എന്ന് ബോദ്ധ്യമുള്ളതിനാലാണ് വര്‍ഗീയതയും വിവാദങ്ങളും പ്രചാരണതന്ത്രമായി ഇരുപക്ഷവും ഉപയോഗിച്ചത്. വികസനം എന്ന ഒറ്റ അജണ്ടയിലായിരുന്നു എന്‍ഡിഎ പ്രചാരണം. വോട്ടര്‍മാര്‍, പ്രത്യേകിച്ച് യുവതലമുറയും, സ്ത്രീകളും ഭാവി കേരളത്തിനായി വോട്ട് തങ്ങള്‍ക്ക് അനുകൂലമായി രേഖപ്പെടുത്തുമെന്ന ശുഭ പ്രതീക്ഷയിലാണ് എന്‍ഡിഎ.
ഏറ്റവും കുറഞ്ഞ നാള്‍ മാത്രമാണ് പ്രചാരണത്തിന് ഇത്തവണ ലഭിച്ചത്. മൂന്നാഴ്ച മാത്രമാണ് പ്രചരണത്തിന് അവസരം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്ത്ര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ദേശീയ നേതാക്കള്‍ തുടങ്ങിയവര്‍ ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഒന്നിലേറെ തവണ പ്രചാരണത്തിനെത്തി.
മുഖ്യമന്ത്രി പിണറായി വിജയനെ ചുറ്റിപ്പറ്റിയാണ് എല്‍ഡിഎഫ് പ്രചാരണങ്ങള്‍ അത്രയും കേന്ദ്രീകരിച്ചത്. എതിര്‍ മുന്നണികളുടെ വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാനും, ഇടത് മുന്നണിയുടെ കാഴ്ചപ്പാട് വിശദീകരിക്കാനും പിണറായി മാത്രമായിരുന്നു ആശ്രയം. മലയാളിയായ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും, പിബി അംഗങ്ങളും അപ്രസക്തരായി മാറി. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രധാനപ്പെട്ട നേതാക്കള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതും, സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറികളും സിപിഎമ്മിന് തലവേദനയായി. എംഎല്‍എയായിരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മത്സരിക്കാതെ മാറിയപ്പോള്‍ പകരം തളിപ്പറമ്പ് സീറ്റ് ഭാര്യ പി.കെ. ശ്യാമളയ്‌ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഇപ്പോഴും ശമിച്ചിട്ടില്ല. ജി. സുധാകരന്‍ യുഡിഎഫ് ക്യാമ്പിലെത്തി പഴയ സഖാക്കള്‍ക്കെതിരെ നടത്തുന്ന വെല്ലുവിളിയും പ്രതിസന്ധിയായി. അഭിമന്യു കൊലക്കേസില്‍ പ്രതിസ്ഥാനത്തുള്ള എസ്ഡിപിഐയുമായുള്ള ബന്ധവും അണികള്‍ക്ക് മുന്നില്‍ പോലും വിശദീകരിക്കാനാകാതെ സിപിഎം നേതൃത്വം ബുദ്ധിമുട്ടുന്നു.
അര ഡസനോളം മുഖ്യമന്ത്രി സ്ഥാന മോഹികളുമായാണ് യുഡിഎഫില്‍ രംഗത്തുള്ളത്. കോണ്‍ഗ്രസിനെയും മുന്നണിയെയും മുസ്ലിം ലീഗ് പൂര്‍ണമായി നിയന്ത്രിക്കുന്ന ശക്തിയായി മാറി. ജമാഅത്തെ ഇസ്ലാമി, ലീഗ് കൂട്ടുകെട്ടിന്റെ അപ്രമാദിത്തമാണ് യുഡിഎഫില്‍ നടക്കുന്നത്. വയനാട് ദുരന്തബാധിതരെ വീട് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചതും യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നു.
പതിവിന് വിരുദ്ധമായി ഇടതുപക്ഷത്ത് നിന്നാണ് ഇത്തവണ ഏറ്റവും കൂടുതല്‍ നേതാക്കള്‍ ഇത്തവണ മറുചേരിയിലെത്തി മത്സരിക്കുന്നത്. സിപിഎമ്മില്‍ നിന്ന് ജി. സുധാകരന്‍ (അമ്പലപ്പുഴ), പി.വി. കുഞ്ഞികൃഷ്ണന്‍ (പയ്യന്നൂര്‍), ടി.കെ. ഗോവിന്ദന്‍ (തളിപ്പറമ്പ്), പി.കെ. ശശി (ഒറ്റപ്പാലം), ഐഷ പോറ്റി (കൊട്ടാരക്കര), എ. സുരേഷ് (മലമ്പുഴ) സിപിഐയില്‍ നിന്ന് സി.സി. മുകുന്ദന്‍ (നാട്ടിക), കെ. അജിത് (വൈക്കം), എസ്. രാജേന്ദ്രന്‍ (ദേവികുളം), മീനാങ്കല്‍ കുമാര്‍ (നെടുമങ്ങാട്) എന്നിവരാണ് പുറത്തുവന്ന് മത്സരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്ന ബി.എസ്. അനൂപ് (ചിറയിന്‍കീഴ്) ആര്‍.എസ്. അരുണ്‍രാജ് (ചടയമംഗലം), ആര്‍. രശ്മി (കൊട്ടാരക്കര) എന്നിവരും മത്സരരംഗത്ത് സജീവമാണ്.
















